നൂറോളം മുസ്ലിം പള്ളികൾ പണിയുന്ന ഗോപാലകൃഷ്ണൻ ഇവിടെയുണ്ട്!!!
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ പള്ളികൾ നിർമ്മിച്ച ഒരു 89 കാരനെ പരിചയപ്പെടാം ഇനി. തിരുവനന്തപുരം ബീമാപ്പള്ളിയും പാളയം ജുമാമസ്ജിദും എരുമേലിയിലെ വാവര് പള്ളിയുമടക്കമുള്ള കേരളത്തിലെ പള്ളികളുടെ നിർമ്മാണത്തിന് മുഖ്യപങ്കുവഹിച്ച ഗോപാലകൃഷ്ണൻ തന്നെയാണ് ഇവയുടെയെല്ലാം വാസ്തുശില്പി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' എന്ന ചിത്രത്തിലെ പ്രധാന ചർച്ച വിഷയമായി ബീമാപള്ളിയും പരിസരവും വാർത്തകളിൽ നിറയുമ്പോൾ തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലാണ് ഇദ്ദേഹം.1996 ൽ ഗോപാലകൃഷ്ണൻ ബീമാപ്പള്ളിയുടെ നിർമ്മാണം ഏറ്റെടുക്കുമ്പോൾ ഇദ്ദേഹത്തിന് വയസ്സ് 29 ആയിരുന്നു.

അനന്തപുരിയുടെ സ്വന്തം ഗോപാലകൃഷ്ണൻ തിരുവനന്തപുരത്തെ ബീമാപള്ളി നിർമ്മിച്ചത് 17 വർഷം കൊണ്ടാണ്. 1966-ല്‍ ബീമാപള്ളിയുടെ നിര്‍മ്മാണം ഏറ്റെടുക്കുമ്പോള്‍ ഇദ്ദേഹത്തിന് പ്രായം 29. പള്ളിയിൽ ലഭിക്കുന്ന വിവിധ നേർച്ചകളിൽ നിന്നുള്ള വരുമാനം മാത്രം ഉപയോഗിച്ചായിരുന്നു നിർമ്മാണം.പ്രൗഢിയോടെയും ശോഭയോടെയും തലസ്ഥാനത്തിൻ്റെ തലപ്പൊക്കമായി ഉയർന്നു നിൽക്കുന്ന ബീമാപള്ളിക്ക് 132 അടിയോളം ഉയരമുണ്ട്.
കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ പ്രധാനമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. തലസ്ഥാനത്ത് നിന്ന് ആറ് കീലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾക്ക് ഓടിയെത്താനാകുന്ന തീർഥാടനകേന്ദ്രം. അന്ത്യപ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാബീവി, മകന്‍ ശൈയ്ഖ് സെയ്യിദ് ശഹീദ് മാഹീന്‍ അബൂബക്കര്‍ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയില്‍ കാണാൻ കഴിയുന്നത്. ബീമാ ബീവിയുടെ പേരില്‍ നിന്നാണ് ബീമാപള്ളി എന്ന നാമം ഉടലെടുക്കുന്നത്

ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിയ ഇവര്‍ ഒടുവില്‍ തിരുവനന്തപുരത്തെ തിരുവല്ലത്തെത്തി സ്ഥിരതാമസമാക്കി. ബീമാബീവിയുടെയും മകന്റെയും സ്വാധീനത്തില്‍ നിരവധി പേര്‍ ഇസ്ലാം മതം സ്വീകരിച്ചു.ഇവര്‍ ഇരുവരും പ്രശസ്തരായ വൈദ്യ ശ്രേഷ്ഠരുമായിരുന്നു. പിന്നിട്,ഇസ്ലാമിലേക്കുള്ള മതം മാറ്റം രാജകുടുംബത്തെ അസ്വസ്ഥതപ്പെടുത്തുകയും മാഹീനെയും കൂട്ടാളികളെയും ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തുകയുമായിരുന്നു. മകന്‍ മരിച്ച് ദിവസങ്ങള്‍ക്കകം ബീമാബീവിയും മരിച്ചുവെന്നാണ് ബീമാപ്പള്ളിയുമായി ബന്ധപ്പെട്ട ചരിത്രം പറയുന്നത്.

1962 ല്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന്റെ നിര്‍മാണക്കരാര്‍ ഗോപാലകൃഷ്ണൻ്റെ പിതാവ് ഗോവിന്ദന്‍ ഏറ്റെടുത്തതോടെയാണ് ഇദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്. ബീമാപള്ളി മാത്രമല്ല ഗോപാലകൃഷ്ണൻ്റെ കരവിരുതിൽ ഉയർന്നിട്ടുള്ളത്.കേരളത്തിലെ പല പ്രശസ്തമായ മുസ്ലിം, ക്രിസ്ത്യൻ പള്ളികളുടെ നിർമ്മാണത്തിലും ഇദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
ബീമാപള്ളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുമ്പോൾ ഗോപാലകൃഷ്ണന് ഇക്കാര്യത്തിൽ ശക്തമായ നിലപാടുണ്ട്. ''ഹ്രസ്വകാലത്തേക്ക് മാത്രം ഭൂമിയിലേക്കയക്കുന്ന മനുഷ്യൻ തന്നാലാകും വിധം ഭൂമിയുടെ ശോഭ വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.മതങ്ങളുടെ അടിസ്ഥാനതത്വം സ്നേഹം മാത്രമാണെന്നും ഗോപാലകൃഷ്ണൻ ഓർമ്മപ്പെടുത്തുന്നു''.പള്ളികളുടെ വാസ്തുശില്പിയാക്കി ഗോപാലകൃഷ്ണനെ മാറ്റിയ ബീമാപള്ളി ഇദ്ദേഹം നിർമ്മിച്ചിട്ട് കാൽനൂറ്റാണ്ട് പിന്നിടുകയാണെന്ന പ്രത്യേകയും ഇക്കൊല്ലത്തിനുണ്ട്.

തിരുവനന്തപുരം കടുവയില്‍ പള്ളി, പത്തനംതിട്ട എരുമേലി വാവര് പള്ളി ഉള്‍പ്പെടെയുള്ള 111 മസ്ജിദുകളും നാലു ക്രിസ്ത്യന്‍ പള്ളികളും ഒരു ക്ഷേത്രവും ഗോപാലകൃഷ്ണൻ തൻ്റെ ജീവിതസപര്യയ്ക്കിടെ നിര്‍മിച്ചു. തിരുവനന്തപുരം കടുവയില്‍ പള്ളിയും ചന്ദനപ്പള്ളിയും കരുനാഗപ്പള്ളിയിലെ താജ്മഹല്‍ മാതൃകയിലുള്ള കൂറ്റന്‍ പള്ളിയുമടക്കം പണിതതോടെ ഗോപാലകൃഷ്ണന്‍ പള്ളി പണിയുന്ന കൃഷ്ണനായി അറിയപ്പെടാൻ തുടങ്ങി.രണ്ടുവര്‍ഷം മുമ്പ് പണിത ആറാട്ടുപുഴ പള്ളിയായിരുന്നു ഇദ്ദേഹം നിർമ്മിച്ച അവസാനത്തെ പള്ളി.
Recommended Video

പള്ളി നിർമ്മിക്കാനെന്ന പേരിൽ പ്രത്യേകിച്ച് എഞ്ചിനീയറിംഗ് കോഴ്സൊന്നും ഇദ്ദേഹം പാസായിട്ടില്ല.ആത്മവിശ്വാസവും മതമൈത്രിയിൽ വിശ്വസിക്കലും ഓരോ പള്ളികളുടെ നിർമ്മാണത്തിലും ലഭിക്കുന്ന ധൈര്യവും മാത്രമാണ് ഈ രംഗത്തുള്ള ഗോപാലകൃഷ്ണൻ്റെ കൈമുതൽ.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വീട്ടിൽ വിശ്രമ ജീവിതത്തിലാണ് 89 വയസ്സുള്ള ഗോപാലകൃഷ്ണൻ."ഈശ്വരൻ്റെ സമ്മാന''മെന്നാണ് ഗോപാലകൃഷ്ണൻ തൻ്റെ ഭവനത്തിന് പോലും പേര് നൽകിയിട്ടുള്ളത്. ഇത്രയുമധികം നാളത്തെ അനുഭവം ഒരു പുസ്തകമാക്കി മാറ്റാനും ആലോചിക്കുന്നുണ്ട്. 'ഞാൻ കണ്ട ഖുർആനെന്ന' പേരിലാണ് പുസ്തകം പുറത്തിറങ്ങുക.ഇതിൻ്റെ രചനയും പുരോഗമിക്കുകയാണ്.












Click it and Unblock the Notifications