ടി ബാലകൃഷ്ണന്‍ പോലീസ് സേവനത്തിലും ഫുട്‌ബോള്‍ കളത്തിലും ഒരു പോലെ മികവ് കാണിച്ച വ്യക്തി
തൃക്കരിപ്പൂര്‍: ഉത്സവച്ചടങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ച എടാട്ടുമ്മലിലെ ടി. ബാലകൃഷ്ണന്‍ (63) പൊലീസ് സേവനത്തിലും ഫുട്‌ബോള്‍ കളത്തിലും ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു.
കൊയ്യോംകര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനായിരുന്ന അദ്ദേഹം ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് ഉത്സവച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. ആചാരക്കാര്‍ക്ക് പിന്നാലെ പോകുന്നതിനിടയില്‍ കൊയ്യോംകരയിലെ മാരികളത്തിന് സമീപം വഴിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് വാഹനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ്.ഐ.യായി സര്‍വ്വീസില്‍ നിന്ന് വിരമിച്ച ബാലകൃഷ്ണന്‍ കാസര്‍കോട്, നീലേശ്വരം, കാഞ്ഞങ്ങാട്, ആദൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം കാസര്‍കോട് ഡി.വൈ.എസ്.പി. ഓഫീസില്‍ ഹെഡ്‌കോണ്‍സ്റ്റബിളായി ജോലി ചെയ്തിട്ടുണ്ട്. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.യായാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
കാല്‍ നട യാത്രപോലും ദുസ്സഹം; കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയില്‍ അപകട സാധ്യതയേറുന്നു
പൊലീസ് സേവനത്തില്‍ കാണിച്ച മിടുക്ക് ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കളിക്കളത്തിലും പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സംസ്ഥാന ഫുട്‌ബോള്‍ താരമായ ബാലകൃഷ്ണന്‍ പിന്നീട് തലമുറകള്‍ക്ക് ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ഫുട്‌ബോള്‍ പരിശീലനം നടത്തിയ അദ്ദേഹം തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാനായിരുന്നു. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ ഷാര്‍പ് ഷൂട്ടറായാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂര്‍ പൊലീസ് ടീമിന് വേണ്ടി പതിറ്റാണ്ടിലധികം കാലം കളിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് കീഴില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കളിക്കാരെ പരിശീലിപ്പിച്ചു. 2015ല്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കാസര്‍കോട് ജില്ലാ ടീമിനെ പരിശീലിപ്പിച്ചത് ബാലകൃഷ്ണനായിരുന്നു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹാരിസായിരുന്നു മാനേജര്‍.
ഭാര്യ: കസ്തൂരി. മക്കള്‍: ബിന്ദ്യ, കീര്‍ത്തി. മരുമകന്‍: രതീഷ് (കെ.എസ്.ഇ.ബി). സഹോദരങ്ങള്‍: നാരായണന്‍ (വിമുക്തഭടന്‍), മാധവി, കുഞ്ഞിരാമന്‍ (വിമുക്തഭടന്‍), നാരായണി, രാഘവന്‍ (മുന്‍ ഫുട്‌ബോള്‍ താരം), യശോദ.












Click it and Unblock the Notifications