പോളിടെക്‌നിക് പ്രവേശന പരീക്ഷയിൽ റാങ്കു നേടിയവർ 8ന്റെ സ്‌പെല്ലിംങ് പറഞ്ഞത് കേള്‍ക്കണ്ടേ?
ലെഖ്‌നൗ: ബീഹാറിലെ പ്ലസ്ടു പരീക്ഷയില്‍ വ്യാജ ഒന്നാം റാങ്കുക്കാരിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ യുപിയിലെ പോളിടെക്‌നിക് പ്രവേശന പരീക്ഷ എഴുതി റാങ്കുകള്‍ നേടിയ 28 പേരുടെ പരീക്ഷ ഫലം റദ്ദാക്കി.
റാങ്കു നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ ഇന്റര്‍വ്യൂവില്‍ 8 ന്റെ സ്‌പെല്ലിംങ് പോലും പറയാന്‍ അറിയാത്ത സാഹചര്യത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. മൂന്ന് പെണ്‍കുട്ടികളടങ്ങുന്ന 28 വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. ഇവരില്‍ ആറ് പേര്‍ ആദ്യ പത്ത് റാങ്കുകളില്‍ ഉള്‍പ്പെടുന്നവരാണ്.
സംഭവത്തില്‍ ലെഖ്‌നൗ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ബുദ്ധം ശരണം കോളേജിലെ പ്രിന്‍സിപ്പാളിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മെയ് 1ന് നടത്തിയ പ്രവേശന പരീക്ഷ 4.70 ലക്ഷം വിദ്യാര്‍ത്ഥികളാണ് എഴുതിയത്. ജൂണ്‍ 10 നായിരുന്നു പരീക്ഷ ഫലം പുറത്തു വിട്ടത്.
8, 70 എന്നീ അക്കങ്ങളുടെ സ്‌പെല്ലിങുകളും ബുദ്ധം ശരണം എന്ന കോളേജിന്റെ പേര്, പരീക്ഷാ റോള്‍ നമ്പര്‍, പരീക്ഷാ കേന്ദ്രത്തിന്റെ പേര് എന്നിവയാണ് വിദ്യാര്‍ത്ഥികളോട് എഴുതാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്നിന്നും ഉത്തരം പറയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല.