മണ്ഡലകാലത്ത് ശബരിമലയിലേക്ക് കൂടുതൽ യുവതികളെത്തും; അനുമതി തേടിയത് 550 യുവതികൾ
Recommended Video
പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ സംഘർഷഭരിതമായിരുന്നു സന്നിധാനവും പരിസരവും. ശക്തമായ പ്രതിഷേധങ്ങളെ വകവയ്ക്കാതെ പന്ത്രണ്ടോളം സ്ത്രീകളാണ് മലചവിട്ടാനെത്തിയത്. എന്നാൽ പോലീസിന്റെ കൈയ്യിൽ പോലും കാര്യങ്ങൾ കൈവിട്ടുതുടങ്ങിയ സാഹചര്യത്തിൽ മലചവിട്ടാനാകാതെ തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു ഇവർക്ക്.
ശബരിമലയിലെ ഏറ്റവും ദൈർഘ്യമേറിയ തീർത്ഥാടനകാലമാണ് മണ്ഡല- മകരവിളക്ക് പൂജകൾക്കായി നട തുറക്കുന്നതോടെ ആരംഭിക്കുന്നത്. ഇക്കാലയളവിൽ നാൽപ്പത്തിയൊന്നു നാൾ വൃതം നോറ്റ് ഇരുമുടിക്കെട്ടുമായി കൂടുതൽ സ്ത്രീകൾ സന്നിധാനത്തേയ്ക്ക് എത്തും. 550ഓളം സ്ത്രീകളാണ് തീർത്ഥാടനത്തിന് അനുമതി തേടി പോലീസിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിഷേധങ്ങൾ വകവയ്ക്കാതെ
സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പൂജകൾക്കായാണ് ആദ്യമായി നട തുറന്നത്. ശബരിമലയിൽ നാമ ജപ പ്രതിഷേധമെന്ന പേരിൽ തടിച്ചുകൂടിയവർ വലിയ സംഘർഷങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു. മല ചവിട്ടാനായി ആന്ധ്രാ സ്വദേശിനിയായ മാധവി എന്ന 45കാരിയാണ് ആദ്യമെത്തിയത്. പമ്പയിൽ നേരിട്ട കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മാധവിക്ക് ദർശനം നടത്താതെ മടങ്ങേണ്ടി വന്നിരുന്നു. പിന്നാലെയെത്തിയവർക്കും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നത്.
സ്ത്രീകൾ മുന്നോട്ട് തന്നെ
പ്രായം സംബന്ധിച്ച സംശയം തോന്നുന്നവരെയെല്ലാം തടയുന്ന കാഴ്ചയാണ് സന്നിധാനത്ത് കണ്ടുവരുന്നത്. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോൾ 52 കാരിയായ തൃശൂർ സ്വദേശിനി ലളിതയെ നടപ്പന്തലിൽ തടയുകയും ഇവർക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടാവുകയും ചെയ്തു. എന്നാൽ സന്നിധാനത്ത് നേരിടേണ്ടി വരുന്ന കനത്ത പ്രതിഷേധങ്ങൾ സ്ത്രീകളെ പിന്നോട്ടടിച്ചിട്ടില്ലെന്നാണ് കൂടുതൽ സ്ത്രീകൾ അനുമതി തേടി രംഗത്തെത്തിയതിൽ നിന്നും വ്യക്തമാകുന്നത്.
550 പേർ
പോലീസ് പോർട്ടലിൽ ദർശനത്തിന് അനുമതി തേടി പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള 550 സ്ത്രീകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്കൊപ്പം ഇതര സംസ്ഥാനത്ത് നിന്നുള്ള സ്ത്രീകളും ഇതിൽ ഉൾപ്പെടും.
കൂടുതൽ പേരെത്തും
നവംബർ 16ാം തീയതിയാണ് മണ്ഡലകാല പൂജകൾക്കായി നട തുറക്കുന്നത്. ഇനിയും കൂടുതൽ സ്ത്രീകൾ ദർശനത്തിന് അനുമതി തേടി എത്താനാണ് സാധ്യത. മൂന്ന് ലക്ഷം പേരാണ് ഇതുവരെ തീർത്ഥാടനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
വിവരങ്ങൾ രഹസ്യം
പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. മുൻപ് ദർശനം നടത്താനെത്തിയ സ്ത്രീകളുടെ വീടുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇവർക്കെതിരെ സൈബർ ആക്രമണവും ശക്തമായിരുന്നു. മല ചവിട്ടാൻ മാലയിട്ടതിന്റെ പേരിൽ കോഴിക്കോട് സ്വദേശിനിക്ക് ജോലി നഷ്മമാവുകയും ചെയ്തു.
ഓൺലൈൻ സംവിധാനം
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ദർശനം നടത്തേണ്ട സമയം തീർത്ഥാടകർക്ക് തിരഞ്ഞെടുക്കാം. കെഎസ്ആർടിസിയുമായും ഈ പോർട്ടൽ ബന്ധിപ്പിച്ചിട്ടുണ്ട്. നിലയ്ക്കലിൽ കെഎസ്ആർടിസി ടിക്കറ്റിനായി ക്യൂ നിൽക്കുന്നതും ഇതോടെ ഒഴിവാക്കാം.
പോലീസിന് വെല്ലുവിളി
മണ്ഡലകാലത്തെ സുരക്ഷ പോലീസിന് വലിയ വെല്ലുവിളിയാണ്. ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്ക് നട തുറന്നപ്പോൾ പോലീസൊരുക്കിയ കനത്ത സുരക്ഷാ വലയത്തിനിടയിലും സന്നിധാനത്ത് പ്രതിഷേധങ്ങൾ അരങ്ങേറി. കടുത്ത നിയന്ത്രണങ്ങൾക്കിടയിലായിരുന്നു ഇത്തവണ തീർത്ഥാടകർ മല ചവിട്ടിയത്. മണ്ഡലകാലത്ത് ഇത്രയധികം സ്ത്രീകൾ ഒന്നിച്ചെത്തിയാൽ വലിയ സജ്ജീകരണങ്ങൾ തന്നെ ഒരുക്കേണ്ടി വരും. കൂടുതൽ വനിതാ പോലീസിനെയും സന്നിധാനത്ത് വിന്യക്കേണ്ടി വരും.
ഇടപെടാൻ പരിമിതി
ശബരിമലയിൽ ആശങ്കയുടെ ആവശ്യമില്ലെന്നും സുരക്ഷിതമായ ദർശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സന്നിധാനത്തെ പോലീസ് നടപടികൾക്ക് ചില പരിമിതികൾ ഉണ്ട്. മുൻപ് നടന്ന സംഘർഷങ്ങളിൽ പങ്കെടുത്തവർ ഇരുമുടിക്കെട്ടുമായി എത്തിയാൽ തടയുന്നതിൽ പോലീസിന് നിയമപരമായി തടസ്സങ്ങളുണ്ട്. മുതിർന്ന സ്ത്രീകളെ മുൻനിർത്തി സ്ത്രീകളെ തടയാനുള്ള ശ്രമങ്ങളും സന്നിധാനത്ത് നടക്കുന്നുണ്ട്. സ്ത്രീപ്രവേശനം ഏതുവിധേനയും തടയുക എന്ന ലക്ഷ്യമാണ് സംഘപരിവാർ സംഘടനകൾക്ക് മുന്നിലുള്ളത്.
ശബരിമല സംഘർഷത്തിൽ ഉൾപ്പെട്ട 200 പേർ വീണ്ടുമെത്തി; മണ്ഡലകാല സുരക്ഷ പോലീസിന് വെല്ലുവിളി
മുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപി