4 പതിറ്റാണ്ട് ബിജെപി രണ്ടാം സ്ഥാനത്ത്; ഇത്തവണ വിജയം ഉറപ്പെന്ന് സ്ഥാനാര്‍ത്ഥി, ലീഗ് വോട്ടും ലഭിക്കും
കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമാണ് മഞ്ചേശ്വരത്ത് നടക്കുന്നത്. കഴിഞ്ഞ തവണ 86 വോട്ടുകള്‍കള്‍ക്ക് നഷ്ടമായ മണ്ഡലം എന്തുവിലകൊടുത്തും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം. ദേശീയ നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ വന്ന് മഞ്ചേശ്വരത്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം മാത്രമല്ല, മറ്റൊരു മണ്ഡലം കൂടി ഇത്തവണ ബിജെപി വിജയിക്കുമെന്നാണ് അവരുടെ അവകാശവാദം. കഴിഞ്ഞ 40 വര്‍ഷമായി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുന്ന കാസര്‍കോട് മണ്ഡലത്തിലമാണ് മഞ്ചേശ്വത്തിന് പുറമെ പാര്‍ട്ടി ജില്ലയില്‍ വിജയം പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
വിജയികള്‍ ലീഗ്
നാല്‍പ്പത് വര്‍ഷത്തളോമായി യുഡിഎഫില്‍ മുസ്ലിം ലീഗിന്‍റെ കൈവശമുള്ള മണ്ഡലമാണ് കാസര്‍കോട്. 1977 ല്‍ ടിഎ ഇബ്രാഹീമിലൂടെയാണ് മണ്ഡലത്തില്‍ ആദ്യമായി മുസ്ലിം ലീഗ് വിജയിക്കുന്നത്. 1980 ല്‍ സിടി അഹമ്മദാലി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. പിന്നീട് 2006 വരേയുള്ള ആറ് വര്‍ഷവും അദ്ദേഹം തന്നെയായിരുന്നു കാസര്‍കോട് നിന്നുള്ള എംഎല്‍എ.
ബിജെപിയുടെ നേട്ടം
1982 ലെ തിരഞ്ഞെടുപ്പില്‍ സിടി മുഹമ്മദാലിക്കെതിരെ 17657 വോട്ടുകള്‍ നേടിയാണ് മണ്ഡലത്തില്‍ ബിജെപി ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തുന്നത്. എന്‍ നാരായണ ബട്ടായിരുന്നു അന്നത്തെ സ്ഥാനാര്‍ത്ഥി. പിന്നീട് 2016 വരെയുള്ള എല്ലാം തിരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനം പിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍എ നെല്ലിക്കുന്നിനെതിരെ 8607 വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ പരാജയപ്പെട്ടത്.
ബിജെപിയുടെ പ്രതീക്ഷ
5600 വോട്ടുകളായിരുന്നു രവീശ തന്ത്രി കുണ്ടാറിന് ലഭിച്ചത്. ഇതിലാണ് ബിജെപിയുടെ പ്രതീക്ഷ. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നത് ഉള്‍പ്പെടെ സ്വാധീനിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. നെല്ലിക്കുന്നിനെതിരെയുള്ള ലീഗിനകത്തെ വോട്ടുകള്‍ എല്‍ഡിഎഫിന് പോയാലും ഗുണം ബിജെപിക്കാണ്. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായി വന്നാല്‍ വിജയം സ്വന്തമാക്കാമെന്നാണ് ബിജെപി വിലയിരുത്തല്‍.
ലീഗ് വോട്ടും
ക്രിസ്ത്യൻ വിഭാഗത്തിന്റേതടക്കം ന്യൂനപക്ഷ വോട്ടുകളും ബിജെപി പ്രതീക്ഷിക്കുന്നു. മുവായിരത്തിലേറെ ക്രിസ്ത്യന്‍ വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. എൻഎ നെല്ലിക്കുന്നിനെതിരെ മണ്ഡലത്തില്‍ ശക്തമായ ജനവികാരമുണ്ട്. അതിനാല്‍ ലീഗ് വോട്ടിലെ ഒരു വിഭാഗം ഇത്തവണ തങ്ങള്‍ക്ക് ലഭിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ ശ്രീകാന്ത് അഭിപ്രായപ്പെടുന്നത്. .
തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നു. 53356 വോട്ടുകള്‍ നേടി യുഡിഎഫ് ഒന്നാമത് നില്‍ക്കുമ്പോള്‍ 50002 വോട്ടുകള്‍ നേടിയ ബിജെപി തൊട്ടുപിറകില്‍ രണ്ടാം സ്ഥാനത്തുണ്ട്. 3300 വോട്ടുകളുടെ വ്യത്യാസം മാത്രം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് മറികടക്കാന്‍ കഴിയുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.
ഭൂരിപക്ഷം ഉയര്‍ത്തും
അതേസമയം, ഭൂരിപക്ഷം ഉയര്‍ത്തി മണ്ഡലം ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മുസ്ലിം ലീഗും യുഡിഎഫും അവകാശപ്പെടുന്നത്. തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുസ്ലിം ലീഗില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്നിന്‍റെ അഭിപ്രായം. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇടതിന്‍റെ നോട്ടം
സ്ഥിരമായി മൂന്നാമത് എന്ന നാണക്കേട് ഇത്തവണ തിരുത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഇടതുമുന്നണി. ഐഎന്‍എല്ലിനാണ് മുന്നണിയില്‍ സീറ്റ് നല്‍കിയിരിക്കുന്നത്. എംഎ ലത്തീഫാണ് സ്ഥാനാര്‍ത്ഥി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിടിച്ച 47844 വോട്ടുകളിലാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. ലീഗ് വോട്ടിൽ വിള്ളൽ വീണാല്‍ അത് തങ്ങള്‍ക്ക് നേട്ടമാകുമെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍