യമനില്‍ യുഎഇയുടെ രഹസ്യ പീഡന കേന്ദ്രങ്ങള്‍! അന്വേഷണം വേണമെന്ന് ആംനെസ്റ്റി
ലണ്ടന്‍: യമനില്‍ യു.എ.ഇ നടത്തുന്ന രഹസ്യ തടവുകേന്ദ്രങ്ങളെക്കുറിച്ചും അവിടങ്ങളില്‍ നടക്കുന്ന മൃഗീയ പീഡനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. ഇത്തരം രഹസ്യ തടവറകളില്‍ പലരെയും അന്യായമായി പാര്‍പ്പിച്ചതായും ചിലര്‍ പാഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായും തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായും സംഘടന കുറ്റപ്പെടുത്തി. 70 പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൂരവും നിയമവിരുദ്ധവുമായ രീതികളാണ് ഇവിടങ്ങളില്‍ പീഡനത്തിനായി അവലംബിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം പീഡനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും തടവുകാരെ വിട്ടയക്കാനും സംഘടന യു.എ.ഇ സര്‍ക്കാരിനോടേ ആവശ്യപ്പെട്ടു. 2018 മാര്‍ച്ച്, മെയ് മാസങ്ങള്‍ക്കിടയില്‍ യമനില്‍ 51 പേരെയാണ് യു.എ.ഇ സൈനികര്‍ തട്ടിക്കൊണ്ടുപോയത്. അവരില്‍ 19 പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. വിട്ടയക്കപ്പെട്ട തടവുകാരുമായും കാണാതായവരുടെ ബന്ധുക്കളുമായും തങ്ങള്‍ സംസാരിച്ചതായും സംഘടനാ വക്താവ് ടിരാന ഹാസണ്‍ വ്യക്തമാക്കി. യമനിലെ അരക്ഷിതാവസ്ഥ മുതലെടുത്താണ് യു.എ.ഇ ഇത്തരം രഹസ്യ തടവറകള്‍ നടത്തുന്നത്. ഒരു വര്‍ഷത്തിലേറെയായി തെക്കന്‍ യമനിലെ അദ്ന്‍ പ്രദേശത്ത് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ടിരാന പറഞ്ഞു.
യു.എ.ഇ സൈനികര്‍ തന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതായും തന്റെ തലയൊഴിച്ചുള്ള ഭാഗങ്ങള്‍ കുഴിയിലിറക്കി മണ്ണിട്ടതായും തടവുകാരിലൊരാള്‍ ആംനെസ്റ്റിയോട് പറഞ്ഞു. യമനി ഭരണകൂടത്തിന് നിയന്ത്രണമില്ലാത്ത പീഡനകേന്ദ്രങ്ങള്‍ യു.എ.ഇ പ്രവര്‍ത്തിപ്പിക്കുന്നതായി അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിന്നു.
രഹസ്യ തടവറകള്‍ അടച്ചുപൂട്ടാന്‍ കഴിഞ്ഞ ദിവസം യമന്‍ ഭരണകൂടവും യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നില്ലെന്നാണ് യു.എ.ഇയുടെ നിലപാട്. ഹൂത്തി വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ സൗദി സഖ്യത്തിലെ അംഗമാണ് യു.എ.ഇ. എന്നാല്‍ തെക്കന്‍ യമനില്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇയെന്ന് നേരത്തേ പരാതികളുണ്ടായിരുന്നു.