Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ ഒരു മാതൃക ക്ഷേത്രം; നാനാ ജാതി മതസ്ഥർ ആരാധനക്കെത്തുന്ന പാവപ്പെട്ടവർക്ക് അത്താണിയായി മാറിയ ക്ഷേത്രം

ഇവിടെ ഒരു മാതൃക ക്ഷേത്രം; നാനാ ജാതി മതസ്ഥർ ആരാധനക്കെത്തുന്ന പാവപ്പെട്ടവർക്ക് അത്താണിയായി മാറിയ ക്ഷേത്രം

വടകര :ക്ഷേത്രസ്വത്തുക്കളും അധികാരവും സർക്കാർ ഏറ്റെടുക്കുന്നതു സംബന്ധിച്ചു വിവാദങ്ങൾ ഉയരുന്ന കാലത്ത് വടകരയിലെ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ വരുമാനം സാമൂഹിക സേവനങ്ങൾക്കായി വിനിയോഗിച്ചു മാതൃകയാവുന്നു. കാൽ നൂറ്റാണ്ടിലധിമായി വഴിപാടുകളിലൂടെ ലഭിക്കുന്ന വരുമാനം നാട്ടുകാർക്കു വേണ്ടിയാണു ചെലവിടുന്നത്. പാവപ്പെട്ടവർക്ക് അത്താണിയായി മാറിയ ക്ഷേത്രം കല്യാണ മണ്ഡപം നിർമിച്ച് മറ്റൊരു ചുവടുവയ്പ് നടത്താനൊരുങ്ങുകയാണ്. ചുരുങ്ങിയ ചെലവിൽ വിവാഹങ്ങൾ നടത്താനുള്ള വേദികൂടി ഉണ്ടാകുന്നതോടെ നാട്ടിലെ നാനാ ജാതി മതസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്ഷേത്രത്തിൽ ജാതി– മത വിലക്കുകളൊന്നുമില്ല.

കല്ലേരി ക്ഷേത്രത്തിലെ കഴിഞ്ഞ ഭരണ സമിതിയിൽ വരെ വണ്ണാറത്ത് വർഗീസ് എന്ന ക്രിസ്ത്യൻ സമുദായാംഗവും അംഗമായിരുന്നു. മദ്യം കൊണ്ടുള്ള കലശവും പ്രധാന വഴിപാടാണിവിടെ. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നടത്തുന്ന വഴിപാടുകളിൽ പങ്കെടുക്കാൻ വൻഭക്തജനത്തിരക്കാണിവിടെ. ചില ക്ഷേത്രങ്ങളിൽ ഉൽസവത്തിനെത്തുന്നയത്ര ജനം ഈ ദിവസങ്ങളി‍ൽ കല്ലേരിയിലുണ്ടാവും. കല്ലേരി ഉൽസവത്തിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മിക്ക വർഷങ്ങളിലും ജനകീയ സഹകരണത്തോടെ നടത്തുന്ന ചന്തയും വ്യത്യസ്തമായ ഒന്നാണ്. ക്ഷേത്രം ഒരു സമുദായത്തിന്റെയല്ല, നാട്ടിലെ എല്ലാവിഭാഗത്തിന്റേതുമാണെന്ന സമഭാവനാചിത്രമാണ് കല്ലേരി ക്ഷേത്രം വരച്ചിടുന്നത്. ഇരുപത് വർഷമായി പൊതുപിരിവില്ലാതെയാണ് ക്ഷേത്ര നടത്തിപ്പും സാമൂഹിക സേവന പ്രവർത്തനവും നടത്തുന്നത്. 7,500 രൂപയുടെ കലശം വെള്ളാട്ട് അടുത്ത പതിനഞ്ച് വർഷത്തേക്ക് ബുക്കിങ് നിലവിലുള്ള ക്ഷേത്രത്തിന് മറ്റു ചെറിയ വഴിപാടുകളിലൂടെയും ലക്ഷങ്ങളുടെ വരുമാനമുണ്ട്. ഇതെല്ലാം നാട്ടുകാർക്കു വേണ്ടി ചെലവിടുന്നതു കൊണ്ട് വഴിപാട് നടത്തുന്നവരും ഏറെയാണ്.

kalladi

ക്ഷേത്രത്തോടു ചേർന്നുള്ള ആയുർവേദ ആശുപത്രിയി‍ൽ 25 രൂപ ടിക്കറ്റെടുത്താൽ പിന്നീടു ഡോക്ടറെ സമീപിക്കുമ്പോഴെല്ലാം ‍അഞ്ചൂ രൂപ നൽകിയാൽ മതി. ഒരു ദിവസം അലോപ്പതി ഡോക്ടറുടെ ചികിൽസയുമുണ്ട്. മുതിർന്ന പൗരൻമാർക്ക് മരുന്നു വിലയിൽ പതിനഞ്ച് ശതമാനം ഇളവും വർഷം തോറും ഒന്നര ലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്യും. ഇവിടെ മരുന്നുണ്ടാക്കുന്നതിനു വേണ്ടി സ്വന്തമായി ഔഷധത്തോട്ടവും ക്ഷേത്രത്തിനുണ്ട്. തീർത്തും നിർധനരായ 15 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നതിനു പുറമെ പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, ഉന്നത വിജയം നേടുന്ന നൂറോളം കുട്ടികൾക്ക് അവാർഡ്, 100 കുടുംബത്തിന് സ്ഥിരമായി ചികിൽസാ സഹായം. പ്രാദേശിക ക്ലബുകൾക്ക് ധനസഹായം, മരണ വീടുകളിലേക്ക് പാത്രങ്ങളും മറ്റു ഉപകരണങ്ങളും നൽകൽ, കുട്ടികൾക്ക് ഉപകരണ സംഗീത പരിശീലനം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നു.


പത്തു കോടിയിൽപ്പരം രൂപ ചെലവിൽ പണിത എസി ഓഡിറ്റോറിയവും വിവാഹ മണ്ഡപവും ഡിസംബർ ഏഴിന് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു വർഷം മുൻപ് നിർമാണം തുടങ്ങിയ ഓഡിറ്റോറിയത്തിൽ 480 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാവും. അധികം കസേരകളിടാനാവും. കെട്ടിടത്തിൽ ഡൈനിങ് സൗകര്യവും വിശാലമാണ്. 60 പേർക്ക് ഡോർമെട്രി സൗകര്യവുമുള്ള കെട്ടിടത്തിൽ മിനി കോൺഫറൻസ് ഹാളുമുണ്ട്. പരമാവധി വാടക കുറച്ചു ഓ‍ഡിറ്റോറിയം നൽകാനാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് മനോഹരമായ കെട്ടിടം നി‍ർമിച്ചത്.
കാളകാട്ട് ഇല്ലത്തെ കുട്ടികളില്ലാത്ത തിരുമേനിക്ക് താഴ്ന്ന ജാതിയി‍ൽപ്പെട്ട സ്ത്രീയിൽ ജനിച്ച കുട്ടിയാണ് കല്ലേരി കുട്ടിച്ചാത്തനെന്നും വികൃതിയായ കുട്ടിച്ചാത്തന്റെ ചെയ്തികൾ മടുത്ത വീട്ടുകാർ ദാഹജലം കൊടുക്കാതെയിട്ടപ്പോൾ കാളയുടെ ചോര അറുത്ത് കുടിച്ച് ലോകനാർക്കാവിലേക്ക് വന്നു.

അവിടെ മലമുത്താൻ കുങ്കന് കുട കെട്ടാനുള്ള അവകാശം നിഷേധിച്ചതു കണ്ട് ക്ഷുഭിതനായി കാവിലെ പന്തലിന് തീ കൊളുത്തിയ കുട്ടിച്ചാത്തൻ നേരെ കല്ലേരിയിൽവസിച്ചുവെന്നുമാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യമെന്ന് കമ്മിറ്റി പ്രസിഡന്റ് കെ.എം. അശോകൻ പറഞ്ഞു.
കുറുക്കാട്ട് വകയായിരുന്നു ആദ്യം ക്ഷേത്രം. പിന്നീട് നാട്ടുകാരുടെ കമ്മിറ്റി ഏറ്റെടുത്തു. കെ.എം. അശോകൻ (പ്രസി), ടി.പി. ദാമോദരൻ, എം.കെ. ദാമോദരൻ (വൈ. പ്രസി), മലയിൽ രാജൻ (സെക്ര), കരാരി കണ്ണൻ, ടി.കെ. സത്യൻ (ജോ. സെക്ര), എം. സദാനന്ദൻ (ട്രഷ) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+