പാലക്കാട് ഇരട്ടക്കൊല: മരുമകള്‍ വാഗ്ദാനം ചെയ്തത്... പ്രതിയുടെ വെളിപ്പെടുത്തല്‍
തൊണ്ടി മുതലുകള്‍ പോലീസ് കണ്ടെടുത്തു
പാലക്കാട്: വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സദാനന്ദന്‍ സംഭവത്തെക്കുറിച്ച് പോലീസിനു വിശദമായ മൊഴി നല്‍കി. കേസില്‍ ബുധനാഴ്ച വൈകീട്ടാണ് എറണാകുളം സ്വദേശിയായ സദാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുതയായിരുന്നു.
സ്വാമിനാഥന്‍- പ്രേമകുമാരി ദമ്പതികളുടെ മരുമകളും സദാനന്ദനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മരുമകളായ ഷീജയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അഞ്ചു മാസത്തെ അടുപ്പം
ഷീജയും താനും തമ്മില്‍ അഞ്ചു മാസമായി അടുപ്പത്തിലായിരുന്നുവെന്നാണ് സദാനന്ദന്‍ മൊഴി നല്‍കിയത്. ഭര്‍തൃവീടുമായി അകന്നാണ് ഷീജ കുറച്ചു കാലമായി കഴിയുന്നത്. കൂടുതലും തേനൂരിലുള്ള സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. ഇവിടെ വച്ചാണ് സദാനന്ദനും ഷീജയും തമ്മില്‍ അടുപ്പത്തിലാവുന്നത്.
ഫോണില്‍ ചിത്രങ്ങള്‍
പോലീസിന്റെ പരിശോധനയില്‍ സദാനന്ദന്റെ ഫോണില്‍ നിന്നും ഷീജയുടെ നിരവധി ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ഇയാള്‍ മൊബൈലിലെ സ്‌ക്രീന്‍ സേവറായി വച്ചിരുന്നതും ഷീജയുടെ ഫോട്ടോയാണ്. ഈ ഫോട്ടോകള്‍ സദാനന്ദന്റെ വീട്ടുകാര്‍ നേരത്തേ കണ്ടിരുന്നു. ഇതു വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ഷീജയ്ക്ക് പക
ഭര്‍ത്താവിന്റെ വീട്ടില്‍ മാനസികമായി പീഡനം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഷീജയുടെ മനസ്സില്‍ കടുത്ത പകയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനെയയും അമ്മയെയും ഇല്ലാതാക്കണമെന്ന് നേരത്തേ തന്നെ ഇവര്‍ ആഗ്രഹിച്ചിരുന്നു.
സദാനന്ദന് വാഗ്ദാനം ചെയ്തത്
സദാനന്ദനുമായി അടുപ്പത്തിലായതോടെയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളെ വകവരുത്താനുള്ള പദ്ധതി ഷീജ ചയ്യാറാക്കിയത്. തന്നെ സഹായിച്ചാല്‍ ഓട്ടോറിക്ഷ വാങ്ങിച്ചു കൊടുക്കാമെന്നും വീട്ടിലെ കാര്യസ്ഥനാക്കാമെന്നും ഷീജ പറഞ്ഞതായി സദാനന്ദന്‍ മൊഴി നല്‍കി. മാത്രമല്ല സ്ഥലവും ഷീജ തനിക്കു വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തി.
രണ്ടു മാസത്തെ ആസൂത്രണം
കൊലപാതകത്തെക്കുറിച്ച് രണ്ടു മാസങ്ങള്‍ക്ക് മുമ്പു തന്നെ ഷീജയും സദാനനന്ദനും ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായയാണ് ഇരുവരും കഴിഞ്ഞ മാസം പുതിയ മൊബൈല്‍ നമ്പറുകള്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു.
രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടു
ഓസഗ്റ്റ് 28നു രാത്രിയും 31ന് രാത്രിയും സദാനന്ദനും ഷീജയും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഷോക്കടിപ്പിച്ച് കൊല്ലാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ സ്വാമിനാഥന്‍ ഞെട്ടിയെഴുന്നേറ്റ് ബഹളം വച്ചതോടെ ഈ ശ്രമം വിഫലമായി.
വൈകീട്ട് വീടിന് അടുത്തെത്തി
ചൊവ്വാഴ്ച വൈകീട്ടോടെ സ്വാമിനാഥന്റെ വീടിന് അടുത്ത് സദാനന്ദന്‍ എത്തിയിരുന്നു. തുടര്‍ന്നു രാത്രിയാവുന്നതു വരെ ഇവിടെ പതിയിരിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സ്വാമിനാഥന്‍ ഉറങ്ങാന്‍ കിടന്നത്. കാര്യങ്ങള്‍ അപ്പപ്പോള്‍ ഷീജ ജനലിലൂടെ സദാനന്ദനെ അറിയിച്ചിരുന്നു.
ക്രൂരമായി ആക്രമിച്ചു
വീടിന്റെ പിന്‍വാതിലിലൂടെയാണ് സദാനന്ദന്‍ അകത്തു കയറിയത്. ഉറങ്ങിയിട്ടില്ലായിരുന്ന സ്വാമിനാഥന്‍ ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ സദാനന്ദന്‍ ആക്രമിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സ്വാമിനാഥനെ ഇയയാള്‍ കുത്തി. ഇതിനിടെ സ്വാമിനാഥന്‍ സദാനന്ദന്റെ കാലിലും കഴുത്തിലും പിടിച്ചതോടെ ചുറ്റിക കൊണ്ട് സദാനന്ദന്‍ തലയില്‍ മര്‍ദ്ദിച്ചു.
പ്രേമകുമാരിയെയും കുത്തി
ആക്രമണം ചെറുക്കാന്‍ ഇടപെട്ട പ്രേമകുമാരിയെയും സദാനന്ദന്‍ ഇതിനിടെ കുത്തി. പിന്നീട് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
വഴിതെറ്റിക്കാന്‍ ശ്രമിച്ചു
കൃത്യം നടത്തിയ ശേഷം പോലീസിനെ വഴിതെറ്റിക്കാന്‍ സദാനന്ദനും ഷീജയും മുളകു പൊടിയും മഞ്ഞള്‍പൊയിയും വിതറി. വസ്ത്രങ്ങള്‍ വാരി വലിച്ചിടുകയും കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും മറ്റും കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയതു. ഷീജയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് തെളിയിക്കാന്‍ കൈയും കാലും കെട്ടിയിട്ട ശേഷം സദാനന്ദന്‍ സ്ഥലം വിടുകയായിരുന്നു.
തൊണ്ടിമുതല്‍ കണ്ടെത്തി
വന്‍ പോലീസ് സന്നാഹത്തോടെ നടത്തിയ പരിശോധനയില്‍ തൊണ്ടി മുതലുകള്‍ കഴിഞ്ഞ ദിവലം പോലീസ് കണ്ടെടുത്തിരുന്നു. കിണര്‍ വറ്റിച്ച് ചുറ്റികയും താഴും കണ്ടെടുത്തു. റോഡിരില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നും കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും പോലീസിനു ലഭിച്ചു.