ജനയുഗത്തിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക വിരാമം
തിരുവനന്തപുരം: സിപിഐയുടെ പത്രമായ ജനയുഗത്തിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക വിരാമമായി. 2013 ഒക്‌ടോബര്‍ 31 നകം കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടും എന്ന ഭീഷണി മാനേജ്‌മെന്റ് പിന്‍വലിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ആരായാന്‍ മൂന്നാംഗ കമ്മിറ്റിയേയും നിയമിച്ചു.
രാജ്യത്തെ തൊഴില്‍ സ്ഥാപനങ്ങളിലെ കരാര്‍ നിയമനങ്ങള്‍ക്കെതിരെ ശക്തമായ സമരം നയിക്കുന്ന പാര്‍ട്ടിയുടെ പത്രത്തില്‍ കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. 2007 ല്‍ പത്രം പുന:പ്രസിദ്ധീകരണം തുടങ്ങിയ കാലം മുതലേ ഈ കീഴ് വഴക്കമാണ് തുടര്‍ന്ന് പോന്നത്. തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ കുറച്ച് ജീവനക്കാര്‍ക്ക് സ്ഥിരപ്പെടുത്തിയ ഉത്തരവ് നല്‍കിയെങ്കിലും അവരേയും പിന്നീട് കരാറിന് കീഴില്‍ കൊണ്ടുവരികയാണ് പത്രമാനേജ്‌മെന്റ് ചെയ്തത്.
ഏറ്റവും ഒടുവില്‍ വീണ്ടും കരാര്‍ പുതുക്കാന്‍ കമ്പനി തൊഴിലാളികളോട് ആവശ്യപ്പെട്ടു. വാഗ്ദാന ലംഘനത്തിനെതിരെ തൊഴിലാളികള്‍ പ്രതികരിക്കുകയും കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ കരാറില്‍ ഒപ്പിടാത്തവരെ തുടര്‍ന്ന് ജോലിചെയ്യാന്‍ താത്പര്യമില്ലാത്തവരായി കണക്കാക്കി പുറത്താക്കുമെന്നാണ് പത്രം ഭീഷണി മുഴക്കിയത്.
പിന്നീട് പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ട് ചര്‍ച്ച നടത്തി സമവായത്തിലെത്തിയെങ്കിലും മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഒക്‌ടോബര്‍ 31 എന്ന അന്ത്യശാസനം ജീവനക്കാര്‍ക്ക് മുന്നില്‍ വച്ചത്. ഇതേദിവസം തന്നെ പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് സന്തോഷിന് പുറത്താക്കുകയും ചെയ്തു. നാല് മാസം മുമ്പ് വ്യക്തിപരമായ വിഷയത്തില്‍ നല്‍കിയ രാജിക്കത്തിന്റെ ബലത്തിലായിരുന്നു സന്തോഷിനെതിരായ നടപടി.
ജനയുഗത്തിലെ പ്രശ്‌നങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് വണ്‍ഇന്ത്യ ആയിരുന്നു. വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ 31 ന് രാത്രി തന്നെ പത്രത്തിന്റെ അടിയന്തര ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നു.
കരാറില്‍ ഒപ്പിടാത്ത തൊഴിലാളികള്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ആരായാന്‍ കെപി രാജേന്ദ്രന്‍, അഡ്വ. ഡിബി ബിനു, പി രാജു എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു.
മാനേജ്‌മെന്റിന്റെ തീരുമാനത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ സ്വാഗതം ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് താത്കാലികമായ അവസാനമേ ഉണ്ടായിട്ടുള്ളു , ശാശ്വത പരിഹാരമാണ് തങ്ങളുടെ ആവശ്യം എന്നാണ് ജീവനക്കാര്‍ പറയുന്നത്.