വിരിഞ്ഞ താമരയും വാടും....മോദി കണ്ടതെല്ലാം പാഴായി!! സംസ്ഥാന ബിജെപിയിൽ അഴിമതി ഘോഷയാത്ര!!
ബിജെപിയിൽ അഴിമതി വിവാദം അവസാനിക്കുന്നില്ല. മെഡിക്കൽ കോഴയ്ക്ക് പിന്നാലെ വ്യാജ രസീത് വിവാദവും
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ ആരോപണത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി കൂടുതൽ അഴിമതിക്കഥകൾ പുറത്തേക്ക്. കേരളത്തിൽ താമര വിരിയിക്കാൻ ദേശീയ നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തെപോലും വെട്ടിലാക്കി അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.
ദേശീയ കൗൺസിൽ നടത്തിപ്പു സംബന്ധിച്ചാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. ദേശീയ കൗണ്‍സിലിന്‍റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അച്ചടിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചിരിക്കുന്നതെന്നാണ് വിവരം. ജില്ലയിലെ നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമായതായാണ് സൂചനകൾ.
നിർദേശം നൽകിയത്
സംസ്ഥാന കമ്മിറ്റി അംഗം എം മോഹനനാണ് വ്യാജ രസീത് അച്ചടിക്കാൻ നിർദേശം നൽകിയതെന്നാണ് വിവരം. പാർട്ടി മുൻ അധ്യക്ഷൻ വി. മുരളീധരനായിരുന്നു ദേശീയ കൗൺസിലിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷമാണ് ദേശീയ കൗൺസിൽ കോഴിക്കോട് നടന്നത്.
നേതാക്കൾക്കു പങ്ക്
ആരോപണം പുറത്തു വന്നതിനു പിന്നാലെ കേന്ദ്ര നേതൃത്വം നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് വ്യക്തമായിട്ടുണ്ട്. പണപ്പിരിവ് നടത്തിയതിൽ ജില്ലയിലെ ബിജെപി നേതാക്കൾക്ക് പങ്കുള്ളതായും വ്യക്തമായിരിക്കുകയാണ്.
നിർണായകമായത്
വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയിൽ നിന്നു ലഭിച്ച വിവരങ്ങളാണ് കേന്ദ്രത്തിന്റെ അന്വേഷണത്തിൽ നിർണായകമായിരിക്കുന്നത്. എം മോഹനൻ രസീത് അച്ചടിക്കാൻ സമീപിച്ചതായി പ്രസ് ഉടമ മൊഴി നൽകിയിട്ടുണ്ട്.
10,000 മുതൽ 50,000 വരെ
വ്യാജ രസീതുണ്ടാക്കി 10,000 മുതൽ 50,000 രൂപ വരെ വാങ്ങിയെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തിയാണ് തെളിവുകൾ ശേഖരിച്ചിരിക്കുന്നതെന്നാണ് വിവരം.
വിശദീകരണം ചോദിച്ചു
ആരോപണം പുറത്തു വന്നതിനു പിന്നാലെ സമ്മേളനത്തിൻറെ സാമ്പത്തിക കാര്യങ്ങളുടെ ചുതലയിലുണ്ടായിരുന്ന വി. മുരളീധരനോടും ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനോടും ദേശീയ ജനറൽ സെക്രട്ടറി റാം ലാൽ വിശദീകരണം ചോദിച്ചു. കശ്മീരിലായിരുന്ന സന്തോഷിനോട് അടിയന്തരമായി ഡൽഹിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന നേതൃത്വം ഒത്തു തീർപ്പാക്കി
ഇതു സംബന്ധിച്ച് നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് സംസ്ഥാന സെക്രട്ടറി ബി ഗോപാല കൃഷ്ണനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. എന്നാൽ പിന്നീട് ആരോപണം ഒതുക്കി തീർക്കുകയായിരുന്നു.
പരാതി നൽകിയത്
ഇതിനെ തുടർന്നായിരുന്നു ജില്ലയിലെ ചില നേതാക്കൾ കേന്ദ്രത്തിന് നേരിട്ട് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യാന്വേഷണം നടത്തിയത്. തുടർന്ന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിയുകയായിരുന്നു.