ഇത് ക്രൂരം, പ്രാകൃതം, നീതികരിക്കാനാവില്ല!! ജനകീയ സമരങ്ങളെ അടിച്ചമർത്താനാവില്ലെന്ന് ചെന്നിത്തല!!
ജനങ്ങളുടെ ആശങ്ക പരിഹരിക്കാന് ജനങ്ങളുമായി ചർച്ച നടത്തണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും താൻ ആവശ്യപ്പെട്ടിരുന്നതായും ചെന്നിത്തല പറയുന്നു.
തിരുവനന്തപുരം: പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവർക്കെതിരെ ഉണ്ടായ പോലീസ് നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്തെത്തി. നടപടി ക്രൂരവും പ്രാകൃതവും നീതീകരിക്കാനാകാത്തതാണെന്നും ചെന്നിത്തല പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുളള നാട്ടുകാർക്കെതിരെ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നതെന്ന് ചെന്നിത്തല പറഞ്ഞു. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സർക്കാർ ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പനിമരങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ രാവിലെ മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഐഒസി വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന് ജനങ്ങളുമായി ചർച്ച നടത്തണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും താൻ ആവശ്യപ്പെട്ടിരുന്നതായും ചെന്നിത്തല പറയുന്നു.
ബലപ്രയോഗം നടത്തരുതെന്ന് ആവശ്യപ്പെട്ടതാണെന്നും അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇത്തരത്തിലൊരു നടപടി ഉണ്ടായത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞവർഷം നടന്ന ലാത്തിച്ചാർജ് അനാവശ്യമായിരുന്നെന്നും ചെന്നിത്തല പറയുന്നു. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല. സമാധാനമായി പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറയുന്നു.