കാശ്മീര്‍: മോദി ഗീലാനിയുടെ സഹായം തേടി?
ദില്ലി: കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ബി ജെ പി നേതാവ് നരേന്ദ്ര മോദി തന്റെ സഹായം തേടിയെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് വിഘടിത വിഭാഗം നേതാവ് സയ്യിദ് അലി ഷാ ഗീലാനി. മോദിയുടെ സന്ദേശവുമായി രണ്ട് കാശ്മീരി പണ്ഡിറ്റുകള്‍ തന്നെ കാണാനെത്തി എന്നാണ് ഗീലാനി വെൡപ്പെടുത്തിയത്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ തന്റെ സഹായം തേടിയാണ് അവര്‍ വന്നത്.
എന്നാല്‍ ഗീലാനിയുടെ പ്രസ്താവന ബി ജെ പി നിഷേധിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഗീലാനിയുടെ സഹായം പാര്‍ട്ടിയോ നരേന്ദ്ര മോദിയോ തേടിയിട്ടില്ല. പ്രസ്താവന പിന്‍വലിച്ച് ഗീലാനി മാപ്പ് പറയണമെന്ന് ബി ജെ പി നേതാവും രാജ്യസഭ പ്രതിപക്ഷ ഉപനേതാവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മാര്‍ച്ച് 22 നാണ് മോദിയുടെ പ്രതിനിധികള്‍ തന്നെ കാണാനെത്തിയത് എന്നാണ് ഗീലാനി പറയുന്നത്.
കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ വേണ്ടി മോദിക്ക് തന്നെ കാണാന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു കാശ്മീരി പണ്ഡിറ്റുകള്‍ പറഞ്ഞത്. തന്റെ അഭിപ്രായം അറിഞ്ഞ ശേഷം മോദിയുമായുള്ള കൂടിക്കാഴ്ച തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മോദിയുടെ ആര്‍ എസ് എസ് ബന്ധത്തെ കരുതി താന്‍ അദ്ദേഹത്തെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല - ഗീലാനി പറഞ്ഞു.
ഡിസംബറില്‍ തന്റെ ആദ്യത്തെ കാശ്മീര്‍ റാലിയില്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് ചര്‍ച്ച വേണമെന്ന് മോദി പ്രസംഗിച്ചിരുന്നു. കാശ്മീരിന്റെ ലിംഗ സമത്വത്തിനും പുരോഗതിക്കും ഈ ആര്‍ട്ടിക്കിള്‍ തടസ്സമാകുന്നു എന്നാണ് മോദിയുടെയും പാര്‍ട്ടിയുടെയും നിലപാട്.