ആറ്റിങ്ങല്‍ ഇടതുകോട്ട! ഇത്തവണ കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ശക്തമായി രംഗത്ത്
Recommended Video
പഴയ ചിറയിന്‍കീഴ് മണ്ഡലം ആണ് 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം ആയി മാറുന്നത്. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം ആയിരുന്നു പഴയ ചിറയിന്‍കീഴും ഇപ്പോഴത്തെ ആറ്റിങ്ങലും. കഴിഞ്ഞ 15 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും ഇവിടെ വിജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു.
1991 മുതല്‍ ഇങ്ങോട്ട് ഒരുതവണ പോലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ പരാജയപ്പെട്ടിട്ടും ഇല്ല. ആറ്റിങ്ങല്‍ മണ്ഡലത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ പരിശോധിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങളാണ് ആറ്റിങ്ങലിന്റെ പരിധിയില്‍ വരുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളാണ് ഇതെല്ലാം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ആറ് സീറ്റിലും വിജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. അരുവിക്കര മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വിജയിക്കാന്‍ ആയത്. ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ശബരിനാഥ് ആയിരുന്നു മത്സരിച്ചത്. തുടര്‍ന്ന് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലും അരുവിക്കരയില്‍ ശബരിനാഥ് തന്റെ വിജയയാത്ര തുടരുകയായിരുന്നു.
നിലവിലെ രാഷ്ട്രീയാവസ്ഥയില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് ഭയക്കേണ്ട ഒരു സാഹചര്യവും ആറ്റിങ്ങല്‍ മണ്ഡലത്തിലില്ല. തുടര്‍ച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എ സമ്പത്ത് ജനകീയ അടിത്തറയുള്ള നേതാവാണ്. മികച്ച പാര്‍ലമെന്റേറിയനും ആണ്. സമ്പത്തിന്റെ പിതാവും ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ആയ എ അനിരുദ്ധനും ചിറയിന്‍കീഴിനെ പ്രതിനീധികരിച്ച് ലോക്‌സഭയില്‍ എത്തിയ ആളാണ്.
2009 ലെ ഇടത് വിരുദ്ധ തരംഗത്തില്‍ പോലും ഇടതിനൊപ്പം നിന്ന മണ്ഡലം ആയിരുന്നു ആറ്റിങ്ങല്‍. അന്ന് കോണ്‍ഗ്രസിന്റെ പ്രൊഫസര്‍ ജി ബാലചന്ദ്രനെ ആയിരുന്നു സമ്പത്ത് പരാജയപ്പെടുത്തിയത്. 2014 ല്‍ മഹളി കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയെ ആയിരുന്നു യുഡിഎഫ് രംഗത്തിറക്കിയത്. എ സമ്പത്തിന്റെ ഭൂരിപക്ഷം 69,378 വോട്ടുകളായി കൂടുകയായിരുന്നു ചെയ്തത്.
മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത ആളാണ് എ സമ്പത്ത്. 2014-2018 കാലഘടത്തില്‍ 217 ചര്‍ച്ചകളില്‍ ആണ് സമ്പത്ത് പങ്കെടുത്തിട്ടുള്ളത്. അഞ്ച് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് സമ്പത്തിന്റെ പ്രകടനം. 355 ചോദ്യങ്ങളാണ് സമ്പത്ത് ഉന്നയിച്ചത്. സംസ്ഥാന ശരാശരിക്കൊപ്പം ഹാജര്‍ നിലയും ഉണ്ട്.
രണ്ട് തവണ തുടര്‍ച്ചയായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. അതുകൊണ്ട് തന്നെ ഇത്തവണ എ സമ്പത്ത് മത്സരിക്കാനുളള സാധ്യത കുറവാണ്. സമ്പത്ത് അല്ലെങ്കില്‍ മറ്റാര് എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു കൃഷ്ണ ഇപ്പോള്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ആണ്. ഇത്തവണയും ബിന്ദുവിനെ തന്നെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതും വ്യക്തമല്ല.
ബിജെപി ഇത്തവണ പ്രതീക്ഷ അര്‍പിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍ എന്നാണ് അവര്‍ അകാശപ്പെടുന്നത്. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അത്തരം ഒരു നിഗമനത്തിലേക്ക് എത്താനും കഴിയില്ല. 2004 ലെ തിരഞ്ഞെടുപ്പിൽ 10.8 ശതമാനം വോട്ട് ബിജെപി സ്ഥാനാർത്ഥിയായ ജെആർ പത്മകുമാർ നേടിയിരുന്നു. 2009 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ചത് 6.6 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ ഇത് 10.5 ശതമാനം ആയി. സിപിഎമ്മില്‍ നിന്ന് പിണങ്ങിപ്പോയ എസ് ഗിരിജ കുമാരിയായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി.
തൊട്ടടുത്ത പാര്‍ലമെന്റ് മണ്ഡലം ആയ തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അത്തരം ഒരു മാജിക്ക് ആറ്റിങ്ങലില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതുകൊണ്ടുതന്നെ ഇത്തവണ ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ആയിരിക്കും ഇവിടെ രംഗത്തിറക്കുക എന്ന് ഉറപ്പാണ്.