സിഒടി നസീര്‍ വധശ്രമം: എ എൻ ഷംസീറിന്റെ വീടിന് സമീപത്ത് നിന്നും കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്
കണ്ണൂര്‍: വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസില്‍ പോലീസ് ബോധപൂര്‍വ്വം നിയമ വ്യവസ്ഥയെ തകിടം മറിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീട് സ്ഥിതി ചെയ്യുന്ന മാടപ്പീടികയില്‍ നിന്നും തലശ്ശേരിയിലേക്ക് ആഗസ്ത് 1ന് ഉച്ചക്ക് ശേഷം 2.30ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
വൈകുന്നേരം അഞ്ചു മണിക്ക് തലശ്ശേരി ടൗണില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എംപി മാരായ കെ മുരളീധരന്‍,കെ സുധാകരന്‍ എന്നിവര്‍ സമാപന പരിപാടിയില്‍ പ്രസംഗിക്കും. നസീറിനെ വധിക്കാന്‍ ശ്രമിച്ചതിനെ പരാമര്‍ശിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നായിരുന്നു പറഞ്ഞത്.

കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട കാര്യമുണ്ടോ എന്നാണ് കോടിയേരി എല്ലാ കൊലപാതകം നടന്നപ്പോഴും പരോക്ഷമായി കൊലപാതകത്തെ ന്യായീകരിച്ച് കൊണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും വേണ്ടി ഇങ്ങനെ തന്നെയാണ് പറയാറുള്ളത്. സിഒടി നസീറിനോട് പകയും വിദ്വേഷവും ഉള്ളത് സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കുമല്ല എന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ വ്യക്തമാവുകയും, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മുഴുവന്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് തെളിയുകയും ചെയ്തു.
തലനാരിഴക്കാണ് നസീര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സിഒടി നസീറിനെതിരായ വധശ്രമം സംബന്ധിച്ച് നിയമസഭയില്‍ അടിയന്തിര പ്രമേയം വന്നപ്പോള്‍ ഷംസീര്‍ എംഎല്‍എക്കെതിരെ ആരോപണം ഉന്നയിക്കപ്പെടുകയും ആ സമയത്ത് വ്യക്തിപരമായി മറുപടി പറയാന്‍ അവസരം ഉണ്ടായിട്ടും എംഎല്‍എ അനുവര്‍ത്തിച്ച മൗനം കുറ്റസമ്മതമാണെന്ന് ആ സമയത്ത് തന്നെ എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. സംസ്ഥാനത്തെ നിയമ സംവിധാനത്തിന്റെ മുഖ്യ പരിപാലകനാകേണ്ട മുഖ്യമന്ത്രി പോലും കള്ളം പറയുന്ന സാഹചര്യവും ഈ കേസിലുണ്ടായി. നസീര്‍ പോലീസിന് കൊടുത്ത മൂന്നു മൊഴിയിലും ഷംസീറിന്റെ പേരില്ല എന്നാണ് മുഖ്യമന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രി നിയമസഭയില്‍ ഈ കളവ് പറഞ്ഞ ഉടന്‍ നസീര്‍ തന്നെ മാധ്യമങ്ങളോട് സത്യാവസ്ഥ തുറന്ന് പറഞ്ഞത് ജനങ്ങള്‍ കണ്ടതാണെന്നും പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications