ഒക്ടോബർ 13 വെള്ളിയാഴ്ച പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കില്ല! സമരം പിൻവലിച്ചു...
പെട്രോളിയം ഡീലർമാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
ദില്ലി: രാജ്യത്തെ പെട്രോൾ പമ്പുടമകൾ ഒക്ടോബർ 13 വെള്ളിയാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ 54,000 പമ്പുകൾ അടച്ചിട്ട് സമരം ചെയ്യുമെന്നാണ് പമ്പുടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
പെട്രോളിയം ഡീലർമാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. പമ്പ് അടച്ചിട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് കേരളത്തിലെ പെട്രോളിയം ഡീലർമാരും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 13ലെ സമരം പിൻവലിച്ചെന്നാണ് സംഘടനാ നേതാക്കൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാർ നടപ്പാക്കുക, വിപണി നിയന്ത്രണ ചട്ടത്തിന് കീഴിലുള്ള ന്യായരഹിത പിഴകൾ ഒഴിവാക്കുക തുടങ്ങിയവയായിരുന്നു പമ്പുടമകൾ ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ. ഒക്ടോബർ 13ലെ സമരത്തിന് പിന്നാലെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 27 മുതൽ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും സംഘടന നേതാക്കൾ അറിയിച്ചിരുന്നു.
ആറു മാസത്തിലൊരിക്കൽ ഡീലർഷിപ്പ് കമ്മിഷൻ വർദ്ധിപ്പിക്കണമെന്നും, ഇന്ധന വിൽപ്പന ജിഎസ്ടിക്ക് കീഴിലാക്കണമെന്നും പെട്രോളിയം ഡീലേഴ്സ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ എണ്ണക്കമ്പനികൾ ഏകപക്ഷീയമായി ഉൾപ്പെടുത്തിയ പെനാൽറ്റി സംഖ്യ പിൻവലിക്കണമെന്നും യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ആവശ്യമുന്നയിച്ചിരുന്നു.












Click it and Unblock the Notifications