ചുങ്കത്തറ, നീണ്ടുനോക്കി... കൊട്ടിയൂരിലെ ഓരോ സ്ഥലപ്പേരിന് പിന്നിലും ഓരോ കഥയുണ്ട്...
കേരളത്തിലെ കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രം ഏറെ പ്രശസ്തമാണ്. കാളിയെ ആരാധിയ്ക്കുന്നതിനാൽ പരിശുദ്ധ ത്രിത്വത്തിന്റെ അഥവാ ത്രിമൂർത്തികളായ ബ്രഹ്മ വിഷ്ണു ശിവൻ, ആദിമാതാവായ ദേവതയായ ഭഗവതി, സർവ്വ ദേവന്മാർ എന്നിവരുടെ ദിവ്യ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമാണ് ഈ ക്ഷേത്രം. ത്രിമൂർത്തികളുടെ സാന്നിധ്യത്തിൽ ദുഷ്ടശക്തികൾ പുണ്യക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ പ്രവേശിയ്ക്കില്ല എന്നാണ് വിശ്വാസം.
ശക്തി അഥവ സതിയുടെ ഏറ്റവും പവിത്രായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ. തൃമൂർത്തികളടക്കം സർവ്വ ദേവന്മാരും കൂടിയ ഊർ എന്നാണ് കൊട്ടിയൂർ എന്നർത്ഥമാക്കുന്നത്. കാലങ്ങളായ വായ്മൊഴിയിലൂടെ കൂടിയ ഊർ കൊട്ടിയൂർ ആയി മാറിയതാണ്. കൊട്ടിയൂർ ക്ഷേത്രത്തിന് ദക്ഷിണ കാശി എന്നും പേരുണ്ട്.
ബാവലിപ്പുഴക്കരയിലെ കൊട്ടിയൂർ ക്ഷേത്രം
കൊട്ടിയൂരിലൂടെ ഒഴുകുന്ന ഔഷധഗുണസമ്പന്നമായ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയുമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരുമാസമൊഴിച്ച് ബാക്കിയല്ലാ മാസങ്ങളിലും ഇക്കര ക്ഷേത്രത്തിൽ പൂജയും ദർശനവുമുണ്ട്. എന്നാൽ ഒരു മാസം മാത്രം ഇക്കര ക്ഷേത്രം അടച്ചിടുകയും അക്കര ക്ഷേത്രത്തിൽ മാത്രം ആചാരാനുഷ്ഠാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.
ഇടവമാസത്തിലെ ചോതി നാളിൽ തുടങ്ങുന്ന വൈശാഖോത്സവമെന്ന മലബാറിന്റെ മഹോത്സവം മിഥുനമാസത്തിലെ ചിത്തിര വരെ ഒരു മാസത്തോളം ഉണ്ടായിരിക്കും. വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി കെട്ടിയുണ്ടാക്കുന്ന ക്ഷേത്രത്തിൽ ഈ നാളുകളിൽ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകളുണ്ടായിരിക്കില്ല.
മനത്താനയും കണിച്ചാറും
കൊട്ടിയൂരിലെ ദക്ഷയാഗത്തെ കുറിച്ചും യാഗാഗ്നിയിൽ സതീദേവിയുടെ ആത്മാഹൂതിയെക്കുറിച്ചും ഇതിനു മുൻപുള്ള ലേഖനങ്ങളിൽ പ്രതിപാദിച്ചതാണ്. ആവർത്തന വിരസതയില്ലാതിരിക്കുവാൻ അതൊഴിവാക്കുന്നു. കൊട്ടിയൂരിലേയ്ക്കുള്ള ഓരോ സ്ഥലനാമങ്ങളും യാഗശാലയിലേയ്ക്കുള്ള സതീദേവിയുടെ യാത്രയെ ഓർമ്മിപ്പിക്കുന്നതാണ്. നമുക്കിനി കൊട്ടിയൂർ ക്ഷേത്രത്തിലേയ്ക്കുള്ള സ്ഥലപ്പേരുകൾ നോക്കാം.
പരമശിവന്റെ വിലക്കുകളും മുന്നറിയിപ്പുകളും അവഗണിച്ച് ദക്ഷയാഗത്തിൽ പങ്കെടുക്കുവാനായി സതീദേവി ശിവപാർഷദന്മാരുടെ അകമ്പടിയോടെ യാത്ര പുറപ്പെട്ടു. യാത്ര തുടരും തോറും ദേവിയ്ക്ക് തന്റെ പതിയുടെ അഭാവം മനസിനെ വല്ലാതെ അലട്ടി. ശിവന്റെ അഭാവത്തിൽ ദുഃഖം അനുഭവിച്ച സ്ഥലമാണ് മനത്താന. ദേവി തന്റെ വിരഹ ദുഃഖത്തിൽ കണ്ണീരോടെ ചാരിയിരുന്ന സ്ഥലമാണ് പിന്നീട് കണിച്ചാർ എന്നറിയപ്പെട്ടത്.
കേളകവും ചുങ്കത്തറയും പാലുകാച്ചിമലയും
യാത്രയ്ക്കിടയിൽ തളർന്ന് ദേവി വിശ്രമത്തിനായി ഇരുന്നിടത്ത് വഴിയരുകിലായി ഒരു കാളയുണ്ടായിരുന്നു. ആ സ്ഥലം ഇപ്പോൾ കേളകം എന്നറിയപ്പെടുന്നു. യാഗശാലയിലേയ്ക്കുള്ള വഴിയിൽ ചുങ്കം അഥവാ നികുതി കൊടുക്കേണ്ട ഇടമുണ്ടായിരുന്നു. സതീദേവി അവിടെ ചുങ്കം നല്കിയിട്ടാണ് തന്റെ യാത്ര തുടർന്നത്. സതീദേവി ചുങ്കമടച്ച സ്ഥലം ചുങ്കത്തറ എന്നറിയപ്പെട്ടു.
യാത്ര ചെയ്ത് ക്ഷീണിതയായ ദേവി വിശ്രമത്തിനായി തളർന്നിരുന്ന സ്ഥലം പിന്നീട് അയ്യോംചാൽ എന്നറിയപ്പെടുന്നു. തളർച്ചയകറ്റുവാനും വിശ്രമത്തിനായും ഇരുന്ന ദേവിയും പരിവാരങ്ങളും തങ്ങളുടെ വിശപ്പും ദാഹവും അകറ്റുന്നതിനായി പാല് കാച്ചി കുടിയ്ക്കുകയുണ്ടായത്രേ. ദേവിയും പരിവാരങ്ങളും പാല് കാച്ചിയ സ്ഥലത്തെ പാലുകാച്ചിമല എന്ന് വിളിക്കുന്നു.
നീണ്ടുനോക്കി വരെ നീണ്ടുപോകുന്ന കഥകൾ..
യാഗശാലയിൽ നിന്നുള്ള ശാന്തി മന്ത്രങ്ങളും ശബ്ദങ്ങളും കേട്ട് സ്ഥലം എത്തി ചേർന്നുവോ എന്ന് ആകാംക്ഷ അടക്കാനാവാതെ സതീ ദേവി തല നീട്ടി എത്തി നോക്കിയ സ്ഥലമാണ് നീണ്ടുനോക്കി എന്നറിയപ്പെടുന്നത്. കൊട്ടിയൂരിനടുത്തുള്ള മിക്ക സ്ഥലങ്ങളും ഇപ്രകാരം ദക്ഷയാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വർഷത്തിലൊരിക്കൽ നടക്കുന്ന, മലബാറിന്റെ മഹോത്സവമായ വൈശാഖോത്സവത്തിന് ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും സമ്മേളിക്കുന്നതിനാൽ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നതു തന്നെ പുണ്യമായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു.