'സർവ്വേ നടക്കട്ടെ,പക്ഷേ കുറ്റിയടിക്കാൻ സമ്മതിക്കില്ല';സില്‍വര്‍ ലൈനിനെതിരെ സമരമുറയുമായി കെ.സുധാകരന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈൻ പദ്ധതിയ്ക്ക് എതിരെ സമരം ശക്തമാക്കാന്‍ കെപിസിസി. രണ്ടാം ഘട്ട സമരത്തിനാണ് തയ്യാറെടുക്കുന്നത്. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി.
സർവ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സർവ്വേ നടക്കട്ടെ, പക്ഷേ കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു. സില്‍വര്‍ ലൈനിനെതിരായി വീടുകള്‍ കയറി പ്രചാരണം നടത്തും. വളരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി വ്യത്യസ്തമായ സമര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യും. പദ്ധതിക്ക് അനുമതി നൽകില്ലെന്ന് കേരളത്തിലെ ബി ജെ പി നേതാക്കൾക്ക് ഉറപ്പ് പറയാൻ കഴിയുമോ? കുറ്റിയടിക്കുന്നത് സർവ്വേ അല്ല അത് ഭൂമി ഏറ്റെടുക്കലാണ്.
സർവ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സർവ്വേയെ എതിർക്കില്ല എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കും. പദ്ധതി ആദ്യം അംഗീകരിക്കട്ടെ. കല്ല് പിഴുതെറിയാൻ പറഞ്ഞിട്ടില്ല. അതൊക്കെ ജനങ്ങളുടെ സ്വഭാവിക വികാരമാണ്. കല്ല് പിഴുതെറിയുന്നത് അവസാന സമരായുധമാണ്. സർവ്വേ നടത്തിയിട്ടാണ് ഡിപിആർ ഉണ്ടാക്കേണ്ടത്. എന്നാൽ എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാശ് കൊടുത്ത് ഏതെങ്കിലും ഏജൻസിയെ കൊണ്ട് തട്ടിക്കൂട്ട് സർവേ അംഗീകരിക്കില്ല.
കെ റെയിലിനെ കുറിച്ചുള്ള ദുരന്തത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തും. ഇതിനായി ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് എല്ലാ കലക്റ്ററേറ്റിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ഇ.ശ്രീധരനെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസ് കെ റെയിലിന് എതിരല്ലെന്നാണ് കെ.സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക മാറ്റണം. ഈ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ നടപ്പാക്കാവൂ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതിയുണ്ടാകുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയുമാണ് ചെയ്തത്. അതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തതെന്നും കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
ആരുടെ മനസിലും സത്യസന്ധമായി ആശങ്കയില്ലാത്ത തരത്തിലാകണം പദ്ധതി നടപ്പാക്കേണ്ടത്. എല്ലാതരം ആശങ്കകളും പരിഹരിക്കുന്നതിനായി പദ്ധതിയുടെ വിശദമായ ഡിപിആര്‍ ആദ്യ ഘട്ടത്തില്‍ തയാറാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആ ഡിപിആര്‍ വെച്ച് സമൂഹത്തെ ബോധ്യപ്പെടുത്തണം. അതിന്റെ പാരിസ്ഥിതിക ആഘാതവും സാങ്കേതിക ആഘാതങ്ങളെ സംബന്ധിച്ചും പഠനങ്ങള്‍ വേണം.അതടിസ്ഥാനപ്പെടുത്തി പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും പൊതു സമൂഹത്തേയും മറ്റും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെ ആരുടേയും മനസില്‍ ആശങ്കയില്ലാതെ പദ്ധതി നടപ്പാക്കണമെന്നേ പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ഇതില്‍ ആശങ്കയുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എടുത്തു ചാട്ടമാണ്. എന്തിനാണ് ഇത്ര ധൃതിയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് ഇത്രയും വലിയൊരു സാമ്പത്തിക ബാധ്യത ഏറ്റെടുക്കന്‍ ശേഷിയുണ്ടോയെന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച ആശങ്ക. അതുകൊണ്ടാണ് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എണ്ണി എണ്ണി പറഞ്ഞ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. എന്നാല്‍, അതൊന്നും വകവെക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.
പദ്ധതിയെ സംബന്ധിച്ച ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനെ പോലും വിശ്വസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് താത്കാലിക അനുമതി ലഭിച്ചുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണം. എന്നാല്‍ അങ്ങനൊരു അനുമതി നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.
ക്വാറന്റീന് വേണ്ട: അബുദാബി ഗ്രീന്‍ ലിസ്റ്റ് വീണ്ടും പുതുക്കി; ഇന്ത്യ ഇത്തവണയും ഇല്ല: പട്ടിക ഇങ്ങനെ
എന്നാൽ, സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. വികസനം ജനത്തിന് ആവശ്യമുള്ളതാവണം, വികസനത്തിനുവേണ്ടി വാശിവേണ്ട. പദ്ധതി പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മയായി വിദഗ്ധർ പറയുന്നത് ഇത് സ്റ്റാൻഡേർഡ് ഗേജിലാണെന്നാണ്. ഇന്ത്യയിൽ ഒരിടത്തും സ്റ്റാൻഡേർഡ് ഗേജിൽ പാളം ഉണ്ടാക്കിയിട്ടില്ല. കെ-റെയിലിനെ പാര്‍ട്ടി ഓഫിസാക്കിയെന്നും കുറ്റപ്പെടുത്തിയിരുന്നു.