ആർഎസ്പിയെ പിടിച്ച് നിർത്തിയ യുഡിഎഫ് തന്ത്രം; മുന്നണി വിടില്ലെന്ന ആർഎസ്പി നിലപാടിന് കാരണം ഇതാണ്
കൊല്ലം; നിയമസഭ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തിരിച്ചടികൾ ഏറ്റ പശ്ചാത്തലത്തിൽ യുഡിഎഫിൽ തുടരുന്നതിൽ ആർഎസ്പിക്കുള്ളിൽ അതൃപ്തി ശക്തമായിരുന്നു. മുന്നണിക്കുള്ളിൽ പാർട്ടിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നതായിരുന്നു നേതാക്കൾ ഉയർത്തിയ ആക്ഷേപം. ഇതിനിടയിൽ തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ യുഡിഎഫിന് കത്ത് നൽകിയെങ്കിലും അത് പരിശോധിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. തുടർന്ന് മുന്നണിയിൽ തുടരേണ്ടതുണ്ടോയെന്ന കാര്യം ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച ആർഎസ്പി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു. ഇപ്പോൾ മുന്നണി വിടേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം യുഡിഎഫിന്റെ ചില നിർണായക ഇടപെടലാണ് ആർഎസ്പിയെ പിടിച്ച് നിർത്തിയതെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
കഴിഞ്ഞ ദിവസം യുഡിഎഫ് മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ആർഎസ്പി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പരാതികൾ കേൾക്കാനും പരിഹാരം കണ്ടെത്താനും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു കത്ത്. എന്നാൽ യുഡിഎഫ് നേതൃത്വം കത്തിൻമേൽ യാതൊരു പ്രതികരണവും നടത്തിയില്ല. ഇതോടെയാണ് മുന്നണി യോഗത്തിൽ നിന്നും വിട്ട് നിൽക്കാൻ തിരുമാനിച്ചതെന്നായിരുന്നു ആര്എസ്പി നേതൃത്വം വ്യക്തമാക്കിയത്.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ യുഡിഎഫിൽ തുടരുന്നതിൽ പാർട്ടിക്കുള്ളിൽ അതൃപ്തികൾ ശക്തമായിരുന്നു. ഇത്തവണയും ചവറ ഉൾപ്പെടെയുള്ള പാർട്ടിയുടെ തട്ടകങ്ങളിൽ പോലും പരാജയം രുചിച്ചതോടെയായിരുന്നു യുഡിഎഫ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ പ്രകടിപ്പിച്ചത്. കോൺഗ്രസിന്റെ നിസഹകരണവും വിജയ സാധ്യത ഇല്ലാത്ത സീറ്റുകൾ തന്നതുമെല്ലാം തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നായിരുന്നു ആർഎസ്പിയുടെ പരാതി.
ചവറ, കുന്നത്തുനാട്, ആറ്റിങ്ങല്‍, മട്ടന്നൂര്‍, ഇരവിപുരും സീറ്റുകളിലായിരുന്നു ആർഎസ്പി ഇക്കുറി മത്സരിച്ചിരുന്നത്. എന്നാൽ കുന്നത്തൂനാടിന് ന്പുറമേ വിജയ സാധ്യത തീരെ ഇല്ലാത്ത ആറ്റിങ്ങൽ സംവരണ സീറ്റ് കൂടി ഏറ്റെടുക്കാൻ നിർബന്ധിതരായെന്നും യാതൊരു സാന്നിധ്യവും ഇല്ലാത്ത മട്ടന്നൂർ അടിച്ചേൽപ്പിച്ചുവെന്നുമായിരുന്നു ആർഎസ്പി കുറ്റപ്പെടുത്തിയത്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ ഉൾപ്പെടെ മുന്നണിയെ ഇനിയും ക്ഷീണിപ്പിക്കുമെന്നും അതിനാൽ യുഡിഎഫ് വിടുന്നത് മാത്രമാണ് തിരിച്ചുവരവിന് പോം വഴിയെന്നും ആർഎസ്പിയിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ നിലപാടെടുത്തു.
ഇതോടെ ശനിയാഴ്ച ചേർന്ന ആർഎസ്പി സംസ്ഥാന യോഗത്തിൽ നിർണായക തിരുമാനങ്ങൾ ഉണ്ടായേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ അവസാന നിമിഷം ആർഎസ്പി പരാതിയിൽ ചില അടിയന്തര ഇടപെടലുകൾ യുഡിഎഫിന്റെ ഭാഗമത്ത് നിന്നും ഉണ്ടായതാണ് ഇപ്പോഴത്തെ വെടിനിർത്തലിന് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പില്‍ വിട്ടുനിന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ആർഎസ്പി ഉയർത്തിയിരുന്നു. ഇപ്പോഴത്തെ അനുനയ നീക്കത്തിന്റെ ഭാഗമായി യുഡിഎഫ് ചെയർമാനെ തന്നെ കോൺഗ്രസ് മാറ്റി. ഒപ്പം കോലത്ത് വേണുഗോപാലിനെ ചെയർമാനാക്കി നിയമിക്കുകയും ചെയ്തു.
അതേസമയം എൻകെ പ്രേമചന്ദ്രന്റെ ഇടപെടലുകളും ആർഎസ്പി തിരുമാനത്തിന് പിന്നിൽ ഉണ്ടെന്നാണ് വിവരം. യുഡിഎഫ് വിടണമെന്ന ആവശ്യത്തെ തുടക്കം മുതല് എതിർത്ത് പോന്ന നേതാവായിരുന്നു പ്രേമചന്ദ്രൻ. മുന്നണി വിട്ടാൽ ആർഎസ്പിക്ക് തനിച്ച് തുടരാൻ സാധിക്കില്ലെന്ന് പ്രേമചന്ദ്ന് വ്യക്തമായി അറിയാം. എൽഡിഎഫ് ആണ് അതൃപ്തി ഉയർത്തുന്നവരുടെ ലക്ഷ്യ സ്ഥാനം.
സിപിഎമ്മിന് തീരെ മമതയില്ലാത്ത നേതാവാണ് എൻകെ പ്രേമചന്ദ്രൻ. ഇത് അദ്ദേഹത്തിനെ സംബന്ധിച്ച് രാഷ്ട്രീയ തിരിച്ചടിയാകും. മാത്രമല്ല എൽഡിഎഫിൽ എത്തിയാൽ പഴയ പരിഗണന ലഭിക്കില്ലെന്നും പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള മറുപക്ഷം ചൂണ്ടിക്കാട്ടി. ആർഎസ്പി കൂടി എൽഡിഎഫിൽ എത്തിയാൽ പാർട്ടി കൂടുതല് സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും ഇവർ വാദിച്ചു. ഇതോടെയാണ് താത്കാലിക പരിഹാരം ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്.
Recommended Video
അതേസമയം ഇത് എത്രനാളത്തേക്ക് എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മുൻ മന്ത്രി കൂടിയാ ഷിബു ജോൺ ഉൾപ്പെടെ മുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്ന് ആവർത്തിക്കുമ്പോഴും പാർട്ടിയിൽ ഒരു വലിയ വിഭാഗം മുന്നണി മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറിക്ക് തന്നെ വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.