' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍
പെട്ടി ഓട്ടോയ്ക്കുള്ളില്‍ കഴിഞ്ഞിരുന്ന നസീറിന്റെയും മൂന്ന് കുഞ്ഞുങ്ങളുടേയും ജീവിതം നോവോടെയാണ് മലയാളികൾ കേട്ടത്. നസീറിന്റെ സങ്കടജീവിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്..മക്കള്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിയ ആശ്വാസം ഉണ്ടെങ്കിലും എത്രകാലം ഇങ്ങനെ കുട്ടികളെ വിട്ടുനില്‍ക്കുമെന്ന സങ്കടവും ഈ പിതാവിന് ഉണ്ട്..
തന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ഈ പെട്ടി ഓട്ടോയ്ക്കുള്ളിലേക്ക് ജീവിതം എത്തിയെന്നും പറയുകയാണ് അദ്ദേഹം. തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം വണ്‍ ഇന്ത്യ മലയാളത്തോട് പങ്കുവെച്ചു. അമ്മ ഇട്ടിട്ടുപോയ മൂന്ന് കുഞ്ഞുങ്ങളെ തന്നാല്‍ കഴിയുംപോലെയാണ് ഈ പിതാവ് ഇത്രയും കാലം നോക്കിയത്....
നസീറിന്റെ വാക്കുകൾ:
ലോക് ഡൗണിന് മുമ്പ് ഞങ്ങള്‍ പുറത്തായിരുന്നില്ല താമസിച്ചിരുന്നത്. ഉപാസന എന്ന് പറഞ്ഞ ഒരു പൊളിഞ്ഞ ക്വാട്ടേഴ്‌സിലായിരുന്നു. ലോക് ഡൗണ്‍ വന്നപ്പോള്‍ അതിനകത്ത് ആരും കടക്കാന്‍ പാടില്ലെന്നു പറഞ്ഞ് കച്ചേരി ജങ്ഷനിലെ സ്‌കൂളില്‍ ഒരു റൂം തന്നു. ഫാമിലിയോടെ താമസിക്കാന്‍. അതിനകത്ത് ഒരു 6 മാസം താമസിച്ചിരുന്നു. ആറ് മാസം കഴിഞ്ഞപ്പോള്‍ ചൈല്‍ഡ് ലൈന്‍ സാറന്മാകരൊക്കെ വന്ന് നാള രൊവിലെ നിങ്ങള്‍ക്ക് ഒരു വീട് അല്ലെങ്കില്‍ ഒരാഴ്ചയ്ക്കകം റെഡിയാക്കി താരാമെന്ന് പറഞ്ഞു. ആദ്യം ചെന്നിടത്ത് തന്നെ ചെന്ന് കിടക്കണം എന്നു പറഞ്ഞാട്ടാണ് അവിടെ നിന്ന് ഇറക്കിയത്. ഇവിടെ വന്നപ്പോഴേക്കും ഉപാസന ക്വാട്ടേഴ്‌സൊക്കെ പൊളിച്ചുകളഞ്ഞു.
പൊളിഞ്ഞ കഴിഞ്ഞ ശേഷം ഞങ്ങള്‍ക്ക് വീടില്ലാതായപ്പോള്‍ കടത്തിണ്ണയിലും അവിടേയും ഇവിടേയുമാക്കെ ആയിട്ടായിരുന്നു കഴിഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ നടന്ന് ആക്രിയൊക്കെ പെറുക്കി ഈ ഓട്ടോ എടുത്തശേഷം ഓട്ടോയ്ക്കത്തായി ഞങ്ങളുടെ കിടത്തം. ഇപ്പോള്‍ ഒന്നൊന്നര രണ്ട് വര്‍ഷമായി ഒരാഴ്ചകൊണ്ട് വീടെടുത്തുതരാമെന്ന് പറഞ്ഞ് ഞങ്ങള്‍ എംഎല്‍എ ഉള്‍പ്പെടെ എല്ലാവരേയും കണ്ടായിരുന്നു. എല്ലാരും പരിഹാരം കാണാം പരിഹാരം കാണാം എന്ന് പറഞ്ഞിട്ട് ഇതുവരെ ആരും കണ്ടില്ല. മിനിയാന്ന് റോഡ് വഴി പോയ അണ്ണനാണ് എന്നെ വിളിച്ച് പത്രക്കാരുടെ അടുത്ത് പറഞ്ഞ് ന്യൂസ് അവതരിപ്പിച്ചത്.
അതോടെ ചൈഡ് ലൈനില്‍ നിന്ന് ഓടിവന്നു. അതുവരെ ഈ ചൈഡ് ലൈനില്‍ ഉള്ളവരൊക്കെ ഇതുവഴി പോകുമായിരുന്നു. മക്കളെ ഞാന്‍ കുളിപ്പിച്ച് കൊണ്ടുവരുന്നതും ഒരുക്കുന്നതുമ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതും ഒക്കെ കാണാറുണ്ട്. ആരും ഒന്നും പറഞ്ഞില്ല. ചാനലില്‍ ന്യൂസ് വന്നപ്പോള്‍ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് പോയി. ഞാന്‍ ചോദിച്ചപ്പോള്‍ വീട് എടുത്തുകഴിഞ്ഞാല്‍ വിട്ടുതരാമെന്ന് പറഞ്ഞു. എനിക്ക് ഇപ്പോള്‍ വീട് എടുക്കാനുള്ള നിവര്‍ത്തിയില്ല. ഈ ആക്രിപ്പെറുക്കിക്കഴിഞ്ഞാല്‍ അഞ്ഞുറോ ആയിരവോ കിട്ടും. ഇന്ന് മുതല്‍ ആ ജോലിക്ക് ഒറ്റയ്ക്ക് ഇറങ്ങണം. ഒരുപാട്‌പേര്‍ സഹായിക്കാമെന്ന് പറഞ്ഞു.
മൂത്തമോന്‍ 7ക്ലാസിലാണ്. നല്ലത് പോല പഠിക്കും. രണ്ടാമത്തെ മോള്‍ രണ്ടാം ക്ലാസിലാണ്. അവളും നല്ലത് പോലെ പഠിക്കും. മോന്‍ ചങ്ങനാശ്ശേരിയില്‍ ഓതാന്‍ നിന്നാണ്. പിന്നെ ഭാര്യ ഇല്ലാത്തതുകൊണ്ട് ഈ രണ്ടു മക്കളെ ഇവിടെ വിട്ട് കൊണ്്ടുവിടാന്‍ പോകാന്‍ ഏല്‍പ്പിക്കാന്‍ ആരുമില്ല, അങ്ങനെ ഇവിടെ തന്നെയായി..ഭാര്യ തമിഴ്‌നാട്ടിലാണ്.. ഭാര്യയ്ക്ക് ആദ്യത്തെ ഭര്‍ത്താവില്‍ ഒരു കുഞ്ഞുണ്ട്. ആ കൊച്ചിന് 16 വയസാണ്. ചേച്ചിയുടെ ഭര്‍ത്താവ് തന്നെയായിരുന്നു, അവള്‍ക്ക് ഈ കുട്ടിയെ കാണാന്‍ തോന്നുമ്പോള്‍ എന്തേലും വഴക്ക് ഒക്കെയാക്കി മൂന്ന് കുഞ്ഞുങ്ങളെയും കളഞ്ഞ് അങ്ങോട്ട് പോകും.
ആറ് മാസം അവിടെ പോയി നില്‍ക്കും ഞാന്‍ പോയി വിളിച്ചാല്‍ വരും ഇല്ലെങ്കില്‍ ഇല്ല. അങ്ങനെയൊരു ജീവിതം വേണ്ടെന്ന ഞാന്‍ വെയ്ക്കുകയാണ്..എനിക്കെന്റെ മൂന്ന് കുഞ്ഞുങ്ങളുണ്ട്. ഒന്നുകില്‍ അവള്‍ക്ക് എന്റെ കൂടെ ജീവിക്കാം ഈ മൂന്ന് കുഞ്ഞുങ്ങളുണ്ട്..ഞാനീ ആക്രികച്ചവടം ദിവസവും 600 ഒക്കെ കിട്ടും ഉളളത് വെച്ച് ഒരുവ വീട് ഉണ്ടെങ്കില്‍ കഴിഞ്ഞുപോകാം പക്ഷേ അതിന് മുതിരുന്നില്ല
...വണ്ടിക്കകത്ത് മൂന്ന് പേര് കിടക്കും ഞാന് താഴെയോ ഫ്രണ്ടിലോ കിടക്കും ഉറക്കമില്ല, വണ്ടിക്കകത്ത് രണ്ട് പെണ്ണുങ്ങളല്ലേ... ഭാര്യ പോയിട്ട് ഇപ്പോള്‍ രണ്ടാഴ്ച ആയതേ ഉള്ളു..അത് വരെ നാല് പേര് ഇതിനകത്ത് കിടക്കും. കൊതുക് തിരി കത്തിച്ചുവെയ്ക്കും മഴ വന്നാല്‍ ടാര്‍പ്പായ വിരിച്ച് കൊടുക്കും വീടില്ലാത്തതിന്റെ പ്രശ്‌നമേ ഉള്ളു..വീട് ഉണ്ടായിരുന്നെങ്കില്‍ കുഞ്ഞുങ്ങള്‍ എന്റെ അടുത്ത് നില്‍ക്കുമായിരുന്നില്ലേ..എന്നെ വിട്ട് ഇത്ര ദൂരം നില്‍ക്കേണ്ടിയിരുന്നില്ലല്ലോ അദ്ദേഹം പറയുന്നു..