മംഗളത്തില്‍ തുടങ്ങി, കൈരളിയും ഏഷ്യാനെറ്റും മാതൃഭൂമിയും താണ്ടി അനീഷ് മാഞ്ഞുപോയി...
തിരുവനന്തപുരം: പെട്ടെന്നാണ് ചില വാര്‍ത്തകള്‍ ഉണ്ടാകുക. അത് ചിലപ്പോള്‍ ഞെട്ടിപ്പിയ്ക്കുന്ന ഒന്നായിരിക്കും. യുവ മാധ്യമ പ്രവര്‍ത്തകനായ അനീഷ് ചന്ദ്രന്റെ മരണവാര്‍ത്തയും അങ്ങനെ ഒന്ന് തന്നെ ആയിരുന്നു.
അരോഗദൃഢഗാത്രനായ, ഉയരങ്ങളെ കുറിച്ച് സ്വപ്‌നം കണ്ടിരുന്ന, കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുണ്ടായിരുന്ന, ഏറെ അത്മവിശ്വാസമുണ്ടായിരുന്ന ഒരാളുടെ നഷ്ടം ഞെട്ടിപ്പിയ്ക്കുന്നത് തന്നെ ആണ്. ഏഷ്യാനെറ്റ് ന്യൂസിലെ എഫ്‌ഐആര്‍ എന്ന പരിപാടിയിലൂടെയാണ് അനീഷ് ശ്രദ്ധേയനായത്. സിവില്‍ സര്‍വ്വീസ് അനീഷിന്റെ ബാക്കിയായ ഒരു സ്വപ്‌നമാണ്.
34-ാം വയസ്സില്‍ അനീഷ് ജീവിതത്തോട് വിടപറയുമ്പോള്‍ നാല് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുഭവപരിചയങ്ങളുണ്ടായിരുന്നു കൂട്ടിന്. പക്ഷേ, എന്നിട്ടും....
കേരള സര്‍വ്വകലാശാല
കേരള സര്‍വ്വകലാശാലയുടെകാര്യവട്ടം കാമ്പസില്‍ നിന്നാണ് അനീഷ് ചന്ദ്രന്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നത്. മാധ്യമം പത്രത്തില്‍ ഇന്റേണ്‍ഷിപ്പ്.
മംഗളത്തില്‍ തുടക്കം
മംഗളം പത്രത്തിലാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. ഒരിയ്ക്കല്‍ മംഗളം വിട്ടുപോയെങ്കിലും പഴയ ലാവണത്തില്‍ അനീഷ് പിന്നീട് തിരിച്ചെത്തിയിരുന്നു.
കൈരളി ടിവി
അച്ചടിമാധ്യമത്തില്‍ നിന്ന് പിന്നീട് ദൃശ്യമാധ്യമത്തിലേയ്ക്കായിരുന്നു എത്തിയത്. കൈരളി ടിവിയില്‍ ജേര്‍ണലിസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ്
കൈരളിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്ന് പടിയിറക്കം. പഴയ ലാവണമായ മംഗളത്തിലേയ്ക്ക്.
മാതൃഭൂമി
പിന്നീട് മാതൃഭൂമി പത്രത്തിലെത്തി. ആദ്യം തൊടുപുഴയിലും പിന്നെ കൊച്ചിയിലും തിരുവനന്തപുരത്തും ജോലി ചെയ്തു.
മടക്കം
മാതൃഭൂമിയില്‍ ജോലി ചെയ്യവേയാണ് ഏഷ്യാനെറ്റ് ന്യൂസിലേയ്ക്ക് ഒടുവില്‍ തിരിച്ചെത്തുന്നത്. എഫ്‌ഐആര്‍ എന്ന ജനപ്രിയ പരിപാടിയുടെ അവതാരകനായി.
സിവില്‍ സര്‍വ്വീസ്
അനീഷ് ചന്ദ്രന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടുക എന്നത്. അതിനായുള്ള പരിശ്രമങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിടയിലും തുടര്‍ന്നിരുന്നു.
ശരീരം ശ്രദ്ധിച്ച ജേര്‍ണലിസ്റ്റ്
സ്വന്തം ശരീരം ശ്രദ്ധിയ്ക്കുന്നതില്‍ കടുത്ത അലസന്‍മാരായിരിയ്ക്കും മിക്ക മാധ്യമ പ്രവര്‍ത്തകരും. എന്നാല്‍ അനീഷ് അങ്ങനെ ആയിരുന്നില്ല. ജിംനേഷ്യത്തിലെ വര്‍ക്ക് ഔട്ടും മ്യൂസിയത്തിലെ നടത്തവും പതിവായിരുന്നു.