ഫോണ്‍ സിഗ്നലിനായി 16 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നു... അതിര്‍ത്തി കടക്കാനുള്ള ദുരിതങ്ങള്‍!!
കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ കര്‍ണാടകത്തില്‍ കുടുങ്ങി പോയിരുന്നു. പിന്നീട് ഇളവ് വന്നതോടെ നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ നേരിട്ട ദുരിതങ്ങളെ ഒരു വനിതാ ഡോക്ടര്‍ വെളിപ്പെടുത്തുകയാണ്. കര്‍ണാടകയില്‍ നിന്നെത്തുന്നവരെ വൈകീട്ട് നാല് മുതല്‍ ആറ് വരെ കേരള സര്‍ക്കാരിന്റെ പാസില്ലാതെ തന്നെ വയനാട് ചെക്‌പോസ്റ്റ് കടത്തിവിടുമെന്ന വാര്‍ത്ത കണ്ടാണ് ഇവര്‍ എത്തിയത്. കര്‍ണാടകത്തിന്റെ മാത്രം പാസുമായി ബംഗളൂരുവില്‍ നിന്ന് കാറില്‍ നാട്ടിലേക്ക് പോരുകയായിരുന്നു. രാവിലെയാണ് മുത്തങ്ങ ചെക്‌പോസ്റ്റില്‍ എത്തിയത്. ചെക്‌പോസ്റ്റ് കടക്കാന്‍ കേരള സര്‍ക്കാരിന്റെ പാസ് നിര്‍ബന്ധമാണെന്ന് കര്‍ണാടക പോലീസും പറഞ്ഞു.
പാസില്ലാതെ ചെക്‌പോസ്റ്റ് കടക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചെന്നും വയനാട് കളക്ടറെ ബന്ധപ്പെടുകയേ വഴിയുള്ളൂ എന്നും കേരളാ പോലീസും പറഞ്ഞു. പക്ഷേ പ്രശ്‌നം അവിടെ തുടങ്ങുകയായിരുന്നു. മുത്തങ്ങയില്‍ ഫോണിന് സിഗ്നലില്ലായിരുന്നു. ചെക്‌പോസ്റ്റില്‍ നിന്ന് തിരിച്ച് 16 കിലോമീറ്റര്‍ പിന്നിലേക്ക് യാത്ര ചെയ്യേണ്ടി വന്നു സിഗ്നല്‍ ലഭിക്കാന്‍. 50 പേരെ പാസില്ലാതെ കടത്തിവിടാമെന്ന് വയനാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പറഞ്ഞു. ചെക്‌പോസ്റ്റില്‍ തിരികെയെത്തിയപ്പോഴേക്കും പോലീസുകാര്‍ 50 പേരെ കടത്തി വിട്ടിരുന്നു. ഇതിനിടെ മണിക്കൂറുകള്‍ കടന്നുപോയി. രാത്രിയായതോടെ ഇവിടെ കാത്തുനില്‍ക്കുന്നുവരുടെ എണ്ണവും കൂടി. തര്‍ക്കമായതോടെ സ്ത്രീകളെ മാത്രം കടത്തിവിടാം എന്ന് വന്നതോടെയാണ് വീട്ടിലെത്താനായതെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം ഇതേ രീതിയിലുള്ള അനുഭവം ജയ്പൂരില്‍ നിന്ന് ബസില്‍ നാട്ടിലേക്ക് വന്ന കൃഷ്ണമ്മയ്ക്കും മകള്‍ ശ്രുതിയും വെളിപ്പെടുത്തുന്നുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജീവനക്കാരനായിരുന്നു കൃഷ്ണമ്മയുടെ ഭര്‍ത്താവ്. ഇയാളുടെ പെന്‍ഷന്‍ സംബന്ധമായ കാര്യങ്ങള്‍ ശരിയാക്കുന്നതിനാണ് ഇവര്‍ മകള്‍ക്കൊപ്പം ജയ്പൂരിലെത്തിയത്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് സംഭവിച്ചത് പ്രായസമേറിയ കാര്യങ്ങളായിരുന്നു. ജയ്പൂരിലെത്തിയ നാലാം ദിവസം തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒന്നരമാസത്തോളം ഇവര്‍ ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞത്.
ഒടുവില്‍ പാസൊക്കെ കിട്ടിയതോടെ ഏഴാം തിയതി രാജസ്ഥാനില്‍ നിന്ന് എറണാകുളത്തേക്കുള്ള വോള്‍വോ ബസില്‍ യാത്ര ആരംഭിച്ചു. കേരളത്തിലേക്ക് കടക്കാനുള്ള ഡിജിറ്റല്‍ പാസ് ശരിയായതായി യാത്രയ്ക്കിടെ സന്ദേശവും ലഭിച്ചു. ശനിയാഴ്ച്ച ഉച്ചയോടെ കേരള അതിര്‍ത്തിയില്‍ എത്തിയെങ്കിലും രാത്രി ഏഴ് മണി വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ശുചിമുറികളില്ലെന്നതാണ് യാത്രയ്ക്കിടെയുണ്ടായിരുന്നു പ്രധാന പ്രശ്‌നം. അതിര്‍ത്തിയില്‍ മലയാളി അസോസിയേഷനുകള്‍ ഭക്ഷണം നല്‍കുന്നുണ്ട്.