അമ്മമാർക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു ദൈവത്തെയും ദൈവമായി കരുതാൻ ആവില്ല: നടൻ പ്രകാശ് രാജ്
ഷാർജ: ഏത് വ്യക്തിക്കും ജന്മം നൽകുന്നത് സ്ത്രീയാണെന്നും അമ്മയായി പൂജിക്കപ്പെടുന്ന സ്ത്രീക്ക് ദർശനം നൽകാത്ത ഒരു ദൈവത്തെയും ദൈവമായി കരുതാൻ തനിക്കാവില്ലെന്നും നടൻ പ്രകാശ് രാജ് പറഞ്ഞു. മുപ്പത്തിയേഴാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ ഇൻറലക്ച്വൽ ഹാളിൽ വൈകിട്ട് ഏഴ് മുതൽ എട്ട് വരെ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎം ഷാജി അയോഗ്യനായതില് സിപിഎമ്മിന് സന്തോഷം കാണില്ലെന്ന് കെ സുരേന്ദ്രൻ.. എന്താണ് കാരണം?
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ വിധിയേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി, ഭൂമിയേപ്പോലും മാതാവായി ആരാധിക്കുന്ന നമ്മൾ സ്ത്രീക്ക് എവിടെയും അയിത്തം കൽപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു. നമ്മുടെ രാജ്യം മുൻപില്ലാത്തവിധമുള്ള ഭീഷണികളാണ് നേരിടുന്നത്. പ്രളയത്തിൽ മുങ്ങിത്താഴ്ന്ന ഒരു സംസ്ഥാനത്തിന് അറുനൂറ് കോടി മാത്രം കൊടുത്തപ്പോൾ, ഒരു പ്രതിമയ്ക്കായി മൂവായിരം കോടി ചെലവാക്കിയ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.
ഇത്തരം വ്യക്തികളെ രാജ്യത്തിന്റെ നേതാക്കളായി എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യക്ക് പുറത്തുനിന്ന് വന്ന ദുർഭൂതമായിരുന്നെങ്കിൽ മോദി സർക്കാർ ഇന്ത്യക്ക് അകത്തുനിന്ന് വന്ന ദുർഭൂതമാണ്. രാജ്യത്തെ അപകടപ്പെടുത്തുന്നതിന് മോദി വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഇന്ന് രാജ്യത്തെ മാദ്ധ്യമങ്ങളും ബുദ്ധിജീവികളും വിലയ്ക്കെടുക്കപ്പെട്ടിരിക്കുകയാണ്. ഭീതി എന്നത് ദേശീയരോഗമായിത്തീർന്നിരിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യം എങ്ങോട്ടു നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്.
ഗൗരി ലങ്കേഷ് തന്റെ അടുത്ത സുഹൃത്തായിരുന്നു. എഴുത്തുകാർ നിശ്ശബ്ദരാക്കപ്പെടുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്. വരും വർഷങ്ങളിൽ താനും വേട്ടയാടപ്പെട്ടേക്കാമെന്ന് പ്രകാശ് രാജ് പറഞ്ഞു. മീ റ്റൂ കാംപെയ്നിലൂടെ സ്ത്രീകൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾക്കെതിരെ രംഗത്ത് വരുന്നത് സ്വാഗതാർഹമാണ്. പുരുഷാധിപത്യത്തിന്റെ ദുഷിച്ച വശങ്ങൾ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് അപ്രത്യക്ഷമാകാൻ ഈ നീക്കം സഹായിക്കും.
അഭിനയത്തിനും സാമൂഹ്യപ്രവർത്തനത്തിനുമൊപ്പം കൃഷിയിലും താനിപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. ഓരോ വർഷവും ഏക്കർ കണക്കിന് തരിശുഭൂമി കണ്ടെത്തി അവയിൽ കൃഷി ചെയ്യുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിക്ക് വഴങ്ങി ജീവിക്കാൻ മനുഷ്യർ പഠിക്കണം. മനുഷ്യന്റെ ആവശ്യങ്ങൾ പ്രകൃതി അനുവദിച്ചു തരും. എന്നാൽ അത്യാർത്തി ഒരിക്കലും നല്ലതല്ല. മുപ്പത് വർഷം മുമ്പ് നിർമ്മിച്ചതാണ് കാവേരി നദിയിലെ അണക്കെട്ട്. ജനങ്ങളും അവരുടെ ആവശ്യങ്ങളും വർദ്ധിച്ചതിനാൽ ഇന്ന് ആ നദിയിൽ ജലദൗർല്ലഭ്യം അനുഭവപ്പെടുന്നു. താനൊരിക്കലും ഒരെഴുത്തുകാരനായിത്തീരുമെന്ന് കരുതിയതല്ല. എന്നാൽ ഇപ്പോൾ എഴുത്ത് തനിക്ക് സ്വാതന്ത്ര്യം നല്കുന്നു.
ആരെയും അനുകരിക്കാതെ തനിമയോടെയിരിക്കുകയെന്നതാണ് എഴുത്തുകാർ ചെയ്യേണ്ടത്. തന്റെ പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധീകരിക്കാൻ മുന്നോട്ടുവന്നതിൽ ഡിസി ബുക്സിനോട് നന്ദി പറയുന്നു. തന്നെ അടുത്തറിയാൻ കൂടുതൽ വായനക്കാരുണ്ടാകുന്നതിൽ സന്തോഷമുണ്ട്. ഡി സി ബുക്സാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകാശ് രാജിന്റെ കന്നഡഭാഷയിലുള്ള പുസ്തകത്തിന്റെ മലയാളപരിഭാഷയായ 'നമ്മെ വിഴുങ്ങുന്ന മൗനം' ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു.