ഓഖി ചുഴലിക്കാറ്റ്: ശനിയാഴ്ച കോഴിക്കോടിന് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രി
കോഴിക്കോട്: ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ ക്ഷുഭിതമായ കടല്‍ ശനിയാഴ്ച രാത്രി തീരദേശത്തിന് സമ്മാനിച്ചത് ഉറക്കമില്ലാ രാത്രി. കൂറ്റന്‍ തിരമാലകള്‍ അതിശക്തിയില്‍ തീരങ്ങളിലേയ്ക്ക് ആഞ്ഞടിച്ചപ്പോള്‍ മറ്റൊരു സൂനാമി ഭീതിയിലായിരുന്നു കടല്‍ത്തീരം. കടലുണ്ടി, ബേപ്പൂര്‍, പയ്യാനക്കല്‍, വെസ്റ്റ്ഹില്‍, കാപ്പാട്, വടകര, അഴിത്തല, കുരിയാടി, ചോമ്പാല്‍, അഴിയൂര്‍ തുടങ്ങി തീരങ്ങളിലെങ്ങും കടല്‍ പ്രക്ഷുബ്ധമായി. തീരത്തോട് ചേര്‍ന്നു താമസിക്കുന്നവരെ അധികൃതര്‍ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് പറഞ്ഞയച്ചു. മത്സ്യത്തൊഴിലാളികള്‍ തീരത്ത് സൂക്ഷിച്ചിരുന്ന ഫൈബര്‍ വള്ളങ്ങളും വലകളും സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാഹനങ്ങള്‍ തീരദേശത്ത് തലങ്ങും വിലങ്ങും പാഞ്ഞു.
പയ്യാനക്കല്‍, ചാമുണ്ഡിവളപ്പ്, കപ്പക്കല്‍, കോയവളപ്പ് എന്നിവിടങ്ങളില്‍ രാത്രി ഏഴോടെത്തന്നെ തിരമാലകള്‍ ആഞ്ഞടിച്ചു തുടങ്ങിയിരുന്നു. കടല്‍ഭിത്തിയും കടന്ന് തിരമാലകള്‍ ആര്‍ത്തലച്ചു വന്നു. കല്ലായിപ്പുഴയിലേയ്ക്ക് കടല്‍വെള്ളം അടിച്ചുകയറി. കാപ്പാട്-കൊയിലാണ്ടി തീരദേശ് റോഡ് തകര്‍ന്നു. കാപ്പാടിനു സമീപം ഏടിക്കലിലും റോഡ് തകര്‍ന്നു. ബേപ്പൂര്‍ ജങ്കാര്‍ പരിസരത്തെ റോഡ് തിരമാലകളില്‍ തകര്‍ന്നു. വെള്ളം റോഡ് കവിഞ്ഞു സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിറഞ്ഞു. ഇതോടെ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസുകളും മറ്റു വാഹനങ്ങളും പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് എടുത്തുമാറ്റി. സംഭവമറിഞ്ഞ് നിരവധി പേര്‍ ബേപ്പൂര്‍ തീരത്തേയ്‌ക്കെത്തി.

ശക്തമായ തിരയില്‍ ജങ്കാര്‍ ടിക്കറ്റ് കൗണ്ടറും സമീപത്തെ പെട്ടിക്കടകളും തകര്‍ന്നു. മത്സ്യബന്ധന തുറമുഖത്ത് കൂട്ടിയിട്ട ബോട്ടുകള്‍ ആടിയുലഞ്ഞ് തമ്മില്‍ കൂട്ടിയിടിച്ച് കേടുപാടുകള്‍ പറ്റി. കഴിഞ്ഞ ദിവസം യാത്ര റദ്ദാക്കിയ ലക്ഷദ്വീപിലേക്കുള്ള മിനിക്കോയ് കപ്പല്‍ കപ്പല്‍ചാലിലേക്ക് മാറ്റി നങ്കൂരമിട്ടു. ബേപ്പൂര്‍ പുലിമുട്ട് റോഡ് കല്ലുകളും മാലിന്യങ്ങളും കാരണം ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്.












Click it and Unblock the Notifications