മെത്രാന്‍ കായല്‍ നികത്തല്‍; ഒഴിഞ്ഞുപോകും മുന്‍പ് സര്‍ക്കാരിന്റെ വന്‍ അഴിമതി?
കോട്ടയം: ഏറ്റവും പരിസ്ഥിതി പ്രാധാന്യമേറിയ മെത്രാന്‍ കായല്‍ 378 ഏക്കര്‍ നികത്താന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിക്ക് പിന്നില്‍ വന്‍ അഴിമതിയെന്ന് സൂചന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രഹസ്യമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നത് സംശയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു.
സര്‍ക്കാരിലെ തന്നെ അഞ്ചു വകുപ്പുകളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് അടൂര്‍ പ്രകാശിന്റെ റവന്യൂ വകുപ്പ് കായല്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. മത്സ്യബന്ധന വകുപ്പ്, പരിസ്ഥിതി വകുപ്പ്, കൃഷി വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയാണ് പല കാരണങ്ങളാല്‍ നികത്തലിന് അനുമതി നിഷേധിച്ചത്.
റാക്കിന്‍ഡോ കുമരകം റിസോര്‍ട്ട് എന്ന പേരില്‍ സ്വകാര്യ ടൂറിസം പദ്ധതിക്കുവേണ്ടിയാണ് സ്ഥലം നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. യുഎഇ ആസ്ഥാനമായ റകീന്‍ ഗ്രൂപ്പും ഖനന വ്യവസായ രംഗത്തെ ഇന്ത്യയിലെ സംരഭമായ റെട്രമെക്‌സും ചേര്‍ന്ന് റാക്കിന്‍ഡോ ഡെവലപ്പേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് രൂപം നല്‍കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
അടൂര്‍ പ്രകാശിന് കമ്പനിയിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. നേരത്തെയും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ മന്ത്രി പ്രത്യേക താത്പര്യത്തോടെ നല്‍കിയ അനുമതി പിന്നീട് വിമര്‍ശനത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. അതേ അവസ്ഥയിലാണ് മെത്രാന്‍ കായല്‍ അനുമതിയും എത്തി നില്‍ക്കുന്നത്.
വിഎം സുധീരനും, വി ഡി സതീശനും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ജനരോഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയം ഏറ്റെടുത്തതോടെ മെത്രാന്‍ കായല്‍ നികത്തല്‍ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.