കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ് : 17 പേർക്ക് സസ്‌പെൻഷൻ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ് നടന്നുവെന്ന പരാതിയിൽ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17പേരെ രണ്ടാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. കോളജിലെ അധ്യാപകരുടെ പരാതിയിലാണ് അന്വേഷണം നടന്നത്. ഈ മാസം 15നാണ് സംഭവം നടക്കുന്നത്.
ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ തങ്ങൾക്ക് റാഗിങ് നേരിടേണ്ടി വന്നുവെന്ന് പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു. കോളജിലെ സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയും തുടർന്ന് കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വകുപ്പു മേധാവികളുടെയും ഹോസ്റ്റൽ വാർഡന്റെയും യോഗത്തിലാണ് നടപടി സ്വീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ മുമ്പും സമാനമായ രീതിയിൽ റാഗിങ് നടന്നതായി പരാതി ഉയർന്നിരുന്നു. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്ന് പിജി മെഡിക്കൽ വിദ്യാർഥി പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നിരുന്നു. ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയിക്കാണ് സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നത്.
പ്രവേശനം ലഭിച്ചതു മുതൽ തന്നെ സീനിയർ വിദ്യാർഥികളിൽ നിന്ന് നിരന്തരം മോശം അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്നും മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിദ്യാർഥി പറയുന്നു. രാത്രി ഉറങ്ങാൻ അനുവദിക്കാതെ വാർഡിൽ അധിക സമയം ജോലി ചെയ്യിപ്പിച്ചു. ജോലി ഭാരം കാരണം ദിവസത്തോളം ഭക്ഷണം പോലും കഴിക്കാൻ പോലും കഴിഞ്ഞില്ല. പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നിരവധി തവണ വകുപ്പ് തലവനോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഒടുവില്‍ പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് പ്രിൻസിപ്പലിന് പരാതി കൊടുത്തതെന്നും വിദ്യർഥി പറയുന്നു.
ജിതിന്റെ പരാതിയെ തുടർന്ന് കോളജിലെ ആന്‍റി റാഗിഗ് സമിതി അന്വേഷണം നടത്തുകയും രണ്ട് സീനിയർ വിദ്യാർഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. തുടർന്ന് ഇവരെ സസ്പെന്‍റ് ചെയ്‌തതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ഓര്‍ത്തോ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളായ ഡോ. മുഹമ്മദ് സാജിദ് ഡോ. ഹരിഹരൻ എന്നിവരെയാണ് ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയതത്.
യുഎസ് ഉപരോധത്തിന് പുല്ലുവില; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ, 3 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍
അതേസമയം സംഭവം പ്രിൻസിപ്പൽ പൊലീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നടപടിയിൽ താൽപ്പര്യമില്ല എന്ന ജിതിന്‍റെ നിലപാടിനെ തുടർന്ന് കേസ് എടുത്തിട്ടില്ലെന്ന് മെഡിക്കൽ കോളജ് എ സി പി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനം അവസാനിപ്പിച്ച ജിതിൻ തുടർന്ന് ഒരു സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം നേടി.