Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ നമ്പര്‍ ലഭിച്ചതു നിര്‍ണായകം: മനുഷ്യക്കടത്ത് അന്വേഷണം കൊടുങ്ങല്ലൂരിലേക്കും

തൃശൂര്‍: മനുഷ്യക്കടത്തു സംബന്ധിച്ച് കൊടുങ്ങല്ലൂരിലേക്കും അന്വേഷണം നീളുന്നു. ആസ്‌ത്രേലിയയിലേക്ക് കൊച്ചിവഴി അനധികൃത കുടിയേറ്റം നടന്നുവെന്ന സൂചന ലഭിച്ചതിനിടെ കൊടുങ്ങല്ലൂരിലും അനധികൃത ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്ഷേത്ര പരിസരത്തു നിന്ന് 52 ഓളം ബാഗുകളാണ് കിട്ടിയത്. ഇവ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. രണ്ടു ശ്രീലങ്കന്‍ സ്വദേശികളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നിന്നു കണ്ടെത്തി.

അതിനിടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നു കരുതുന്ന ഡല്‍ഹി സ്വദേശിയുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിച്ചു. മുപ്പതു വയസു കഴിഞ്ഞ ഇയാള്‍ കന്യാകുമാരിയില്‍ എത്തി ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സ തേടിയിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ നമ്പറും ലഭിച്ചു. അതില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാക്കാമെന്നാണ് കരുതുന്നത്. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികളും സംഘത്തിലുണ്ടെന്നാണ് സൂചന. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

മുനമ്പം വഴിയുള്ള മനുഷ്യക്കടത്തില്‍ 41 അംഗസംഘമാണെന്നാണ് കരുതുന്നത്. മത്സ്യതൊഴിലാളികള്‍ ഇന്ധനം നിറയ്ക്കുന്ന പമ്പില്‍ നിന്നു സംഘം വന്‍തോതില്‍ ഇന്ധനം ശേഖരിച്ചതായും അറിയുന്നു. അവിടെ രണ്ടു കേസുകളെടുത്തു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പോലീസ് സംഘമാണ് ബാഗുകളെ കുറിച്ചും അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബാഗിനുള്ളില്‍ മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി.

 മുനമ്പത്തുനിന്ന് ഓസ്ട്രേലിയയ്ക്ക് പുറപ്പെട്ടതു ലങ്കന്‍ കുടുംബങ്ങള്‍?

മുനമ്പത്തുനിന്ന് ഓസ്ട്രേലിയയ്ക്ക് പുറപ്പെട്ടതു ലങ്കന്‍ കുടുംബങ്ങള്‍?

മുനമ്പം തീരത്തെ മാല്യങ്കരയില്‍നിന്നു സാഹസികമായി ഓസ്ട്രേലിയയിലേക്കു തിരിച്ചവര്‍ ശ്രീലങ്കക്കാരെന്നു സൂചന. നാലു ഗര്‍ഭിണികളും നവജാതശിശുവും ഉള്‍പ്പെടെ 13 കുടുംബങ്ങളാണു ജീവന്‍ പണയംവച്ച്, പഴഞ്ചന്‍ ബോട്ടില്‍ യാത്രതിരിച്ചത്. സംഘത്തില്‍ അമ്പതിലേറെപ്പേരുണ്ട്. ഉണങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാമഗ്രികളും കുടിവെള്ളവും മരുന്നും വന്‍തോതില്‍ ഡീസലും ശേഖരിച്ച് സംഘം യാത്രയ്ക്കു മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതായി തെളിഞ്ഞു. കുടിവെള്ളം ശേഖരിക്കാന്‍ മുനമ്പത്തുനിന്ന് അഞ്ചു ടാങ്കുകള്‍ വാങ്ങി.കഴിഞ്ഞ 12-നു ബോട്ട് തീരം വിട്ടതായാണു സൂചന. അത്യാധുനിക കപ്പലില്‍ ഏഴുദിവസമെടുക്കുന്ന ഓസ്ട്രേലിയന്‍ യാത്രയ്ക്കു ബോട്ടില്‍ 40-50 ദിവസമെടുക്കും. സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ മനുഷ്യക്കടത്താണിതെന്നും സംശയിക്കുന്നു. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ദയാമാതാ എന്ന ബോട്ടിലാണു സംഘം പുറപ്പെട്ടതെന്നു സൂചനയുണ്ട്. തിരുവനന്തപുരം, കുളച്ചല്‍ സ്വദേശികളുടെ പേരിലുള്ള ബോട്ട് ആന്ധ്രാപ്രദേശ് സ്വദേശി വിലയ്ക്കു വാങ്ങിയതാണെന്നും സംശയിക്കുന്നു.

 1.20 കോടി രൂപയ്ക്ക് ഇടപാട് നടന്നതെന്നു പോലീസ്

1.20 കോടി രൂപയ്ക്ക് ഇടപാട് നടന്നതെന്നു പോലീസ്

സംഘത്തിന്റേതെന്നു സംശയിക്കുന്ന 19 ബാഗുകള്‍ ദുരൂഹസാഹചര്യത്തില്‍ വടക്കേക്കര, ചെറായി സ്റ്റേഷന്‍ പരിധിയില്‍നിന്നു കണ്ടെടുത്തു. സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളും യാത്രയ്ക്കുള്ള ഭക്ഷണസാമഗ്രികളും ബാഗുകളിലുള്ളതിനാല്‍ ഇവ മനഃപൂര്‍വം ഉപേക്ഷിച്ചതാവില്ലെന്നാണു നിഗമനം. അപകടകരമായ മനുഷ്യക്കടത്തിന്റെ സൂചന ലഭിച്ച സാഹചര്യത്തില്‍ തീരസംരക്ഷണസേനയും നാവികസേനയും കടലില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെക്കുറിച്ചു പോലീസും അന്വേഷണമാരംഭിച്ചു.സംഘത്തില്‍പ്പെട്ട യുവതി അടുത്തിടെയാണു ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ പ്രസവിച്ചതെന്നു പോലീസ് പറയുന്നു. തീരസേനയുടെ രണ്ടും നാവികസേനയുടെ ഒരു കപ്പലുമാണു തെരച്ചില്‍ നടത്തുന്നത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി ആലുവ റൂറല്‍ എസ്.പി: രാഹുല്‍ ആര്‍. നായര്‍ അറിയിച്ചു. ആലുവ റൂറല്‍ എ.എസ്.പി: സോജനാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

താമസിച്ചിരുന്നത് ചോറായിയിലെ ഹോം സ്റ്റേയില്‍

താമസിച്ചിരുന്നത് ചോറായിയിലെ ഹോം സ്റ്റേയില്‍

കഴിഞ്ഞ അഞ്ചുമുതല്‍ സംഘം ചെറായിയിലെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്നതായി വിവരമുണ്ട്. ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്നും സംശയിക്കുന്നു. ഡല്‍ഹി വിലാസമാണു നല്‍കിയിരുന്നത്.40-50 പ്രായമുള്ളവരാണ് ഇവിടെ താമസിച്ചിരുന്നതെന്നു സി.സി. ടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 12-നു രാവിലെ ആറിനാണു മുറികള്‍ ഒഴിഞ്ഞ് രണ്ടു വാഹനങ്ങളിലായി സംഘം പുറപ്പെട്ടത്. കഴിഞ്ഞ ഏഴിനും 11-നുമായി മാല്യങ്കരയിലെ പമ്പില്‍നിന്ന് 10 ലക്ഷം രൂപ മുടക്കി 12,500 ലിറ്റര്‍ ഡീസല്‍ ശേഖരിച്ചതായി രേഖകളുണ്ട്. ഇതുപയോഗിച്ച് ആഴക്കടലില്‍ പരമാവധി 60 ദിവസം യാത്രചെയ്യാം. 6000 ലിറ്റര്‍ ഡീസല്‍ ബാരലിലാണു വാങ്ങിയത്. 150 ബ്ലോക്ക് ഐസും ബോട്ടില്‍ നിറച്ചിട്ടുണ്ട്.

 മനുഷ്യക്കടത്ത് 2015 മുതല്‍

മനുഷ്യക്കടത്ത് 2015 മുതല്‍


നാലുവര്‍ഷം മുമ്പുവരെ മുനമ്പം വഴി മനുഷ്യക്കടത്ത് സജീവമായിരുന്നു. 2015-ലാണ് ഒടുവില്‍ മനുഷ്യക്കടത്ത് നടന്നത്. അന്ന് മനുഷ്യക്കടത്ത് ഏജന്റുമാരായ ശ്രീലങ്കക്കാര്‍ ഉള്‍പ്പെടെ 13 അംഗ സംഘത്തെയാണു മുനമ്പം പോലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണു സാധാരണയായി ബോട്ടില്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണു യാത്ര. കടലില്‍ നീന്തി, തീരത്തെത്തി ഓസ്ട്രേലിയന്‍ പോലീസിനു കീടങ്ങുകയാണു രീതി. മൂന്നുമാസത്തെ തടവുശിക്ഷയ്ക്കുശേഷം ഓസ്ട്രേലിയയില്‍ കഴിയാന്‍ സാങ്കേതികാനുമതി നേടാമെന്നതാണു ശ്രീലങ്കന്‍ അഭയാര്‍ഥികളെയും മറ്റും ആകര്‍ഷിക്കുന്നത്. യാത്രക്കാര്‍ തീരത്തേക്കു നീന്തിക്കഴിഞ്ഞാല്‍, തെളിവു നശിപ്പിക്കാന്‍ ബോട്ട് അഗ്നിക്കിരയാക്കും. എത്തുമെന്ന് ഉറപ്പില്ലാത്ത യാത്രയില്‍ ഭക്ഷണം തീര്‍ന്നാല്‍, മത്സ്യബന്ധനം മാത്രമാണു മാര്‍ഗം. ഇത്രയും സാഹസികമായ യാത്രയ്ക്കാണു ഗര്‍ഭിണികളും െകെക്കുഞ്ഞുമടക്കം കേരളതീരത്തുനിന്നു പുറപ്പെട്ടത് എന്നതാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്. സംഘത്തിലെ ചിലര്‍ ഡല്‍ഹിയില്‍നിന്നു ചെെന്നെയിലേക്കു വിമാനത്തില്‍ എത്തിയതായും സൂചനകളുണ്ട്. കണ്ടെത്തിയ ബാഗുകളില്‍ വിമാന ടിക്കറ്റുകളുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+