ആ പ്രചാരണങ്ങൾ സത്യമല്ല ; വിശദീകരണവുമായി ഷാജി കൈലാസും ഭാര്യയും
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് കേരളം കണ്ടത്. പ്രതിഷേധങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട വ്യാജ വാർത്തകളും സാഹചര്യങ്ങൾ വഷളാക്കി. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന പോലീസ് മുന്നറിയിപ്പുണ്ടായിട്ടും സ്ഥിതിയിൽ യാതാരു മാറ്റവുമില്ല. സത്യവും അസത്യവും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള സ്വീകാര്യതയാണ് ഇത്തരം വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.
വ്യാജപ്രചരണങ്ങളിൽ സംഘപരിവാർ സംഘടനകളായിരുന്നു മുൻപന്തിയിൽ നിന്നത്. പലതും സോഷ്യൽ മീഡിയ തന്നെ കയ്യോടെ പിടികൂടി പൊളിച്ചടുക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി സംവിധായകൻ ഷാജി കൈലാസിന്റെയും ഭാര്യയും നടിയുമായ ചിത്ര ഷാജി കൈലാസിന്റെയും പേരിലാണ് ഒരു വ്യാജ വാർത്ത പ്രചരിച്ചത്. സംഭവത്തിൽ വ്യക്തത വരുത്തി ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
സാസ്കാരിക പ്രവർത്തകരുടെ പിന്തുണ
ശബരിമല നിയന്ത്രണങ്ങൾക്കെതിരെ സാംസ്കാരിക സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും എന്ന പേരിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഷാജി കൈലാസിന്റെയും ഭാര്യ ചിത്രയുടേയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എഴുത്തുകാരൻ വി ആർ സുധീഷിന്റെ പേരും പ്രസ്താവനയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച വാർത്ത വിവിധ പത്രമാധ്യമങ്ങളിൽ അച്ചടിച്ച് വരികയും ചെയ്തു.
നിയന്ത്രണങ്ങളിൽ പ്രതിഷേധം
ശബരിമലയിലെ നിയന്ത്രണങ്ങളിലും അയ്യപ്പഭക്തർ നേടിരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. ജയിൽ വാസം അനുഭവിച്ചു വരികയായിരുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെ വിട്ടയക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യം ഉന്നയിക്കുന്നു.
പ്രസ്താവനയുമായി ബന്ധമില്ല
തന്റെ പേരിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടതോടെ ഷാജി കൈലാസ് വിശദീകരണവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജി കൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഷാജി കൈലാസ് വ്യക്തമാക്കി.
നിഷേധിച്ച് വി ആർ സുധീഷും
വി ആർ സുധീഷ്, എം.ജി.എസ് നാരായണന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, പി. പരമേശ്വരന്‍, സുരേഷ് ഗോപി എം പി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്നന്‍, ആര്‍.കെ ദാമോദരന്‍, സജി നാരായണന്‍ തുടങ്ങിയവര്‍ ഒപ്പിട്ട പ്രസ്താവനയെന്ന നിലയിലാണ് ഇത് പ്രചരിപ്പിക്കപ്പെട്ടത്. ഞാൻ ഈ പ്രസ്താവനയിൽ ഒപ്പിട്ടില്ല. അത് എന്റെ നിലപാടല്ല. ഇത് ദുരുദ്ദേശപരമാണെന്ന് വി ആർ സുധീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
എന്താണ് ഉദ്ദേശം
തങ്ങളുടെ പേരിൽ ബിജെപി പുറത്തിറക്കിയ പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും വി ആർ സുധീഷും വ്യക്തമാക്കിയിട്ടും ഈ വിഷയത്തിൽ ഒരു വിശദീകരണം നൽകാൻ ബിജെപി ഇതുവരെ തയാറായിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചാരണങ്ങളെക്കാൾ ഗൗരവത്തോടെ കാണേണ്ടതാണ് ഔദ്യോഗികമായി പുറത്തിറക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ.
ബാലനടിയുടെ പേരിലും പ്രചാരണം
നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രസിദ്ധയായ ബാലതാരം അക്ഷര കിഷോറിന്റെ പേരിലും വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ശരണം വിളിച്ചതിന് അയ്യപ്പഭക്തയെ അറസ്റ്റ് ചെയ്തുവെന്ന പേരിൽ കറുപ്പുടുത്ത് മാലയിട്ട് നിൽക്കുന്ന അക്ഷരയുടെ ചിത്രം പ്രചരിപ്പിച്ചു. പ്രധാനമായും കേരളത്തിന് പുറത്താണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്.
സത്യം ഇതായിരുന്നു
ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിഗാനത്തിന്റെ ചിത്രീകരണത്തിനിടെയെടുത്തൊരു ചിത്രമായിരുന്നു ഈ പേരിൽ പ്രചരിച്ചത്. ശബരിമല തീർത്ഥാടകന്റെ നെഞ്ചിൽ ചവിട്ടുന്ന പോലീസ് എന്ന തരത്തിലും ഫോട്ടോ ഷോപ്പ് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.
ജാമ്യം കിട്ടിയിട്ടും സുരേന്ദ്രനെ വെറുതേ വിടാതെ ട്രോളന്‍മാര്‍!!! 'കേസു രേന്ദ്രന്‍' ഇനി എങ്ങനെ പോകും!