ഫ്രീക്കന്മാരുടേത് ഫാഷൻ ഭ്രമമല്ല, വ്യവസ്ഥിതിയോടുളള കലഹം!! എല്ലാ കാലത്തും ഉണ്ടായിരുന്നു!!
മുടി നീട്ടി വളർത്തിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണ് എന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നതെന്ന് സാറാ ജോസഫ് കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം: തൃശൂർ പാവറട്ടിയിൽ മുടിനീട്ടി വളർത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സാറാ ജോസഫ്. ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് സാറാ ജോസഫ് പറയുന്നു.
വെറും ഫാഷൻ ഭ്രമം മാത്രമല്ല ,നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തിൽ അവർ പ്രതിഫലിപ്പിക്കുന്നതെന്നാണ് സാറാ ജോസഫ് പറയുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സാറ ജോസഫിന്റെ പ്രതികരണം.

മുടി നീട്ടി വളർത്തിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണ് എന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നതെന്ന് സാറാ ജോസഫ് കുറ്റപ്പെടുത്തുന്നു. തൃശൂരിൽ ശനിയാഴ്ച കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നുണ്ടെന്നും അവർ പോസ്റ്റിൽ അറിയിക്കുന്നു.
ചൂഷണ വ്യവസ്ഥയുടെ ഉല്പന്നമായ സൗന്ദര്യ ബോധത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും ആവേശപൂർവ്വം തെറ്റിക്കുകയാണ് ഫ്രീക്കന്മാർ ചെയ്യുന്നതെന്നും സാറാ ജോസഫ് വ്യക്തമാക്കുന്നു.
കുടുമ മുറിച്ച നമ്പൂരിയും ബ്ലൗസിട്ട നമ്പൂരിപ്പെൺകിടാവും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നുവെന്നും മാറ് മറച്ച ചാന്ദാർ സ്ത്രീയും ഷർട്ടിട്ട ദലിതനും ചെയ്തത് വ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നും അവർ പറയുന്നു. ഹിപ്പികളും നക്സലൈററുകളും ഫ്രീക്കന്മാരുമൊക്കെ ഓരോ കാലഘട്ടത്തിന്റെയും അലക്കിത്തേച്ച സൗന്ദര്യ നിയമങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കുന്നു.
വീട്, കുടുംബം, സ്കൂൾ, കോളേജ്, പൊലീസ്, പൊതു സമൂഹം എല്ലാം അവരെ വരച്ച വരയിൽ നിർത്താൻ വേണ്ടിയാണ് ശിക്ഷിക്കുന്നതെന്നും സാറാ ജോസഫ്. മര്യാദ രാമന്മാരുടെ ഇമേജ് ഞങ്ങൾക്ക് വേണ്ട എന്ന് സ്വന്തം ശരീരത്തിൽ വരുത്തിയ വെട്ടിത്തിരുത്തലുകളിലൂടെ അവർ പ്രഖ്യാപിക്കുകയാണെന്നും സാറാ ജോസഫ് പറയുന്നു.












Click it and Unblock the Notifications