അമേരിക്കയ്ക്കുമേല്‍ റഷ്യന്‍ സൈബര്‍ ആക്രമണമോ? ട്രംപിനെ ജയിപ്പിച്ചത് പുടിനോ? എല്ലാം റഷ്യയ്ക്ക് വേണ്ടി?
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് റഷ്യ അട്ടിമറിച്ചതായി സൂചന. ഹിലരിയുടെ മെയില്‍ ചോര്‍ത്തിയതിനു പിന്നില്‍ പുടിന് പങ്കെന്ന് സംശയം.
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തെ കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ട്രംപിന്റെ വിജയത്തിനു പിന്നില്‍ റഷ്യയാണെന്ന സംശങ്ങള്‍ നിലനില്‍ക്കെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി സൂചന. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടതായും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വെളിപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പിനിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരിയുടെ മെയില്‍ ചോര്‍ന്നത് ഏറെ വിവാദമായിരുന്നു. ഹിലരുയുടേത് മത്രമല്ല നിരവധി ഡെമോക്രാറ്റിക് അംഗങ്ങളുടെ മെയിലുകള്‍ ചോര്‍ത്തിയതായും ഇത് പുടിന്റെ അറിവോടെ ആയിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന വിവരം. പുടിന്റെ അറിവോടെ അല്ലാതെ ഇത് നടക്കില്ലെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കുന്നു. എന്‍ബിസി ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
പുടിന് വ്യക്തമായ പങ്ക്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടല്‍ നടത്തിയിരുന്നുവെന്നാണ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് നേതൃത്വം നല്‍കിയത് പുടിന്‍ തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുടെയും നിരവധി സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചോര്‍ത്തി ട്രംപിന് അനുകൂലമാക്കാന്‍ സാധിച്ചുവെന്നാണ് വിവരം.
അമേരിക്കയോട് പ്രതികാരം
പുടിന് മൂന്ന് ലക്ഷ്യങ്ങളുണ്ടായിരുന്നതായാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഹിലരിയോട് പുടിന് പ്രതികാരമുണ്ടായിരുന്നുവെന്നും അതിനാലാണ് ഹിലരി അധികാരത്തിലെത്താതിരിക്കാന്‍ പുടിന്‍ ശ്രമിച്ചതെന്നുമാണ് വിവരങ്ങള്‍. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അഴിമതി ഉണ്ടെന്ന് കാണിക്കുകയാണ് മറ്റൊരു ലക്ഷ്യമെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയിക്കുള്ള വിശ്വാസ്യത തകര്‍ക്കുകയാണ് മൂന്നാമത്തെ ലക്ഷ്യമെന്നും ഇന്റലിജന്‍സ്.
ഹിലരിയും പുടിനും തമ്മില്‍
2011ലെ റഷ്യന്‍ തിരഞ്ഞെടുപ്പില്‍ പുടിന്‍ വിരുദ്ധ പ്രസ്താവന നടത്തിയതാണ് ഹിലരിക്കെതിരെ പുടിന് വിരോധനം ഉണ്ടാകാന്‍ കാരണമായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇതാണ് ഹിലരിയെ ശത്രുവായി കണ്ട് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണമെന്നാണ് സൂചന.
നല്ല ബന്ധം
തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കണം എന്നു തന്നെയായിരുന്നു റഷ്യ ആഗ്രഹിച്ചിരുന്നത്. ട്രംപ് വിജയിച്ചാല്‍ മാത്രമെ അമേരിക്കയുമായി നല്ല ബന്ധം സാധ്യമാവുകയുള്ളൂവെന്ന കാര്യം പുടിന് അറിയാമായിരുന്നുവെന്നും ഇന്റലിജന്‍സ്.
പുടിനോട് ഇക്കാര്യം വ്യക്തമാക്കി
അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഏത് വിദേശ ശക്തി ഇടപെടന്‍ നടത്തിയാലും ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. എപ്പോള്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് തീരുമാനിക്കുന്നത് അമേരിക്കയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമാര്‍ പുടിനുമായി സംസാരിച്ചിട്ടുണ്ടെന്നും ഒബാമ.
ആരോപണങ്ങള്‍ തള്ളുന്നു
അതേസമയം ആരോപണങ്ങള്‍ തള്ളി റഷ്യ രംഗത്തെത്തി. എന്‍ബിസി പുറത്തുവിട്ട വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി.
എന്തുകൊണ്ട് ഇത്രനാള്‍ മിണ്ടിയില്ല
പുടിന്റെ നേതൃത്വത്തില്‍ റഷ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിഷേധിച്ചു. ഹാക്കിങ് നടന്നുവെങ്കില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നു. തിരഞ്ഞെടുപ്പ് നടന്ന് ഒരുമാസം കഴിഞ്ഞാണ് ഇത്തരം ഒരു ആരോപണം പുറത്തു വന്നിരിക്കുന്നതെന്നും ട്രംപ്.