പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പണികൊടുത്ത് യുഎസ്: മെയ് മുതൽ യാത്രാവിലക്കെന്ന് റിപ്പോര്‍ട്ട്
ദില്ലി: അമേരിക്ക- പാക് നയതന്ത്രബന്ധത്തില്‍ വിള്ളലേൽക്കുന്നതായി സൂചന. അമേരിക്കയിലുള്ള പാക് നയതന്ത്ര ഉദ്യോഗസ്ഥർക്ക് മെയ് മുതൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ജോലിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥലത്തുനിന്ന് 25 മൈൽ ദൂരപരിധിയിൽ സഞ്ചരിക്കാൻ മാത്രമാണ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതിയുള്ളൂവെന്നാണ് പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
അനുവദനീയമായ ദൂരപരിധിക്ക് അപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്നതിന് പാക് നയതന്ത്ര ഉദ്യോഗസ്ഥർ മുന്‍കൂർ അനുമതി വാങ്ങിയിരിക്കണമെന്നും ഇത് ഒരാഴ്ച മുമ്പ് തന്നെ ആയിരിക്കണമെന്നും പാക് ദിന പത്രം ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഡോൺ ഉൾപ്പെടെയുള്ള പാക് ദിനപത്രങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിലെ പാക് എംബസിയ്ക്ക് ഇത് സംബന്ധിച്ച അറിയിച്ച് ലഭിച്ചതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പാക് നിയന്ത്രണ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് യുഎസ് നിരസിച്ചതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് മധ്യത്തോടെ തന്നെ ഇത് സംബന്ധിച്ച് യുഎസിലെ പാക് എംബസിയ്ക്ക് നിർദേശം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തവണ ചർച്ച നടത്തിയെന്നും ദി ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഗസ്ത് മുതൽ തന്നെ അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളലേറ്റിരുന്നു. പാകിസ്താൻ ഭീകരർക്ക് സുരക്ഷിത സ്വർഗ്ഗം നൽകുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണിത്.
എന്നാല്‍ കറാച്ചിയിലും ഗോത്രവർഗ്ഗ മേഖലകളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ഇത് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കങ്ങളെന്നാണ് പാകിസ്താൻ സൈന്യം അവകാശപ്പെടുന്നത്. പാകിസ്താനിൽ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള വിലക്കിനെക്കുറിച്ചും യുഎസിന്റെ നോട്ടീസില്‍ പരാമര്‍ശമുണ്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.