മന്ത്രവാദത്തിനായി കൃഷ്ണകുമാര്‍ മോതിരം പണയം വച്ചു

മോതിരവും രസീതുകളും പിടിച്ചെടുത്ത പൊലീസ് അതു കൃഷ്ണകുമാറിന്റെ ഭാര്യ കെ.ആര്‍. ഗീതയെ കാണിച്ച് നഷ്ടപ്പെട്ടുവെന്ന് പറയുന്ന മോതിരം തന്നെയാണെന്ന് ഉറപ്പുവരുത്തി. മോതിരം പണയം വച്ച കാര്യം കൃഷ്ണകുമാര്‍ തന്നോട് ഇതുവരെയും പറഞ്ഞിട്ടില്ലെന്നു ഗീത പൊലീസിനെ അറിയിച്ചു. ഭാര്യ അറിയാതെ കൃഷ്ണകുമാറും ജ്യോല്‍സ്യനും തമ്മില്‍ മറ്റന്തൊക്കെയോ ഇടപാടുകളുണ്ടെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
കൃഷ്ണകുമാറിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്നു തുടര്‍ച്ചയായി ആരോപിച്ചിരുന്ന ഗീത, മോതിരം നഷ്ടപ്പെട്ടത് ഇതിന്റെ ഉദാഹരണമായി പറഞ്ഞിരുന്നു. മോതിരം നഷ്ടപ്പെട്ടതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അവര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതോടെയാണു മോതിരം കണ്ടെടുക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. സംഭവസ്ഥലത്തു പല ദിവസങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മോതിരം കണ്ടെത്താനായില്ല. തുടര്‍ന്നു ജ്യോല്‍സ്യനെ ചോദ്യം ചെയ്തപ്പോള്‍ മോതിരത്തിന്റെ കാര്യം പുറത്തുവന്നു.
മന്ത്രവാദത്തിനുവേണ്ടി പഞ്ചരത്‌നമോതിരം ഒരുക്കാനാണു മരതകമോതിരം പണയം വച്ചതെന്നാണ് അയാള്‍ പൊലീസിനോടു പറഞ്ഞത്. മന്ത്രവാദത്തിനുവേണ്ടി കൃഷ്ണകുമാര്‍ ജ്യോല്‍സ്യനു 30,000 രൂപ കൈമാറിയിട്ടുണ്ട്. ആറു പ്രാവശ്യമായാണു തുക കൈമാറിയത്. ബാങ്ക് അക്കൌണ്ട് പരിശോധിച്ചപ്പോള്‍ തുക പിന്‍വലിച്ചതു കണ്ടെത്തിയിരുന്നു.
പണം ലഭിച്ചുവെന്നു ശ്രീകുമാര്‍ സമ്മതിച്ചു. ആയൂരിനടുത്തുള്ള ജ്യോല്‍സ്യനുമായാണു കൃഷ്ണകുമാറിന് ആദ്യം അടുപ്പമുണ്ടായിരുന്നത്. സ്‌കൂള്‍ മാനേജര്‍ ആര്‍. ബാലകൃഷ്ണപിള്ളയും അധ്യാപകരില്‍ ചിലരും തനിക്കെതിരെ നീങ്ങുന്നതിനാല്‍ മന്ത്രവാദം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നു കൃഷ്ണകുമാര്‍ അയാളോടു പറഞ്ഞു.
കടയ്ക്കലിലെ ജ്യോത്സ്യന്‍ ശ്രീകുമാറിനെ സമീപിച്ചാല്‍ മതിയെന്ന് കൃഷ്ണകുമാറിനെ ഉപദേശിച്ചത് ഇയാളാണത്രേ. തുടര്‍ന്നാണു കൃഷ്ണകുമാര്‍ ശ്രീകുമാറിനെ പരിചയപ്പെടുന്നത്. ലക്ഷ്യമിടുന്ന ഫലം ലഭിക്കണമെങ്കില്‍ കുറച്ചുദിവസത്തെ പൂജയും മറ്റും വേണമെന്നു ശ്രീകുമാര്‍ പറഞ്ഞു. അങ്ങനെയാണു പണം കൈമാറിയത്. ആയൂരിലെ ജ്യോത്സ്യനും ശ്രീകുമാറും തമ്മില്‍ അടുത്ത ബന്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications