ജിഎസ്ടി മീറ്റ് ജമ്മു കശ്മീരിൽ: സർക്കാര്‍ നൽകുന്നത് ശക്തമായ സന്ദേശം, യോഗം അതീവസുരക്ഷയില്‍
ശ്രീനഗർ: രാജ്യത്തെ 29 സംസ്ഥാനത്തങ്ങളിലെയും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ജിഎസ്ടി മീറ്റ് വ്യാഴാഴ്ച ജമ്മു കശ്മീരില്‍ ആരംഭിക്കും. ജൂലൈ ഒന്നുമുതൽ രാജ്യത്ത് ചരക്കുസേവന നികുതി നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായാണ് ജമ്മു കശ്മീരിന്‍റ തലസ്ഥാന നഗരമായ ശ്രീനഗറിൽ യോഗം ചേരുന്നത്. എന്നാൽ കലുഷിതമായ കശ്മീര്‍ താഴ്വര ഇതിന് വേണ്ടി തിരഞ്ഞെടുത്തതാണ് സർക്കാർ ശക്തമായ സന്ദേശം നല്‍കുന്നത്.
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസില്‍ യോഗം രണ്ട് ദിവസം നീണ്ടുനിൽക്കും. 29 സംസ്ഥാനങ്ങളിലേയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രികൾ ഉൾപ്പെടെ 150ഓളം വിശിഷ്ട വ്യക്തികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും ധനകാര്യ സെക്രട്ടറിമാരും ഇക്കൂട്ടത്തിലുണ്ട്. യോഗം നടക്കുന്ന ഷെരി കശ്മീർ ഇന്‍റർനാഷണല്‍ കൺവെഷൻ സെന്‍ററിൽ അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്.

നിരക്ക് നിർണ്ണയത്തിന്
ജൂലൈ ഒന്നുമുതൽ ചരക്കുസേവ നികുതി രാജ്യത്ത് പ്രാബല്യത്തിൽ വരാനിരിക്കെ സേവനങ്ങളുടേയും ചരക്കുകളുടേയും നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് വേണ്ടിയാണ് ജിഎസ്ടി കൗൺസിൽ യോഗം വിളിച്ചിട്ടുള്ളത്.

സുരക്ഷ ശക്തം, ഒരുക്കങ്ങള്‍ പൂർത്തിയാക്കി
ജമ്മു കശ്മീര്‍ ധനകാര്യ മന്ത്രി ഹസീബ് ദ്രാബു ബുധനാഴ്ച ജിഎസ്ടി കൗൺസിൽ യോഗത്തിന്‍റെ തയ്യാറെടുപ്പുകൾ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. ജിഎസ്ടി കൗൺസിൽ യോഗത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് സംസ്ഥാന സർക്കാരും നേതൃത്വം നൽകുന്നുണ്ട്.

കശ്മീരിൽ വ്യാപക തിരച്ചില്‍
മെയ് 18 മുതല്‍ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം നടക്കാനിരിക്കെ ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ആയുധധാരികളായ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് 1000ഓളം സുരക്ഷാ ഉദ്യോഗസ്ഥർ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഭീകരസാന്നിധ്യമുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടും കണക്കിലെടുത്തായിരുന്നു വീടുകൾ തോറും കയറിയിറങ്ങി തിരച്ചിൽ നടത്തിയത്.

സംയുക്ത ദൗത്യം
ഇന്ത്യൻ സൈന്യം, കശ്മീർ പോലീസ്, സിആര്‍പിഎഫ് എന്നീ സേനാവിഭാഗങ്ങളാണ് കശ്മീരിൽ വ്യാപക തിരച്ചിൽ നടത്തിയത്. അർദ്ധരാത്രി മുതൽ തന്നെ ഇന്ത്യൻ സൈന്യത്തിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ 1000 സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് തിരച്ചില്‍ നടത്തുന്നത്. ഹെഫ്, ശിർമൽ എന്നീ രണ്ട് ഗ്രാമങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. പ്രദേശത്തുള്ള ഭീകരരെ തുരത്തുന്നതിനായി വീടുതോറും കയറിയുള്ള പരിശോധനയാ ണ് നടത്തുന്നത്.

ഭീകരവിരുദ്ധ ഓപ്പറേഷൻ
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യന്‍ സൈനികരെ പാക് ബാറ്റ് സേന തലറുത്ത് മൃതദേഹം വികൃതമാക്കിയതിനെ തുടർന്ന് സൈനികത്തലവൻ ജനറൽ ബിപിൻ റാവത്ത്, പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർ ജമ്മു കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കശ്മീരിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഇത്തരത്തില്‍ സൈന്യം ഷോപ്പിയാൻ മേഖലയിൽ ഗ്രാമീണരെ മാറ്റി നിർത്തി തിരച്ചിൽ നടത്തിയത്. പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ജെയ്റ്റ്ലി നടത്തുന്ന ആദ്യത്തെ സന്ദർശനമായിരുന്നു ഇത്.

ഭീകരസാന്നിധ്യം
ജമ്മു കശ്മീർ താഴ് വരയിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള ഭീകരരുടെ സാന്നിധ്യം വര്‍ധിച്ചതോടെ കശ്മീരിലെ സുരക്ഷാ സന്നാഹങ്ങളും വർധിപ്പിച്ചിരുന്നു. 22കാരനായ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനെ വിവാഹ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്ക് പങ്കുള്ള ആക്രമണം. ഇതിന് മുമ്പ് സുരക്ഷാ സേനയിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ചതിലും ബാങ്ക് കൊള്ളയ്ക്ക് പിന്നിലും ഹിസ്ബുള്‍ ഭീകരരുടെ പങ്ക് വെളിപ്പെട്ടിരുന്നു.












Click it and Unblock the Notifications