ജസ്നയെന്ന് സംശയിച്ച യുവതി പൊക്കിഷ മേരി.. കാമുകൻ പീഡിപ്പിച്ചു.. പ്രഷർ കുക്കർ കൊണ്ടടിച്ച് കൊന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയുടേതാണോ എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ജസ്‌നയുടെ സഹോദരന്‍ ഉള്‍പ്പെടെ മൃതദേഹം ജസ്‌നയുടേത് അല്ലെന്ന് സ്ഥിരീകരിച്ചു. അണ്ണാനഗര്‍ സ്വദേശിനിയായ പൊക്കിഷ മേരിയുടേതാണ് കത്തിക്കരിഞ്ഞ മൃതദേഹം എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതിക്രൂരമായാണ് പൊക്കിഷ മേരിയെ കൊലപ്പെടുത്തി കത്തിച്ചിരിക്കുന്നത്. കാമുകനാണ് പൊക്കിഷ മേരിയുടെ കൊലപാതകത്തിന് പിന്നില്‍. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊക്കിഷ മേരിയുടെ കാമുകന്‍ ബാല പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
അത് പൊക്കിഷ മേരി
പൊക്കിഷ മേരിയെന്ന യുവതിയുടെ മൃതദേഹം ചെങ്കല്‍ പേട്ടിന് സമീപത്ത് ദേശീയപാതയോരത്തുള്ള പഴവേലിയില്‍ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊക്കിഷ മേരിയുടെ കാമുകന്‍ ബാല, സുഹൃത്തായ സുകുമാരന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുകുമാരന്റെ സഹായത്തോടെയാണ് പൊക്കിഷ മേരിയെ ബാല കൊന്ന് കത്തിച്ചത് എന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
എട്ട് വർഷത്തെ പ്രണയം
എംജിആര്‍ നഗര്‍ സ്വദേശിയായ ബാലമുരുകന്‍ എന്ന ബാലയും അണ്ണാനഗര്‍ സ്വദേശിനിയായ പൊക്കിഷ മേരിയും എട്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. സ്വകാര്യ ഫാര്‍മസി ജീവനക്കാരനാണ് ബാലമുരുകന്‍. ഇയാള്‍ വിവാഹിതനും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനുമാണ്. പൊക്കിഷ മേരിയുമായി പ്രണയബന്ധമുള്ളപ്പോള്‍ തന്നെയാണ് ബാല മറ്റൊരു വിവാഹം കഴിച്ചത്.
വിവാഹം കഴിക്കാൻ ആവശ്യം
ഭാര്യ അറിയാതെ പൊക്കിഷ മേരിയുമായി ഇയാള്‍ ബന്ധം തുടരുകയും ചെയ്തു. തന്നെ വിവാഹം ചെയ്യണമെന്ന് പൊക്കിഷ മേരി പലതവണ ബാലമുരുകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാല ഇതിന് തയ്യാറായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് 26ന് ബാലമുരുകന്‍ ആവശ്യപ്പെട്ടത് പ്രകാരം പൊക്കിഷ മേരി എംജിആര്‍ നഗറിലെ വീട്ടിലെത്തി. ജോലി സ്ഥലത്ത് പോകുന്നുവെന്ന് പറഞ്ഞാണ് പൊക്കിഷ വീട്ടില്‍ നിന്നും ഇറങ്ങിയത്.
കുക്കർ കൊണ്ടടിച്ച് കൊന്നു
ബാലമുരുകന്റെ വീട്ടില്‍ വെച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അതിന് ശേഷം തന്നെ വിവാഹം കഴിക്കണം എന്ന് പൊക്കിഷ മേരി വീണ്ടും കാമുകനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ബാലമുരുകന്‍ സമ്മതിക്കാത്തത് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. വഴക്ക് മൂത്ത് നിയന്ത്രണം വിട്ടപ്പോള്‍ ബാല കാമുകിയെ ആക്രമിക്കുകയായിരുന്നു.
മൃതദേഹം ബാഗിലാക്കി
പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചാണ് ബാലമുരുകന്‍ പൊക്കിഷത്തിന്റെ തലയ്ക്ക് അടിച്ചത്. കനത്ത അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പൊക്കിഷ മേരി തല്‍ക്ഷണം മരിച്ചു. ഇതോടെ ബാലമുരുകന്‍ സുഹൃത്തായ സുകുമാരനെ വിളിച്ച് വരുത്തി വിവരം അറിയിച്ചു. പൊക്കിഷ മേരിയുടെ മൃതദേഹം ബാഗിലാക്കി ചെങ്കല്‍ പേട്ടിലേക്ക് കൊണ്ടുപോയി.
മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
ആളൊഴിഞ്ഞ ഇടത്ത് എത്തിച്ച ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കളഞ്ഞു. ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും മുങ്ങിക്കളഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയില്‍ ദേശീയ പാതയോരത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
ഫോൺ വഴി കുടുക്കി
ആ സമയത്താണ് പൊക്കിഷത്തെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മരിച്ചത് പൊക്കിഷമാണെന്ന് തിരിച്ചറിഞ്ഞു. പൊക്കിഷ മേരിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകനായ ബാലമുരുകനും സുഹൃത്തും പോലീസ് പിടിയിലായത്.