ലീഗ ഒരുദാഹരണം; ഇനിയെങ്കിലും ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നമ്മുടെ തലലജ്ജിച്ചു കുനിയാതിരിക്കട്ടെ
ദൈവത്തിന്റെ സ്വന്തം നാട് എന്നാണല്ലോ ലോകസഞ്ചാരഭൂപടത്തില്‍ കേരളത്തിന്റെ പേര്. പക്ഷെ എല്ലാ രാജ്യത്തെയും സഞ്ചാരികളെ ഈ ദൈവത്തിന്റെ നാട്ടിലേക്ക് ക്ഷണിക്കും മുന്‍പ് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കാനുള്ള എന്തെങ്കിലും സൗകര്യങ്ങള്‍ നമ്മളിവിടെ ഒരുക്കിയിട്ടുണ്ടോ ? ലീഗയുടെ മരണം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചു നില്‍ക്കാന്‍ തക്കവണ്ണം കേരളത്തെ കൊണ്ടെത്തിച്ചത് എങ്ങനെയാണ്..ലീഗ ഒടുവിലത്തെ ഇര മാത്രമാണ്. നമ്മുടെ നാട് കാണാന്‍ വന്നിട്ട് ഇവിടെ നിന്നും അപമാനിതരായി പോകേണ്ടിവന്നതും ജീവന്‍ തന്നെ വെടിയേണ്ടി വന്നവരുമായ എത്രയോ സഞ്ചാരികളുണ്ട്. അതിഥികളെ ദൈവത്തിനു തുല്യരായി കാണണമെന്ന് പഠിപ്പിച്ച നമ്മുടെ സംസ്കാരം ചെന്നെത്തി നില്‍ക്കുന്നത് എവിടെയാണ് എന്നൊന്ന് ചിന്തിച്ചു നോക്കൂ.
ഓരോ വര്‍ഷവും ഒന്നരകോടിക്ക് മുകളില്‍ സഞ്ചാരികളാണ് കേരളം കാണാനായി വിവിധരാജ്യങ്ങളില്‍ നിന്നെത്തുന്നത്. സേവനമേഖലയിലെ വരുമാനവർധനവ് നേടുന്ന പ്രധാന വ്യവസായമാണ് കേരളത്തില്‍ ടൂറിസം. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മ്മാര്‍ക്കും നമ്മള്‍ കേരളത്തിന്റെ വാതിലുകള്‍ തുറന്നിട്ട് കൊടുക്കുന്നുണ്ട്. എന്നാല്‍ ഇവിടേയ്ക്ക് വരുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് വേണ്ടി നമ്മള്‍ എന്താണ് ഒരുക്കുന്നത് ?
സുരക്ഷ ഒക്കെ സ്വയം കണ്ടെത്തണം
വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇന്ത്യയില്‍ എത്തുന്നത്. ഇതില്‍ നല്ലൊരു പങ്കും കേരളം കാണാനായി എത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് അടുത്തിടെ ഒരു റിപ്പോര്‍ട്ട് പോലും പുറത്തുവന്നിരുന്നു. കേരളത്തിന്റെ മാത്രം പ്രത്യേകതയായ കടല്‍, കായല്‍ സൗന്ദര്യം നുകരാനും നമ്മുടെ പൈതൃകവും സംസ്കാരവും അടുത്തറിയാനുമാണ് ഇവിടെക്ക് കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. പക്ഷെ പലരാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളെ പലപ്പോഴും ചൂഷണം ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
സായിപ്പാണോ എങ്കില്‍ കൈയ്യില്‍ പൂത്ത പൈസ കാണും
വിമാനനിറങ്ങി ടാക്സിയിലോ ഓട്ടോയിലോ കയറുന്നതില്‍ തുടങ്ങുന്നു ഈ ചൂഷണം. ഭാഷ അറിയാത്ത, സ്ഥലങ്ങള്‍ പരിചയമില്ലാത്തവര്‍ ആണ് അധികവും സഞ്ചാരികള്‍. വലിയ വലിയ പാക്കേജുകള്‍ എടുത്തു വരുന്ന വമ്പന്‍ ടീമുകള്‍ ഉള്‍പെടെ സാധാരണക്കാരായ സഞ്ചാരികള്‍ വരെ നമ്മുടെ നാട്ടിലെത്തുന്നുണ്ട്. സായിപ്പാണോ എങ്കില്‍ കൈയ്യില്‍ പൂത്ത പൈസ കാണും എന്നൊക്കെ കരുതുന്നത് നമ്മുടെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാണ്. നാട് കാണാനുള്ള ആഗ്രഹം കൊണ്ട്, നമ്മളെ പോലെ കിട്ടുന്നതെല്ലാം സ്വരുകൂട്ടി വെയ്ക്കുന്ന ശീലം അധികം ഇല്ലാത്തത് കൊണ്ടോക്കെയാണ് വിദേശികള്‍ കൂടുതലും യാത്രാപ്രിയര്‍ ആകുന്നത്.
ലീഗ ഒരുദാഹരണം മാത്രം
ഏകദേശം ഒരുമാസംഅയര്‍ലന്‍ഡില്‍ നിന്നും ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗ സ്‌ക്രോമേന്‍ എന്ന യുവതിയെ കാണാതായത്. നീണ്ട നാളത്തെ അന്വേഷണത്തിന് ഒടുവില്‍ തിരുവല്ലത്തിന് സമീപം ചെന്തിലാക്കരിയിലെ പനത്തുറ ആറിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാട്ടില്‍ നിന്നാണ് അഴുകിയ നിലയില്‍ അവരുടെ മൃതദേഹം കണ്ടെടുത്തത്.വിഷാദരോഗത്തിന് ചികിത്സ തേടി എത്തിയ ലീഗയെ ദുരൂഹമായി കാണാതായ അന്ന് മുതല്‍ ലീഗയുടെ സഹോദരിയും ഭര്‍ത്താവും അവള്‍ക്കു വേണ്ടി അലയാന്‍ സ്ഥലങ്ങള്‍ ബാക്കിയില്ലായിരുന്നു. പലവട്ടമാണ് ഡിജിപി ഉള്‍പെടെയുള്ളവരെ അവര്‍ സമീപിച്ചത്. എല്ലായിടത്തു നിന്നും തങ്ങള്‍ നേരിട്ടത് അപമാനം മാത്രമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ലീഗയുടെ സഹോദരി എലീസ മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്നുപോയി.
നാടുനീളെ ലീഗയുടെ ചിത്രം പതിച്ചും പോലീസില്‍ വിശ്വാസം നഷ്ടമായതോടെ ഒടുവിലത്തെ ആശ്രയം എന്ന നിലയില്‍ അതീന്ദ്രിയജ്ഞാനിയുടെ വരെ സഹായം തേടി ലീഗയെ അന്വേഷിക്കേണ്ട ഗതികേടിലായിരുന്നു ഇവരെന്നത് എത്രത്തോളം ദയനീയമായ അവസ്ഥയായിരുന്നു. ഇടക്ക് ലീഗയുടെ ഭര്‍ത്താവിനു മാനസികരോഗമാണെന്നു വരെ പ്രചരണം നടത്തി നമ്മള്‍ അവരെ ഉപദ്രവിച്ചു. ലീഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും ഇവര്‍ പ്രഖ്യാപിച്ചിച്ചിരുന്നു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ എത്ര കേസുകള്‍
ലീഗയുടെ മരണം ഇത്രത്തോളം പോലിസിനെ പ്രതികൂട്ടില്‍ നിര്‍ത്തുമ്പോള്‍ ലീഗയ്ക്ക് മുന്നേ ഇത്തരത്തില്‍ വിദേശീയര്‍ ആക്രമിക്കപെട്ടതും കൊല്ലപ്പെട്ടതുമായ നിരവധി കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ലീഗയെ പോലെ തന്നെ മറ്റൊരു വിദേശവനിതയുടെ മൃതദേഹവും കന്യാകുമാരിയില്‍ കണ്ടെത്തിയിരുന്നു. യുപിയില്‍ ആഗ്രയ്ക്കു സമീപം ഫത്തേപുര്‍ സിക്രിയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള വിനോദസഞ്ചാരികളായ യുവാവിനെയും യുവതിയെയും ഒരു സംഘം ആക്രമിച്ചു യുവാവിന്റെ കേള്‍വിശക്തി ഇല്ലാതാക്കിയത് അടുത്തിടെയാണ്. ജര്‍മ്മനിയില്‍ നിന്നെത്തിയ വിദേശദമ്പതികളെ ആക്രമിച്ചു യുവതിയെ ഒരുകൂട്ടര്‍ പീഡിപ്പിച്ച സംഭവം നടന്നിട്ട് അധികകാലമായിട്ടില്ല. ഇങ്ങനെ എത്രയെത്ര അക്രമകഥകള്‍. ഇതില്‍ നീതി ലഭിച്ച എത്ര കേസുകള്‍ ഉണ്ടാകും. ഇനി ഒരിക്കലെങ്കിലും നമ്മുടെ നാട്ടിലേക്ക് വരാന്‍ ഇവിടെ നിന്നും ദുരനുഭവം ഉണ്ടായ ഏതെങ്കിലും സഞ്ചാരികള്‍ മറ്റുള്ളവരോട് പറയുമോ ? ഒരിക്കലുമില്ല.
ഇനിയൊരു ലീഗ ഇവിടെ ഉണ്ടാകാതിരിക്കാനെങ്കിലും
വിഷം ഉള്ളില്‍ ചെന്നാണ് ലീഗ മരിച്ചതെന്നാണ് പോലിസ് പറയുന്നത്. ലീഗയുടെ ജഡത്തില്‍ നിന്നും തലവേര്‍പെട്ടു പോയത് പട്ടിയോ മറ്റോ കടിച്ചതിനാലാകാം എന്നും പോലിസ് പറയുന്നുണ്ട്. പക്ഷെ ലീഗയെ കൊലപെടുത്തിയതാകാം എന്ന് ലീഗയുടെ കുടുംബം ഒന്നടങ്കം പറയുന്നു. ഇനി ഒരു വിദേശവനിതയ്ക്കും ഈ ഗതി ഉണ്ടാകരുതെന്ന വാശിയില്‍ നിയമപോരാട്ടത്തിനു ഒരുങ്ങുകയാണ് ഇപ്പോള്‍ ലീഗയുടെ ബന്ധുക്കള്‍. അതില്‍ അവര്‍ വിജയിക്കുമോ ഇല്ലയോ പക്ഷെ ഇനിയൊരു ലീഗ ഇവിടെ ഉണ്ടാകാതിരിക്കാന്‍ എങ്കിലും നമ്മുടെ നാട്ടിലെ പോലീസും നിയമവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഇനിയുമിനിയും നമ്മുടെ തല വിദേശീയരുടെ മുന്നില്‍ കുനിക്കേണ്ടി വരും.