കോൺഗ്രസിൽ സമവായം.. പുനഃസംഘടനയ്ക്ക് പ്രത്യേക മാനദണ്ഡം..പരിശോധിക്കാൻ 5 അംഗ സമിതി
തിരുവനന്തപുരം; പുനഃസംഘടന നടപടികൾ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കായിരുന്നു വഴി വെച്ചത്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായ തിരുമാനങ്ങളാണ് പുതിയ കോൺഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്ന ആക്ഷേപമായിരുന്നു മുതിർന്ന നേതാക്കളും ഗ്രൂപ്പ് തലവൻമാരുമായിരുന്ന രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേതാക്കൾ ഹൈക്കമാന്റിനെ സമീപിക്കുകയും ചെയ്തു. ഇതോടെ നേതാക്കളെ കൂടി കണക്കിലെടുത്ത് കൊണ്ട് തന്നെ പുനഃസംഘടന നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് സമ്മർദ്ദങ്ങളെ തള്ളുന്ന നിലപാടിയുന്നു കെ പി സി സി നേതൃത്വം സ്വീകരിച്ചത്.
കോൺഗ്രസിന് തിരിച്ചടി; അമരീന്ദർ സിംഗിന്റ പാർട്ടിയിൽ ചേർന്ന് 22 നേതാക്കൾ
അതേസമയം പുനഃസംഘടന നടപടികളിൽ എ , ഐ വിഭാഗങ്ങൾ നിസഹകരണം തുടർന്നതോടെ മുതിർന്ന നേതാക്കളുമായി സമവായം ഉണ്ടാക്കിയിരിക്കുകയാണ് ഔദ്യോഗിക നേതൃത്വം. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

കെ പി സി സി, ഡി സി സി സഹഭാരവാഹികളെ നിയമിക്കാനുള്ള കോൺഗ്രസിലെ ചർച്ചകളാണ് പുതിയ പൊട്ടിത്തെറിക്ക് കാരണമായത്. മതിയായ ചർച്ചകൾ നടത്തി മാത്രമേ നിയമനം നടത്തൂവെന്നായിരുന്നു തുടക്കത്തിൽ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ തങ്ങളെ വിശ്വാസത്തിലെടുക്കാതെ അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് തിരുമാനം കൈക്കൊള്ളുവെന്ന ആക്ഷേപം മുതിർന്ന നേതാക്കൾ ഉയർത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് പരാതി അറിയിക്കുകയും ചെയ്തു. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന നടപടികൾ നിർത്തിവെയ്ക്കണമെന്നായിരുന്നു ഉമ്മൻചാണ്ടി നേതൃത്വത്തെ അറിയിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന നടത്തുന്നത് അനീതിയാണെന്ന നിലപാടിലായിരുന്നു ഗ്രൂപ്പുകൾ. ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ തിരുമാനം കൈക്കൊണ്ടതോടെ ഇതിനായുള്ള അംഗത്വ വിതരണം നവംബർ ഒന്നിന് ആരംഭിച്ചിരുന്നു. മാർച്ച് 31 വരെയാണ് ഇതിന്റെ നടപടികൾ നീളുക. തുടർന്ന് ഘട്ടം ഘട്ടമായി വിവിധ തലങ്ങളിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുക. സപ്റ്റംബറോടെ എ ഐ സി സി അധ്യക്ഷനേയും കണ്ടെത്തു. പിന്നാലെ നടക്കുന്ന എ ഐ സി സി പ്ലീനറിയിൽ പ്രവർത്തകസമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പു കാര്യത്തിലും തീരുമാനമെടുക്കും. ഇതിനിടയിൽ വിവിധ ജില്ലകളിലെ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നത് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയും നിഷ്പക്ഷതയെയും സ്വാധീനിക്കുമെന്നാണ് ഐ., ഐ. നേതാക്കൾ ഉയർത്തുന്ന പരാതി.

പുനസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടാൻ സാധ്യതയുണ്ടെന്ന ആശങ്കയിലായിരുന്നു ഗ്രൂപ്പ് നേതാക്കൾ. ഡി സി സി, കെ സി സി സി പുനഃസംഘടനയിൽ നേരത്തേ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാക്ക് ഹൈക്കമാന്റ് നൽകിയിട്ട് പോലും അവസാന നിമിഷം പട്ടിക മുഴുവൻ അട്ടിമറിക്കപ്പെട്ടുവെന്നായിരുന്നു ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചത്. നിർദ്ദേശിച്ച പേരുകൾ പലതും ദില്ലയിലെ ചർച്ചയിൽ ഒഴിവാക്കപ്പെട്ടു. പല നേതാക്കളും തഴയപ്പെട്ടു എന്ന ആക്ഷേപവും നേതാക്കൾ ഉന്നയിച്ചിരുന്നു. സഹഭാരവാഹികളെ കണ്ടെത്താനുള്ള പുനഃസംഘടനയിലും തത്സ്ഥിതി ആവർത്തിച്ചേക്കുമെന്നായിരുന്നു ഗ്രൂപ്പുകളുടെ ആശങ്ക. അത്തരത്തിൽ സംഭവിച്ചാൽ പാർട്ടി പൂർണമായും തങ്ങളുടെ കൈപ്പിടിയിൽ നിന്നും നഷ്ടമാകുമെന്ന് നേതാക്കൾ ആവലാതിപെട്ടിരുന്നു. സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയും ഗ്രൂപ്പുകൾ തള്ളി കളഞ്ഞിരുന്നില്ല.

എന്നാൽ പരാതി അറിയിച്ചിട്ടും പുനഃസംഘടന പൂർത്തിിയാകട്ടെ എന്നായിരുന്നു ഹൈക്കമാന്റഅ നിലപാട്. ഗ്രൂപ്പ് സമ്മർദ്ദങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടും നേതൃത്വം വ്യക്തമാക്കി. അതേസമയം മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകണം എന്ന നിർദ്ദേശവും ദേശീയ നേതൃത്വം നൽകി.അതിനിടെ ഹൈക്കമാന്റിന്റെ പിന്തുണ ഔദ്യോഗിക പക്ഷത്തിനാണെന്ന് തിരിച്ചറിഞ്ഞിട്ടും പുനഃസംഘടന നടപടികളെ പരസ്യമായി എതിർക്കാനായിരുന്നു ഗ്രൂപ്പുകളുടെ തിരുമാനം. പേരുകൾ ചോദിച്ചാൽ നിർദ്ദേശിക്കേണ്ടതില്ലെന്നും ഗ്രൂപ്പുകൾ തിരുമാനിച്ചു. സംസ്ഥാന നേതൃത്വത്തോടുള്ള ശക്തമായ എതിർപ്പ് പരസ്യമാക്കി യു ഡി എഫ് യോഗത്തിൽ നിന്ന് ഉൾപ്പെടെ മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്ന സാഹചര്യം പോലും ഉണ്ടായി. മാത്രമല്ല സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്രൂപ്പുകൾ തയ്യാറെടുപ്പും തുടങ്ങി.

അതേസമയം ഗ്രൂപ്പുകൾ കടുത്ത നിലപാട് തുടർന്നാൽ തിരിച്ചടിയാകുമെന്ന ആശങ്ക ഔദ്യോഗിക നേതൃത്വത്തിനും ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തിടുക്കപ്പെട്ട് മുതിർന്ന നേതാക്കളുമായി ഉമ്മൻചാണ്ടിയുമായും ചെന്നിത്തലയുമായും നേതാക്കൾ കൂടിക്കാഴ്ച ടത്തിയത്. ഇരു വനേതാക്കളുടേയും ആശങ്കകളും ആവശ്യങ്ങളും പരിഗണിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ട് തന്നെ തിരുമാനം കൈക്കൊള്ളുമെന്നും നേതൃത്വം അറിയിച്ചു.

അതിനിടെ കെ പി സി സി കളുടേയും ഡി സി സികളിലേയും ഭാരവാഹികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾക്കും കോൺഗ്രസ് നേതൃത്വം രൂപം നൽകി.ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറിമാരുടേയും ഡി സി സി അധ്യക്ഷൻമാരുടേയും യോഗത്തിലാണ് മാനദണ്ഡങ്ങൾക്ക് രൂപം നൽകിയത്. ഇത് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷ പദവിയും വഹിക്കുന്ന നേതാക്കളെ ഭാരവാഹികളായി നിയമിക്കേണ്ടതില്ലെന്നാണ് തിരുമാനം. അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഈ നിബന്ധന ബാധകമാക്കില്ലെന്നും യോഗത്തിൽ തിരുമാനമായി. എന്നാൽ സഹകരണ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർക്കും ഭാരവാഹിത്വം നൽകില്ല.

ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കാനും യോഗത്തിൽ തിരുമാനമായിട്ുണ്ട്. മാർഗനിർദ്ദേശങ്ങൾ തയ്യാറായാൽ അതത് ജില്ലാ നേതാക്കൾക്ക് ഇത് കൈമാറും. ഇവർ കൂടിയാലോചിച്ച ശേഷം കെ പി സി സി നേതൃത്വത്തിന് പട്ടിക കൈമാറാനും നേതൃതം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് നേതാക്കൾ ഇതിന് തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.