നവ സാമ്പത്തിക യുഗം തേടി ഇന്ത്യ-യുഎഇ മുന്നേറ്റം
ദുബായ്: വൈവിധ്യവൽക്കരണ പദ്ധതികളിൽ യുഎഇയും ഇന്ത്യയും കൈകോർക്കുകയാണെന്ന് യുഎഇ സാന്പത്തീക മന്ത്രാലയം അറിയിച്ചു. ആശയങ്ങളിലൂടെയും സാങ്കേതിക-വൈജ്ഞാനിക മികവിലൂടെയും എണ്ണയിതര കാലഘട്ടത്തിലേക്ക് യുഎഇ മുന്നേറുന്പോൾ ആഭ്യന്തര വിപണി ശക്തിപ്പെടുത്തൽ, വനിതാശാക്തീകരണം, നോട്ട് നിരോധനം തുടങ്ങിയ നടപടികളിലൂടെ ഇന്ത്യയും വികസനപാതയിലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
യുഎഇ-ഇന്ത്യ സാന്പത്തീക ഫോറത്തിൽ പ്രസംഗിക്കുകയായിരുന്ന ജുമാ മുഹമ്മദ് അൽ കെയ്ത്താണ് ഇക്കാര്യങ്ങൾ അറിയിച്ചത്. വിവിധ മേഖലകളിൽ സഹകരണം ഊർജിതമാക്കിയ ഇന്ത്യക്കും യുഎഇക്കും ശക്തമായ സാന്പത്തീക അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ-സാന്പത്തീക മേഖലകളിൽ ഒട്ടേറെ കരാറുകളിൽ ഒപ്പുവച്ചു. കൂടുതൽ കരാറുകൾ രൂപം കൊള്ളുകയാണ്. ഇരട്ടച്ചുങ്കം ഒഴിവാക്കൽ, നിക്ഷേപ സമാഹരണ, സംരക്ഷണ നടപടികൾ തുടങ്ങിയവ നൂതന പദ്ധതികൾക്കു വഴിയൊരുക്കുന്നു. വിനോദസഞ്ചാരമേഖലയുടെ വളർച്ച വ്യോമയാനരംഗത്തും പ്രതിഫലിക്കുന്നു. യുഎഇയിൽനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആയിരത്തിലേറെ നേരിട്ടുള്ള വിമാന സർവീസുകളുണ്ടെന്നു വ്യക്തമാക്കി.
ഇന്ത്യയിൽ വിവിധ മേഖലകളിൽ വർധിച്ചുവരുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ചും തുടർനടപടിക്രമങ്ങളെക്കുറിച്ചും സാന്പത്തീക ഫോറം ചർച്ച ചെയ്യും. ഇതിനോടകം തുടക്കമിട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ തരണം ചെയ്യാൻ നടപടി സ്വീകരിക്കുകയും ചെയ്യും. വ്യവസായം, ഗതാഗതം, ടൂറിസം, കാർഷികം, പാരന്പര്യേതര ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യകൾ, ജലം, ബഹിരാകാശം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവയിൽ കൂടുതൽ സഹകരണമുണ്ടാകുകയും സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്യും. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപ പദ്ധതികളുടെ സമഗ്രരൂപരേഖയുണ്ടാക്കുക, നിക്ഷേപകർക്കു മാർഗനിർദേശങ്ങൾ നൽകുക, നിക്ഷേപനിധി കണ്ടെത്തുകയും വിനിയോഗത്തിനുള്ള മാർഗരേഖകൾ തയാറാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സാന്പത്തീക ഫോറത്തിന്റെ പരിധിയിലുള്ളത്.
ആ ചുംബനവും സൗദി അറേബ്യയെ രക്ഷിച്ചില്ല; വീണ്ടും കൂട്ട അറസ്റ്റ്, ബിന്‍ നയിഫിന്റെ അക്കൗണ്ടും റദ്ദാക്കി
സാന്പത്തീക മന്ത്രാലയം, യുഎഇ ഇന്റർനാഷനൽ ഇൻവെസ്‌റ്റേഴ്‌സ് കൗൺസിൽ (യുഎഇഐഐസി), ഫെഡറേഷൻ ഓഫ് യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇൻവെസ്റ്റ് ഇന്ത്യ, ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുരൂഖ്) എന്നിവയും സാന്പത്തീക ഫോറത്തിൽ പങ്കാളികളാണ്. വിനോദസഞ്ചാര മേഖലയുടെ വളർച്ച വ്യോമയാനരംഗത്തും പ്രതിഫലിക്കുന്നുവെന്നും ഫോറം വിലയിരുത്തി.