വിവരങ്ങൾ ചോരുന്നുവെന്ന ആശങ്ക: ഏഴിമല നാവിക അക്കാദമിയിൽ സ്മാർട്ട് ഫോൺ നിരോധിച്ചു
കണ്ണൂർ: രാജ്യമാകെ സൈനിക കേന്ദ്രങ്ങളിൽ സൈനികർക്കിടയിൽ വിവരങ്ങൾ ചോർത്തി നൽകുന്ന സാഹചര്യത്തിൽ ഏഴിമല നാവിക അക്കാദമിയിൽ സ്‌മാർട്ട് ഫോണുകളും സാമൂഹ്യമാധ്യമങ്ങൾക്കും നിരോധനമേർപ്പെടുത്തി. നാവിക അക്കാദമിയിൽ നിയന്ത്രിത ഇന്റർനെറ്റ് ഉപയോഗം മാത്രമേ അനുവദിക്കൂ. സ്ഥലത്ത് സമ്പൂർണ ഇന്റർനെറ്റ് നിരോധനമാണ് ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നത്.
പുതിയ തന്ത്രങ്ങളുമായി കള്ളക്കടത്തുകാർ;നെടുമ്പാശ്ശേരിയിൽ പിടികൂടിയത് 43 ലക്ഷം വിലമതിക്കുന്ന സ്വർണ്ണം
വിശാഖപട്ടണത്ത് ഐഎസ്‌ഐ ചാരൻമാർക്ക് രഹസ്യങ്ങൾ ചോർത്തിയെന്ന പരാതിയിൽ ഏഴ് നാവിക സെയിലർമാർ അറസ്‌റ്റിലായതിനെ തുടർന്നാണ് ഉത്തരവ്. ഞായറാഴ്‌ചക്കുമുമ്പ് മുഴുവൻ ഓഫീസർമാരും കേഡറ്റുകളും സിവിലിയൻ ജീവനക്കാരും സാധാരണ ഫോണിലേക്ക് മാറണമെന്നും ഡെപ്യൂട്ടി കമാൻഡന്റ് വെള്ളിയാഴ്‌ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
അക്കാദമിയിലെ മുഴുവൻ ഓഫീസുകൾ, ക്ലാസ് മുറികൾ, സ്‌ക്വാഡ്രൻ ഓഫീസുകൾ, പരിശീലന സ്ഥലങ്ങൾ, സൈനിക മേഖലകൾ, കേന്ദ്രീയ വിദ്യാലയം, വ്യവസായ യൂണിറ്റുകൾ, മറ്റ് ഓഫീസുകൾ, സൈനിക ആശുപത്രി എന്നിവിടങ്ങളിലാണ് നിരോധനം. സന്ദർശകർക്കും ഇതു ബാധകമാണ്. ഫെയ്‌സ്‌ബുക്കും മറ്റ് സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട മുഴുവൻ ആളുകളും ഫെയ്‌സ്‌ബുക്ക് അക്കൗണ്ടില്ലെന്നും നേരത്തേ ഉണ്ടായിരുന്നത് ഒഴിവാക്കിയെന്നും കാണിച്ച് സത്യപ്രസ്‌താവന നൽകണമെന്നും നിർദ്ദേശമുണ്ട്.
സൈനിക രഹസ്യങ്ങൾ ചോർത്തുന്നതുപോലുള്ള സംഭവങ്ങൾ അതീവ ഗൗരവതരമാണെങ്കിലും ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട് ഫോണുകൾ പൂർണമായി നിരോധിക്കുന്നതിൽ ജീവനക്കാർക്കും നാവികോദ്യോഗസ്ഥർക്കും കടുത്ത അമർഷമുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു' സമാനമാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നാവിക ഉദ്യോഗസ്ഥരും സിവിലിയൻ ജീവനക്കാരും ഉൾപ്പെടെ രണ്ടായിരത്തോളം പേരെയാണ് നിരോധനം നേരിട്ടു ബാധിക്കുക. അക്കാദമിയിലെ വിമുക്തഭട ക്യാന്റീനിൽ ഓൺലൈൻ പണമിടപാടുമാത്രമേയുള്ളൂ. രണ്ടായിരത്തോളം പേർ രണ്ടു ദിവസത്തിനകം സ്‌മാർട്ട് ഫോൺ ഉപേക്ഷിച്ച് സാധാരണ ഫോണിലേക്ക് മാറുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ഒട്ടേറെയുണ്ട്.