പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിച്ചു
കണ്ണൂര്‍: പറശ്ശിനിക്കടവിലെ പാമ്പുവളര്‍ത്തല്‍ കേന്ദ്രം കേരള വനം വകുപ്പുദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് അടച്ചുപൂട്ടി. ഡിസംബര്‍ 10 ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടു കൂടി പറശ്ശിനിക്കടവിലെത്തിയ നൂറോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കേന്ദ്രം അടച്ചു പൂട്ടിയത്.
കേന്ദ്രത്തിലെ പാമ്പുകള്‍, കുരങ്ങുകള്‍, മുതല തുടങ്ങിയ ജന്തുക്കളെ സ്ഥലം മാറ്റുകയാണ്. എന്നാല്‍ ഇവയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു പറയാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ വിസമ്മതിച്ചു.
സംസ്ഥാനത്തെ വിവിധ മൃഗശാലകളില്‍ നിന്നുള്ള മൃഗശാലാ വിദഗ്ധരുമായാണ് വനംവകുപ്പുദ്യോഗസ്ഥര്‍ എത്തിയത്. കേന്ദ്രത്തിലെ രാജവെമ്പാലയും മറ്റു വിഷസര്‍പ്പങ്ങളെയും പിടിക്കാന്‍ ഈ വിദഗ്ധര്‍ ഉദ്യോഗസ്ഥരെ സഹായിച്ചു. സിംഹവാലന്‍ കുരങ്ങ് കീഴടങ്ങാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മയക്കുവെടിവെച്ചാണ് പിടികൂടിയത്.
പുലര്‍ച്ചെ കാവല്‍ക്കാര്‍മാത്രം ഉള്ളപ്പോള്‍ നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് കേന്ദ്രം വളയുകയായിരുന്നു. ആറു മണിയോടുകൂടി വനംവകുപ്പുദ്യോഗസ്ഥര്‍ എത്തുകയും റെയ്ഡ് തുടങ്ങുകയും ചെയ്തു. കണ്ണൂര്‍ എസ്.പി. ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
72ഓളം വിവിധ ഇനങ്ങളിലുള്ള അപൂര്‍വ ജന്തുക്കള്‍ ഉള്ള പാമ്പുവളര്‍ത്തല്‍ കേന്ദ്രമാണ് പറശ്ശിനിക്കടവിലേത്. വടക്കന്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കേന്ദ്രം കൂടിയായിരുന്ന ഈ കേന്ദ്രം. സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി. രാഘവന്‍ പ്രസിഡണ്ടായ പാപ്പിനിശ്ശേരി വിഷചികിത്സ സൊസൈറ്റിയാണ് കേന്ദ്രം നടത്തിപ്പോരുന്നത്.
1993ല്‍ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രം ഒരുകൂട്ടം സിപിഎമ്മുകാര്‍ ചേര്‍ന്ന് തല്ലിത്തകര്‍ത്തിരുന്നു. പിന്നീട് വീണ്ടും പാമ്പുകളെ എത്തിച്ച് കേന്ദ്രം നന്നാക്കിയെടുത്തു. പുതുതായി കൊണ്ടു വന്ന പാമ്പുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാന്‍ കേന്ദ മൃഗശാലാ അതോറിറ്റി സൊസൈറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ സൊസൈറ്റിക്ക് സാധിച്ചതുമില്ല.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രം റെയ്ഡ് നടത്തുന്നതെന്ന് സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് ഇന്ന് നിലവിലുള്ള ഇത്തരം പല സ്ഥാപനങ്ങളും വേണ്ടരീതിയില്‍ നടത്തുന്നില്ലെന്ന് സുപ്രീം കോടതി ഈയിടെ നിരീക്ഷിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. വനംവകുപ്പിനെ സഹായിക്കാന്‍ പൊലീസെത്തിയത് അവര്‍ ആവശ്യപ്പെട്ടതു കൊണ്ടാണോ എന്നറിയില്ലെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കേന്ദ്രത്തില്‍ റെയ്ഡു നടത്തിയതെന്ന് മുന്‍ മന്ത്രി എം.വി. രാഘവന്‍ ആരോപിച്ചു. രാവിലെത്തന്നെയെത്തി കേന്ദ്രത്തില്‍ എത്തി കൂടുകള്‍ അടിച്ചുപൊളിക്കുന്ന പൊലീസും വനംവകുപ്പുദ്യോഗസ്ഥരും കള്ളന്മാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.