മോദി ഏറ്റവും വലിയ നുണയന്‍; വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ പുറത്തുവിടണമെന്ന് ദിഗ് വിജയ് സിങ്
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബാലക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകരക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യവുമായി കൂടുതല്‍ ദേശീയ നേതാക്കള്‍ രംഗത്ത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയായിരുന്നു ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്.
ഇതിന് പിന്നാലെ കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തില്‍ സംശയമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തി. മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയയ് സിങാണ് ആക്രമണത്തിന്‍റെ തെളിവുകള്‍ പുറത്തുവിടാന്‍ കേന്ദസര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവുമായി ഏറ്റവും അവസാനമായി രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ വ്യോമസേന ആക്രമിച്ചതിനെ ഞാന്‍ ചോദ്യം ചെയ്യുകയല്ല. പക്ഷെ ആക്രമണത്തിന്‍റെ തെളിവുകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ദിഗ് വിജയ് സിങ് അഭിപ്രായപ്പെടുന്നു.

ഒസാമ ബിന്‍ലാദനെ വധിച്ച ശേഷം
സാറ്റ്ലൈറ് സാങ്കേതിക വിദ്യയുപയോഗിച്ച് ആക്രമത്തിന്‍റെ ദൃശ്യങ്ങള്‍ എടുക്കാനാവും. അതുകൊണ്ടു തന്നെ തെളിവുകള്‍ രാജ്യത്തിന് നല്‍കണം. ഒസാമ ബിന്‍ലാദനെ വധിച്ച ശേഷം അമേരിക്ക തെളിവുകള്‍ നല്‍കിയത് പോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണം.

ആരോപണം ശരിയല്ല
മുംബൈ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ വ്യോമസേന താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ യുപിയ സര്‍ക്കാറിന്‍റെ എതിര്‍പ്പുകാരണമാണ് ഇത് നടക്കാതെ പോയതെന്നുമുള്ള മോദിയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ നുണയന്‍
നരേന്ദ്രമോദിയെക്കാല്‍ വലിയ നുണയനെ രാജ്യത്ത് വേറെ കാണാനികില്ലെന്നേ പറയാനാവു. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്നു. ഹാഫിസ് സയീദിനേയും മസൂദ് അസ്ഹറിനേയും കൊമാറി ഇമ്രാന്‍ ധൈര്യം കാണിക്കണമെന്നും ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടു.

പി ചിദംബരം
350 ലേറെ ഭീകരരെ വകവരുത്തിയെന്ന പ്രചരണത്തിനെതിരെയായിരുന്നു പി ചിദംബരം കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് വ്യോമാസേനയും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമൊന്നും അവകാശവാദമുന്നയിച്ചിട്ടില്ല.

പിന്നിലുള്ള ബിജെപി
എന്നാല്‍ കേന്ദ്രസര്‍ക്കാറിന് പിന്നിലുള്ള ബിജെപിയാണ് 350 തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രചരിപ്പിച്ചത്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ ഞാന്‍ സര്‍ക്കാറിനെ വിശ്വസിക്കുകയാണ് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംശയം
എന്നാല്‍ ബിജെപി അവകാശവാദങ്ങള്‍ തെറ്റാണെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞാന്‍ സര്‍ക്കാറിനെ വിശ്വസിക്കുന്നുണ്ടെങ്കിലും പക്ഷെ ലോകത്തുള്ളവരോട് സംശയിക്കരുതെന്ന് പറയാന്‍ കഴിയില്ല. മമതാ ബനര്‍ജി പാരമര്‍ശിച്ചതും ഇത് തന്നെയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

മമതാ ബാനര്‍ജി
നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി നല്‍കിയതിന്‍റെ വിശദ വിവരങ്ങങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരുന്നു അദ്യം രംഗത്ത് വന്നത്. ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവിടണം. എത്രപേരാണ് കൊല്ലപ്പെട്ടത്, എവിടെയാണ് ബോംബ് വര്‍ഷിച്ചത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണമെന്നുമായിരുന്നു മമത ആവശ്യപ്പെട്ടത്.

വോട്ടാക്കി മാറ്റാന്‍
ബാല്‍കോട്ടില്‍ നടത്തിയ തിരിച്ചടിയേയും പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമായും ഇപ്പോള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications