സ്വവര്‍ഗാനുരാഗം: വിധി അവകാശ ലംഘനമോ?
ദില്ലി: ''സ്വവര്‍ഗരതി പാടില്ല, സംഘരതി പാടില്ല സദാചാരവാദികളുടെ മഹത്തായ ഈ സംസ്‌കാരത്തില്‍ ആകെ പറ്റുന്നത് കല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്ണിനെ ബലാത്സംഗം ചെയ്യല്‍ മാത്രമാണ് '' ... കോഴിക്കോടും ദില്ലിയിലും മുംബൈയിലും എന്ന് വേണ്ട, സുപ്രീം കോടതി വിധിയില്‍ നിരാശരാണ് സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിനാളുകള്‍.
ഇതേത് നൂറ്റാണ്ടിലാണ് തങ്ങള്‍ ജീവിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ നഗ്നമായ നിഷേധമാണ് സുപ്രീം കോടതി നടത്തിയത് എന്നാണ് ആക്ഷേപം. നിര്‍ണായകമായ ഒരു തീരുമാനം പാര്‍ലമെന്റിന്റെ തലയിലിട്ട് സേഫ് കാര്‍ഡ് കളിച്ച സുപ്രീം കോടതി ജഡ്ജിയുടെ കോലം കത്തിക്കുന്നത് വരെയെത്തി പ്രതിഷേധം.
വിരമിക്കുന്ന ദിവസമാണ് ജസ്റ്റിസ് ജി എസ് സിംഗ്വി ഈ വിധി പ്രസ്താവിച്ചിരിക്കുന്നത് എന്നതാണ് ഇതിലെ രസകരമായ മറ്റൊരു കാര്യം. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ദില്ലി ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്. മത - സാമുദായിക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് സുപ്രീം കോടതി ഈ ഉത്തരവിട്ടതെന്നാണ് ആക്ഷേപം.
പ്രമുഖ നഗരങ്ങളില്‍ മാത്രമല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റുകളിലും സുപ്രീം കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും ആയിരക്കണക്കിന് ആളുകളാണ് കോടതി വിധിയെ ചോദ്യം ചെയ്യുന്നത്.
സ്വവര്‍ഗാനുരാഗികള്‍ക്ക് കറുത്ത ദിവസം എന്നാണ് ചിലര്‍ വിധിയെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് രാജിലേക്ക് തിരിച്ചുപോകുകയാണോ എന്നാണ് മറ്റുചിലര്‍ ചോദിക്കുന്നത്. കുറഞ്ഞത് 100 കൊല്ലമെങ്കിലും നമ്മളെ പിന്നോട്ട് നയിക്കുന്നതാണ് ഈ വിധി - ആണും പെണ്ണുമടക്കമുള്ളവര്‍ രോഷം കൊള്ളുന്നു.
സുപ്രീം കോടതി ജഡ്ജിക്ക് ആരെങ്കിലും ഹിന്ദുദൈവമായ ശിവന്റെ കഥ ഒന്ന് പറഞ്ഞുകൊടുക്കൂ, ആണും പെണ്ണും പകുതിയായ അര്‍ദ്ധനാരീശ്വരനെന്നാണ് ശിവന്‍ അറിയപ്പെടുന്നത് തന്നെ - മറ്റൊരു ട്വിറ്റര്‍ പോസ്റ്റ്. കോടതി കൈവിട്ടെങ്കിലും പാര്‍ലമെന്റെങ്കിലും തങ്ങളുടെ രക്ഷയ്‌ക്കെത്തും എന്ന പ്രതീക്ഷയും ഇവര്‍ക്ക് ആശ്വാസമായുണ്ട്.