ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാൻ കൂട്ടാക്കാതെ മോദി
ഡൽഹി; ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ കാണാൻ കൂട്ടാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് സംഘത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആ ഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് ഇന്ത്യൻ പ്രതിനിധികൾ വിനയപൂർവം നിരസിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലഖ്‌നൗവിൽ നടക്കുന്ന യുപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ വെള്ളിയാഴ്ച പ്രധാനമന്ത്രി തിരക്കിലാണെന്ന് ഇന്ത്യാ വിഭാഗം ചൈനീസ് പ്രതിനിധികളെ അറിയിച്ചത്.
അതിർത്തിയിൽ സംഘർഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു ചൈനീസ് മന്ത്രി ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 7.45-ന് തലസ്ഥാനത്തെത്തിയ അദ്ദേഹം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3-ഓടെ തിരികെ യാത്രതിരിച്ചു. അതേ സമയം ഇന്ത്യയുടെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചൈനീസ് സംഘം ചൈനയിലേക്ക് ക്ഷണിച്ചു. എന്നാൽ അതിർത്തിയിലെ സംഘർഷം പരിഹരിച്ചതിന് ശേഷം സന്ദർശനം നടത്താമെന്നായിരുന്നു ഡോവൽ നൽകിയ മറുപടി. വാങ് യി അജിത് ഡോവലുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നേരം മാത്രമായിരുന്നു കൂടിക്കാഴ്‌ച്ച നീണ്ടത്.
ശാന്തിയും സമാധാനവും പുനഃസ്ഥാപിച്ച് ഇരുരാജ്യങ്ങളും വിശ്വാസം വളർത്തണം. ഇതിനായി നയതന്ത്ര തലങ്ങളിൽ ചർച്ച നടത്തണമെന്നും ഡോവൽ പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ബീജിംഗിൽ ചേരുന്ന യോഗത്തിന് ചൈന ഇന്ത്യയെ ക്ഷണിച്ചില്ല. എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെള്ളിയാഴ്ച പറഞ്ഞു. അതിർത്തിയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകണം. പാംഗോംങ് അടക്കമുള്ള മേഖലയിൽ സംഘർഷാവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കിൽ സൈന്യം പ്രദേശത്ത് നിന്നും പൂർണ്ണമായും പിന്മാറേണ്ടതായുണ്ടെന്നും വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു.
അടുത്തിടെ കാശ്മീർ വിഷയത്തിൽ വാങ് യി നടത്തിയ പരാമർശം വിവാദമായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) യോഗത്തിലാണ് അദ്ദേഹം കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചത്. 'കാശ്മീരിനെക്കുറിച്ച് നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ വാക്കുകള്‍ തങ്ങള്‍ ഇന്ന് വീണ്ടും കേട്ടുവെന്നും ഈ വിഷയത്തില്‍ ചൈനയ്ക്കും ഇതേ പ്രതീക്ഷയാണുള്ളതെ'ന്നുമായിരുന്നു വാങ് ചീയുടെ പരാമര്‍ശം. സംഭവത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇതിനെതിരെ രം ഗത്ത് വന്നിരുന്നു.