വയനാട്ടിൽ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഒളിവിൽപോയി;ആ ക്രൂരനായ വൈദികൻ ഒടുവിൽ പിടിയിൽ
സ്കൂൾ അവധിക്കാലത്ത് വൈദികൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചില കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
കൽപ്പറ്റ: ബാലഭവനിലെ അന്തേവാസികളായ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികനെ പോലീസ് പിടികൂടി. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ സജി ജോസഫാണ് പോലീസിന്റെ പിടിയിലായത്. ഒളിവിൽ പോയിരുന്ന ഇയാളെ മംഗലാപുരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
മീനങ്ങാടി ബാലഭവനിലെ ആൺകുട്ടികളെയാണ് സജി ജോസഫ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നത്. സ്കൂൾ അവധിക്കാലത്ത് വൈദികൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചില കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസിലിങിന് വിധേയമാക്കുകയും ചെയ്തു. മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പീഡനം പുറത്തറിഞ്ഞതോടെ സജി ജോസഫ് ഒളിവിൽ പോകുകയായിരുന്നു.
മംഗലാപുരത്തെ ബന്ധുവിന്റെ കൃഷിയിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സജി ജോസഫിനെ പോലീസ് പിടികൂടിയത്. നേരത്തെ നിരവധി കുട്ടികളുണ്ടായിരുന്ന മീനങ്ങാടി ബാലഭവനിൽ ഈ അദ്ധ്യയന വർഷം വിദ്യാർത്ഥികളാരും പ്രവേശനം തേടിയെത്തിയിരുന്നില്ല. അന്തേവാസികളായിരുന്ന മിക്ക വിദ്യാർത്ഥികളും വൈദികന്റെ പീഡനം കാരണമാണ് ബാലഭവനിൽ നിന്നും പിരിഞ്ഞുപോയതെന്നാണ് പോലീസ് പറയുന്നത്. കുട്ടികളില്ലാത്തതിനാൽ ഈ അദ്ധ്യയന വർഷം മുതൽ ബാലഭവൻ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications