ഭൂമി തട്ടിപ്പ്: വടിവേലുവിനെ പൊലീസ് തിരയുന്നു

ചെന്നൈ അശോക് നഗറിലെ റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനായ പഴനിയപ്പനാണ് നടനെതിരെ പരാതി നല്‍കിയത്. താംബരത്തുള്ള തന്റെ ഭൂമി വടിവേലു വ്യാജരേഖകള്‍ ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
2006ല്‍ ചെന്നൈക്കടുത്ത ഇരുമ്പുലിയൂരില്‍ തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ ലേലത്തിനുവെച്ച 34 സെന്റ് ഭൂമി പഴനിയപ്പന്‍ 20 ലക്ഷം രൂപ നല്‍കി വാങ്ങിയിരുന്നു. രാമചന്ദ്രന്‍ എന്നയാള്‍ ഈ ഭൂമി പണയം നല്‍കി വാങ്ങിയ വായ്പ തിരിച്ചടക്കാത്തതിനാലാണ് ലേലം ചെയ്തത്.
എന്നാല്‍, രാമചന്ദ്രന്റെ മരണത്തിനുശേഷം മകന്‍ പ്രഭു ഈ സ്ഥലം വ്യാജരേഖയുണ്ടാക്കി നടന്‍ സിങ്കമുത്തുവിന് വിറ്റതായും സിങ്കമുത്തുവില്‍നിന്ന് ഇത് വാങ്ങിയ നടന്‍ വടിവേലു തന്റെ ഭാര്യ വിശാലാക്ഷിയുടെ പേരിലേക്ക് ആധാരം മാറ്റിയതായും പരാതിയിലുണ്ട്. 2009ല്‍ വടിവേലു കൈവശപ്പെടുത്തിയ ഭൂമിയില്‍ വലിയൊരു മതില്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഇതുചോദ്യം ചെയ്ത തന്നെ ഭീഷണിപ്പെടുത്തിയെന്നും പഴനിയപ്പന്‍ പറയുന്നു.
ആ സമയത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പരാതിയില്‍ വടിവേലു ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡിഎംകെ നേതാക്കള്‍ പരക്കെ അറസ്റ്റ് ചെയ്യപ്പെടുന്നതിനിടെയാണ് പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍ കൂടിയായ വടിവേലുവിനെതിരെ പരാതി ഉയര്‍ന്നിരിയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിഎംകെ ക്യാമ്പിലുണ്ടായിരുന്ന വടിവേലു ജയലളിതയുടെ എഐഎഡിഎംകെയെ കടന്നാക്രമിച്ചിരുന്നു.












Click it and Unblock the Notifications