ഒടുവിൽ സഖാവ് ബിമന്‍ ബോസ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തി?
കൊല്‍ക്കത്ത: സി പി എമ്മിന്റെ പഴയ സംസ്ഥാന സെക്രട്ടറി. 2011 മുതല്‍ പശ്ചിമ ബംഗാളിലെ ഇടതുസഖ്യത്തിന്റെ ചെയര്‍മാന്‍. സി പി എമ്മിന്റെ വെറ്ററന്‍ നേതാവ് ബിമന്‍ ബോസ് ഇത്തവണ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ക്കാവും വോട്ട് ചെയ്തിട്ടുണ്ടാകുക. വാര്‍ത്തകള്‍ വിശ്വാസയോഗ്യമാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സോമേന്ദ്രനാഥ മിത്രയ്ക്ക് വേണ്ടിയാകും ബോസ് വോട്ട് ചെയ്തിരിക്കുക. അതും കൈപ്പത്തി ചിഹ്നത്തില്‍.
പതിറ്റാണ്ടുകളോളം പശ്ചിമ ബംഗാള്‍ അടക്കിഭരിച്ച സി പി എമ്മിന്റെ ഈ പഴയ സംസ്ഥാന സെക്രട്ടറി എന്നെങ്കിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യേണ്ടിവരും എന്ന് കരുതിക്കാണുമോ. അരനൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ആരാധകരും പാര്‍ട്ടി അണികളും ബിമന്‍ദാ എന്ന് വിളിക്കുന്ന സഖാവ് ബിമന്‍ബോസ് ഇടതുപക്ഷത്തിന് വേണ്ടിയല്ലാതെ വോട്ട് കുത്തിയിട്ടുണ്ടാകുക.
കൊല്‍ക്കത്തയിലെ ചൗരംഗി മണ്ഡലത്തിലാണ് ബിമന്‍ ബോസിന് സമ്മതിദാനാവകാശം. കോണ്‍ഗ്രസ്സിന്റെ വെറ്ററന്‍ നേതാവായ സോമേന്ദ്രനാഥ മിത്രയാണ് ചൗരംഗിയില്‍ ഇത്തവണ കോണ്‍ഗ്രസ് - ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ചൗരംഗി. 2014 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ റിതേഷ് തിവാരിയെ തോല്‍പിച്ചാണ് നയന ബദ്ധോപാധ്യായ അസംബ്ലിയിലെത്തിയത്.
ബിമന്‍ ബോസ് വോട്ട് ചെയ്താലും കോണ്‍ഗ്രസ് - ഇടതുപക്ഷ സഖ്യത്തിന്റെ സോമേന്ദ്രനാഥ മിത്ര ചൗരംഗിയില്‍ ജയിക്കുന്ന കാര്യം സംശയമാണ്. സിറ്റിങ് എം എല്‍ എ നയന ബദ്ധോപാധ്യായയാണ് തൃണമൂലിന് വേണ്ടി ഇവിടെ മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ റിതേഷ് തിവാരിയും മത്സരരംഗത്തുണ്ട്. ബിമന്‍ ബോസ് ആദ്യമായി കൈപ്പത്തിക്ക് കുത്തിയ വോട്ട് ഫലം കണ്ടോ. അറിയാന്‍ മെയ് 19 വരെ കാത്തിരുന്നേ പറ്റൂ.