അസമിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 119 ട്രെയിൻ യാത്രക്കാരെ വ്യോമസേന രക്ഷപ്പെടുത്തി
ഗുവാഹത്തി; അസമിൽ കനത്ത മഴയെ തുടർന്ന് ട്രെയിനിൽ കുടുങ്ങിയ 119 യാത്രക്കാരെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി. സിൽചാർ - ഗുവാഹത്തി എക്‌സ്പ്രസിലെ യാത്രക്കാരെയാണ് സേന രക്ഷപെടുത്തിയത്. മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ മുന്നോട്ടും പിന്നോട്ടും ഓടാൻ കഴിയാത്ത അവസ്ഥയിൽ ചച്ചാൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ട്രെയിൻ. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിലൂടെയാണ് ജില്ലാ ഭരണകൂടവും ഇന്ത്യൻ വ്യോമസേനയും കൂടി യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
മണ്ണിടിച്ചിലിനെത്തുടർന്ന് ജതിംഗ - ഹരംഗജാവോ, മഹുർ - ഫൈഡിംഗ് എന്നിവിടങ്ങളിൽ റെയിൽവേ ഗതാ ഗതം തടസ്സപ്പെട്ടു. ഗെറെംലംബ്ര ഗ്രാമത്തിലെ മൈബാംഗ് തുരങ്കത്തിൽ എത്തുന്നതിനുമുമ്പ്, മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാ ഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട് എന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെതുടർന്ന് ഇവിടെ വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെയിൽ, റോഡ്, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

മണ്ണിടിച്ചിലിൽ പെട്ട് മൂന്ന് പേർ മരിച്ചതായും റിപ്പോർട്ട് ഉണ്ട്. ഇതിൽ ഒരു കുഞ്ഞും സ്ത്രീയും ഉൾപ്പെടുന്നു. ദിമാ ഹസാവോയിലെ ഹഫ്‌ലോംഗ് റവന്യൂ സർക്കിളിൽ ആണ് ശനിയാഴ്ച രാത്രിയോടെ മൂന്ന് മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലയിൽ മാത്രം 12 ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുകളുണ്ടായി. 10321.44 ഹെക്ടർ കൃഷ്ഭൂമി, 202 വീടുകൾ, റോഡുകൾ പാലങ്ങൾ എന്നിവ കനത്ത മഴയിൽ തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തുടനീളം സൈന്യവും പാരാ - മിലിട്ടറി ഫോഴ്‌സും, അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സംസ്ഥാനത്തെ മലയോര മേഖലകളിലാണ് വെള്ളപ്പൊക്കം കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തം അഞ്ച് ജില്ലകളിലെ 25,000 ഓളം ആളുകളെ ബാധിച്ചതായി എഎസ്‌ഡിഎംഎ അറിയിച്ചു. കച്ചാറി എന്ന പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 21,000 പേരെ പ്രളയം ബാധിച്ചു. ന്യൂ കുഞ്ജുങ്, ഫിയാങ്‌പുയ്, മൗൽഹോയ്, നംസുറാങ്, സൗത്ത് ബാഗേതാർ, മഹാദേവ് ടില്ല, കലിബാരി, നോർത്ത് ബാഗേതാർ, സിയോൺ, ലോഡി പാങ്‌മൗൽ എന്നീ ഗ്രാമങ്ങളിലും വിവിധ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായും എഎസ്‌ഡിഎംഎ അറിയിച്ചു. രണ്ട് ജില്ലകളിലായി പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications