തൃശൂരിന്റെ രാഗം തീയറ്റര്‍ വീണ്ടും തുറന്നു... കായംകുളം കൊച്ചുണ്ണിയും നിവിന്‍പോളിയും ഇന്ന് രാഗത്തിൽ!!
തൃശൂര്‍: തൃശൂരിന്റെ അടയാളമായ രാഗം തിയറ്റര്‍ നാലു വര്‍ഷത്തിനു ശേഷം ഒട്ടേറെ പുതുമകളുമായി വീണ്ടും പ്രേക്ഷകര്‍ക്കായി തുറന്നു. ഇന്ന് (വ്യാഴം) ആദ്യ പ്രദര്‍ശനം നടക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ചലചിത്ര താരങ്ങളായ സിദ്ധിഖ്, ജോയ് മാത്യു, സുനില്‍ സുഖദ, ജിയോണ്‍സ് ഗ്രൂപ്പ് എംഡി ജോണ്‍ നെരെപ്പറമ്പില്‍, ശ്രീമതി ഉണ്ണി, സിയാദ് കോക്കര്‍, രാജു മാത്യു, എ.കെ.സുനില്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക ശബ്ദ സൗകര്യം, സുഖകരമായ ഇരിപ്പിടം എന്നിവയാണ സവിശേഷതകള്‍. ഇന്നലെ കായംകുളം കൊച്ചുണ്ണിയുടെ ട്രയലര്‍ പ്രദര്‍ശിപ്പിച്ചു.
തിയറ്ററിലെ മുഴുവന് ഇരിപ്പിടങ്ങളും മാറ്റി പുതിയവ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം പുതിയ ശീതികരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എണ്ണൂറോളം പുഷ്ബാക് സീറ്റുകളാണ് പുതിയതായി സ്ഥാപിച്ചത്. ഫോര്‍ കെ പ്രൊജക്ടര്‍ ഇനി ദൃശ്യസൗന്ദര്യം നല്‍കും. ഒപ്പം മികച്ച ശബ്ദവിന്യാസത്തിനായി ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സംവിധാനവും.
സൗജന്യ പാര്‍ക്കിങ് സൗകര്യവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങും പുത്തന്‍ രാഗത്തില്‍ ലഭ്യമാണ്. വീകരണത്തിനായി 2015ലാണ് തിയറ്റര്‍ അടച്ചത്. 1974 ഓഗസ്റ്റ് 24 നാണ് രാഗത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ 'നെല്ല്' ആയിരുന്നു ആദ്യ പ്രദര്‍ശന ചിത്രം. ജിയോ വ്യവസായ ഗ്രൂപ്പും സൂര്യ ഫിലിംസും ചേര്‍ന്നാണ് രാഗം തിയറ്റര്‍ നവീകരിച്ചത്. ഇന്നു രാവിലെ ഒമ്പതിനു നിവിന്‍പോളി, റോഷന്‍ ആന്‍ഡ്രൂസ്, സണ്ണി വെയ്ന്‍ എന്നിവര്‍ തീയറ്ററില്‍ എത്തുന്നുണ്ട്.