സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇനി എഴുതില്ല.... കിംഗിലെ സംഭാഷണത്തില്‍ തെറ്റിപ്പോയെന്ന് രഞ്ജി പണിക്കര്‍
തന്റെ സംഭാഷണങ്ങളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് രഞ്ജി പണിക്കര്‍
കൊച്ചി: ദിലീപിനെ താരസംഘടയായ എഎംഎംഎയില്‍ തിരിച്ചെടുത്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ ഇത്രയ്ക്ക് സ്ത്രീ വിരുദ്ധമാണോ എന്ന് വരെ പലരും ചോദിച്ച് തുടങ്ങിയിരുന്നു. പഴയ കാല സിനിമകളിലെ സംഭാഷണങ്ങളൊക്കെ പലരും എടുത്ത് കാണിക്കുകയും ചെയ്തു. ഇങ്ങനെ അടുത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ടയാളായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍. ദ കിംഗും കമ്മീഷണറും അടക്കമുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസങ്ങളിലും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.
തന്റെ സിനിമകള്‍ ഒരുകാലത്ത് വലിയ വാണിജ്യ വിജയം നേടിയവയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവ തെറ്റാണെന്ന് തോന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നേരത്തെ മാക്ടയിലെ പ്രതിസന്ധിയുടെ പേരിലും രഞ്ജി വിവാദത്തില്‍പ്പെട്ടിരുന്നു. പരസ്യമായ വിമര്‍ശനം ഉന്നയിച്ച ആഷിക്ക് അബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ബി ഉണ്ണികൃഷ്ണനൊപ്പം ചേര്‍ന്ന് രഞ്ജി ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നിട് ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ സിനിമകളിലെ കുഴപ്പങ്ങളും ചര്‍ച്ചയായതെന്ന് രഞ്ജി പറഞ്ഞു.
സൂപ്പര്‍ ഹിറ്റുകളുടെ എഴുത്തുകാരന്‍
മലയാള സിനിമയിലെ എണ്ണം പറഞ്ഞ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ തിരക്കഥാകൃത്തായി രഞ്ജി പണിക്കര്‍. ദ കിംഗ്, ലേലം, കമ്മീഷണര്‍ എന്നിവയിലെ അദ്ദേഹത്തിന്റെ തീപ്പാറുന്ന ഡയലോഗുകള്‍ സ്ത്രീവിരുദ്ധമാണെന്ന് അടുത്ത കാലത്ത് വലിയ രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. ഈ വിഷയത്തിലാണ് രണ്‍ജി പ്രതികരിച്ചിരിക്കുന്നത്. ഒരു കാലത്ത് കണ്ട് കൈയ്യടിച്ചവരെ പോലും താന്‍ എഴുതിയ സിനിമകള്‍ ഇപ്പോള്‍ അലോസരപ്പെടുത്തുന്നുണ്ട്. ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍ അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്നും രഞ്ജി പറഞ്ഞു.
നീയൊരു പെണ്ണ് മാത്രമാണ്
രഞ്ജിയുടെ ദ കിംഗിലെ ഏറ്റവും പ്രശസ്തമായ ഡയലോഗായിരുന്നു നീയൊരു പെണ്ണ് മാത്രമാണ് വെറും പെണ്ണ് എന്ന സംഭാഷണം. ഇതിനെതിരെയാണ് വന്‍ വിമര്‍ശനമുണ്ടായത്. ആ സംഭാഷണം ഞാന്‍ എഴുതരുതായിരുന്നു. കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നത് കൊണ്ടാണ് അന്ന് അങ്ങനെ എഴുതേണ്ടി വന്നത്. അത്തരത്തില്‍ ഒരു വിഭാഗത്തെയും അവഹേളിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. മമ്മൂട്ടിയുടെ നായക കഥാപാത്രമായ ജോസഫ് അലക്‌സിന്റേത് പോലെ പിന്നെ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ അടയാളങ്ങളായി മുദ്രകുത്തപ്പെട്ട സംഭാഷണങ്ങളൊന്നും ഞാന്‍ ബോധപൂര്‍വം ചെയ്തതല്ലെന്നും രഞ്ജി വ്യക്തമാക്കി.
കൈയ്യടിച്ചവര്‍ അരോചകമായി കണ്ടെത്തി
സ്ത്രീകളെ കുറച്ച് കാണാന്‍ വേണ്ടിയല്ല കിംഗിലെ ആ സംഭാഷണം എഴുതിയത്. അന്ന് അത് കണ്ട് കൈയ്യടിച്ചവരെല്ലാം പിന്നീട് ആ വാചകങ്ങള്‍ അരോചകമാണെന്ന് കണ്ടെത്തുകയായിരുന്നു. ആ സിനിമ തിയ്യേറ്ററിലിരുന്ന് കാണുന്ന ഒരു യുവതിക്ക് ആ വാചകങ്ങള്‍ സ്ത്രീകളെ അപസിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ എന്റെ തെറ്റ് തന്നെയാണ് അത്. ഞാന്‍ ഒരിക്കലും അത്തരമൊരു വാചകം എഴുതരുതായിരുന്നു. അതേസമയം തന്റെ സിനിമകളിലുണ്ടായിട്ടുള്ള ജാതീയാധിക്ഷേപങ്ങള്‍ക്കും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
ജാതീയാധിക്ഷേപം കടന്നുപോയി....
എന്റെ സിനിമകളില്‍ അണ്ടന്‍, അടകോടന്‍, ചെമ്മന്‍, ചെരുപ്പുകുത്തി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അത് വലരെയധികം അധിക്ഷേപകരമാണെന്ന് ഈയിടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. ആരെയും കുറച്ച് കാണാനോ തെറ്റായി ചിത്രികരിക്കാനോ ഉദ്ദേശിച്ചല്ലായിരുന്നു അത് എഴുതിയത്. പക്ഷേ അത്തരം വാചകള്‍ എഴുതരുതായിരുന്നു എന്ന് എനിക്കിപ്പോള്‍ മനസിലാവുന്നു. മുന്‍കാലങ്ങളിലൊന്നും കഥാപാത്രം പറയുന്ന ഡയലോഗുകള്‍ വെച്ച് അഭിനേതാക്കളെ വിധിക്കുന്ന രീതിയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വെറുതെ പറയുന്ന വാക്കുകള്‍ വരെ കീറിമുറിച്ച് വിമര്‍ശിക്കുകയാണെന്നും രഞ്ജി കുറ്റപ്പെടുത്തി.
മലയാള സിനിമയിലെ പ്രതിബന്ധങ്ങള്‍
മലയാള സിനിമയിലെ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ചും രണ്‍ജി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വളരെ നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നത്. തെറ്റിദ്ധാരണയുടെ പുറത്താണ് പലതും നടക്കുന്നുണ്ട്. എന്നാല്‍ മന:പ്പൂര്‍വം ആരും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പഞ്ഞു. അതേസമയം തന്റെ സിനിമകളില്‍ മുമ്പുണ്ടായിരുന്നത് പോലുള്ള സംഭാഷണങ്ങള്‍ ഇനി ഉള്‍പ്പെടുത്തില്ലെന്നും മാറിയ കാലത്തിനനസരിച്ചുള്ള സംഭാഷണങ്ങളാണ് ഇനി എഴുതുക. മുമ്പ് എന്റെ തിരക്കഥയിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ലായിരുന്നു. സിനിമാ നിരൂപണം വന്നതിന് ശേഷം മാത്രമാണ് അത്തരം സംഭാഷണങ്ങള്‍ എഴുതാന്‍ പാടില്ലായിരുന്നുവെന്ന ബോധ്യം വന്നതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
ഏഴ് സ്‌റ്റേറ്റില്‍ ബിജെപി നിലംതൊടില്ല; ശക്തമായ തിരിച്ചടി നല്‍കാന്‍ പുതിയ സഖ്യം!! മോദി-ഷാ വിയര്‍ക്കും
മഞ്ജു വാര്യര്‍ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങൾ.. തീരുമാനം മഞ്ജു തന്നെയെടുക്കും! രമ്യ വെളിപ്പെടുത്തുന്നു