വടകരയില്‍ പേവിഷബാധ: മന്തരത്തൂരിൽ ഒരു പശു കൂടി ചത്തു, പേവിഷബാധയേറ്റത് അജ്ഞാതജീവിയുടെ ആക്രമണത്തോടെ!
വടകര: മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരിൽ പേവിഷബാധയേറ്റതെന്ന് കരുതുന്ന ഒരു പശുകൂടി ചത്തു. എടവനകണ്ടി അമ്മതിന്റെ ഉടമസ്ഥതിയിലുള്ള പശുവാണ് ഇന്നലെ ചത്തത്.നേരത്തേ അഞ്ച് പശുക്കൾ ഇവിടെ പേവിഷബാധയേറ്റ് ചത്തിരുന്നു. ഇതേ തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.എ.ഡി.സി.പി താലൂക്ക് കോ-ഓർഡിനേറ്റർ ഡോ:സ്നേഹരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോക്റ്റർമാരായ രജിത്ത്,സി.സുനിൽകുമാർ,ശ്രീനേഷ്,പ്രമോദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്നലെ ചത്ത പശുവിന്റെ തലയോട്ടിയുടെ സാമ്പിളുകൾ ശേഖരിച്ച് വയനാട് പൂക്കോട് വെറ്ററിനറി കോളേജിലേക്കയച്ചു.അടുത്ത ദിവസം തന്നെ ഇതിന്റെ റിപ്പോർട്ട് ലഭിക്കും.വൈറസാണോ അല്ലയോ എന്നറിയാൻ പരിശോധനയിലൂടെ സാധിക്കും.ഒന്നാം ഘട്ടത്തിൽ ഈ പ്രദേശത്തെ 95 പശുക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട്.രണ്ടാം ഘട്ട കുത്തിവെയ്പ്പ് ഇന്ന്(വെള്ളി)പ്രദേശത്തെ നാലു കേന്ദ്രങ്ങളിലായി നടക്കും.ഒരു പശുകൂടി സമാനലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി മണിയൂർ വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ:പ്രമോദ് പറഞ്ഞു.നാലു പശുക്കൾ കൂടി നിരീക്ഷണത്തിലാണ്.
അജ്ഞാതജീവിയുടെ ആക്രമണത്തെത്തുടർന്നാണ് പശുക്കൾക്ക് പേവിഷബാധയേറ്റത്.കുറുനരി,കുറുക്കൻ,തെരുവ് നായ എന്നിവയിൽ ഏതെങ്കിലും മൃഗങ്ങളുടെ കടിയേറ്റതെന്നാണ് അനുമാനിക്കുന്നത്.മുഖത്തു കടിയേറ്റ പശുക്കൾക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.മുറിവുകൾ എല്ലാം തന്നെ ആഴത്തിലുള്ളവയാണ്. കടിച്ച മൃഗങ്ങൾ ഏതായാലും പേയിളകിയതാണെങ്കിൽ മൂന്ന് ദിവസം കൊണ്ട് ചാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ദുർഗന്ധം വമിച്ചാൽ മാത്രമേ മൃഗം ഏതാണെന്ന് കണ്ടെത്താനാകൂ. എന്നാൽ ഇത്തരത്തിൽ പേയിളകിയ മൃഗങ്ങൾ ചത്തതായി വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ പ്രദേശത്തെ പശുക്കൾ ഇൻഷുറൻസ് ചെയ്യാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യതയില്ല.
എന്നാൽ ജില്ലാ മൃഗ സംരക്ഷണ വകുപ്പ് വഴി ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ നടപടി സ്വീകരിച്ചു വരികയാണ്.ഇതിനുള്ള അപേക്ഷാ ഫോറം മണിയൂർ വെറ്ററിനറി ഡിസ്പെൻസറിയിൽ നിന്നും ലഭിക്കും. വീണ്ടും പശുക്കൾ ചാകുന്നതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.ഒട്ടേറെ ക്ഷീരകർഷകരുള്ള മേഖലയാണ് മന്തരത്തൂർ. പശുക്കളെ ആക്രമിച്ച ജീവിയെ ആരും കണ്ടിട്ടില്ല. നിലയ്ക്കാത്ത നിലവിളിയും വായിലൂടെ ദ്രവം പുറത്തുവരുന്നതുമാണ് പശുക്കൾ കാണിക്കുന്ന ലക്ഷണം. കർഷകരുടെ ആശങ്ക അകറ്റാനും കൃത്യമായ പ്രതിരോധപ്രവർത്തനം നടത്താനും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുന്നുണ്ട്.പശുക്കളെ പരിപാലിച്ചവരും പാൽ കുടിച്ചവരും ഉൾപ്പെടെ കുത്തിവെപ്പ് സ്വീകരിച്ചു.പാറക്കൽ അബ്ദുള്ള എം.എൽ.എ.സ്ഥലം സന്ദർശിച്ചു. കളക്ടറുമായും ജില്ലാ വെറ്ററിനറി മെഡിക്കൽ ഓഫീസുമായും ബന്ധപ്പെട്ട് ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവൽക്കരണ ക്ലാസ് നടത്തി.മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ:നീനാ കുമാർ,ഡോ:ഗിരീഷ്,എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ജയപ്രഭ,വാർഡ് മെമ്പർ ഷഹബത്ത് ജൂന എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications