ആർഎംപിഐ നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നുവെന്ന് കോടിയേരി
വടകര:ആർഎംപിഐ തകരുമെന്ന വെപ്രാളമാണ് ലീഗ് എംഎൽഎ യായ പാറക്കൽ അബ്ദുള്ളയ്ക്കുള്ളതെന്ന് സിപിഎംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊടിയേരി .ആർഎം പിഐ നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നു. സിപിഎം പുറത്താക്കിയപ്പോള്‍ മാത്രമാണ് ടി.പി. പാര്‍ട്ടിക്കെതിരെ സംസാരിച്ചത്.
അപ്പോഴും കോണ്‍ഗ്രസിനെയും, യുഡിഎഫിനെയും ബിജെപിയെയും തുറന്നെതിര്‍ത്തയാളാണ് ചന്ദ്രശേഖരന്‍. അന്ന് സിപിഎമ്മിന് വിപ്ലവം പോരെന്ന് പറഞ്ഞാണ് ടി.പി ആര്‍എംപി സ്ഥാപിച്ചത്. എന്നാല്‍ അതിന്ന് രമയുടെ മാത്രം പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ആശയവും സംഘടനയുമില്ലാത്ത വെറും ആള്‍ക്കൂട്ടം മാത്രമായിരിക്കുകയാണ് ആര്‍എംപി.
ആര്‍എംപിയുടെ സ്‌പോണ്‍സറാണ് ഇന്നത്തെ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള. ഒഞ്ചിയത്ത് അക്രമമാണെന്ന് പറഞ്ഞ് ആര്‍എംപി നടത്തിയ സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് പ്രചരണം ലഭിക്കാനാണ് തന്റെ മണ്ഡലത്തിലല്ലാതിരുന്നിട്ടും ഒഞ്ചിയത്തെ അക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.
ആര്‍എംപി തകരുന്നുവെന്ന വെപ്രാളമാണ് പാറക്കല്‍ അബ്ദുള്ളക്കെന്നും കോടിയേരി പറഞ്ഞു. ജനതാദള്‍ പോയപ്പോള്‍ ആരെയെങ്കിലും ലഭിക്കണമെന്ന ചിന്തയിലാണ് യുഡിഎഫ് ആര്‍എംപിക്കുവേണ്ടി വാദിക്കുന്നത്്. സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു . ആര്‍ ഗോപാലന്‍, ഇ.എം ദയാനന്ദന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.