മാൻഹാട്ടനിലെ ട്രംപ് ടവറിൽ തീപിടുത്തം, രണ്ട് പേർക്ക് പരിക്ക്; തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന...
ട്രംപ് ടവറിന്റെ മുകൾനിലയിൽ നിന്ന് പുകയുയരുന്നത് രാവിലെ 7 മണിയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്.
ന്യൂയോർക്ക്: മാൻഹാട്ടനിലെ ട്രംപ് ടവറിൽ വൻ തീപിടുത്തം. ട്രംപ് ടവറിന്റെ മുകൾനിലയിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
68 നിലകളുള്ള ട്രംപ് ടവറിന്റെ മുകൾനിലയിൽ നിന്ന് പുകയുയരുന്നത് രാവിലെ 7 മണിയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഫയർഫോഴ്സിൽ വിവരമറിയിച്ചു. തുടർന്ന് 26 ഫയർഫോഴ്സ് യൂണിറ്റുകൾ മാൻഹാട്ടനിലെ ട്രംപ് ടവറിലേക്ക് ഇരച്ചെത്തി. പിന്നീട് ഒരു മണിക്കൂറിനകം തന്നെ തീ നിയന്ത്രണവിധേയമാക്കി.

തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. അതേസമയം, അഗ്നിബാധയെ തുടർന്ന് ടവറിലെ മറ്റു താമസക്കാരെയോ ജീവനക്കാരെയോ ഒഴിപ്പിക്കേണ്ടി വന്നില്ലെന്നും, അതിനു മുൻപ് തന്നെ തീ നിയന്ത്രണവിധേയമായെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുകൾനിലയിലെ എച്ച് വിഎസി സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടുത്തത്തിന് കാരണമായത്. സംഭവസമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപും ടവറിലുണ്ടായിരുന്നു. തീപിടുത്തമുണ്ടായ ഉടൻ ന്യൂയോർക്ക് ഫയർഫോഴ്സ് കാര്യക്ഷമമായി പ്രവർത്തിച്ചെന്നും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും എറിക് ട്രംപ് പിന്നീട് ട്വിറ്ററിൽ കുറിച്ചു.
Fire crews are responding to a fire at Trump Tower. There have been no injuries or evacuations, and the President is not currently at Trump Tower. pic.twitter.com/xcsHVX5bhP
— TODAY (@TODAYshow) 8 January 2018
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതിയലുള്ളതാണ് മാൻഹാട്ടനിലെ ട്രംപ് ടവർ. പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുൻപ് ഇവിടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തിങ്കളാഴ്ച അപകടമുണ്ടായ സമയത്ത് ഡൊണാൾഡ് ട്രംപ് വാഷിങ്ടണിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications